10,000 കേസ്, 10,000 അറസ്റ്റ്; ഓപറേഷന്‍ തൂഫാന്‍ മുന്നോട്ട്
തിരുവനന്തപുരം: ലഹരിക്കെതിരെ കേരള പൊലീസ് നടപ്പാക്കുന്ന ‘ഓപറേഷന്‍ തൂഫാന്റെ’ ഭാഗമായി നടത്തിയ പരിശോധനയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുവരെ 10,780 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 46 കേസുകളിലായി 55 പേര് കൂടി അറസ്റ്റിലായതോടെ തൂഫാന്റെ ഭാഗമായുള്ള കേസുകളുടെ എണ്ണം 9,981 ആയി. ഇതുവരെ 21428.993 ഗ്രാം എം.ഡി.എം.എയും 1213.040 കി. ഗ്രാം കഞ്ചാവും 699.094 ഗ്രാം ബ്രൗണ്‍ ഷുഗറും 528.447 ഗ്രാം ഹെറോയിനും പിടിച്ചെടുത്തു.
ഓപറേഷന്‍ തൂഫാന്റെ ഭാഗമായി വ്യാഴാഴ്ച മാത്രം സംസ്ഥാനത്തുടനീളം പൊലീസ് 27 ബോധവത്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 9484ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 637ഉം ആണ്. സ്കൂള്‍, കോളജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ 6684 ബോധവത്കരണ പരിപാടികളും നടത്തി. ലഹരി വിപണനത്തെക്കുറിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പൊലീസിനെ അറിയിക്കാം.
ഓണത്തിന് ശേഷം തൂഫാൻ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം വടകരയിൽ നടന്ന ചടങ്ങിൽ ഷാഫി പറമ്പിൽ എം.പി തൂഫാൻ വാരിയർ ആയി. കെ.കെ. രമ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി തൂഫാൻ ബാഡ്ജുകൾ വിതരണം ചെയ്തു.
ഗോകുലം ഗോപാലൻ, പത്മശ്രീ മീനാക്ഷി അമ്മ ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ തൂഫാന്റെ ഭാഗമായി.
ഓപറേഷൻ തൂഫാൻ: ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച ഇടുക്കി ജില്ല പൊലീസും ഇടുക്കി പാവനാത്മാ കോളജും ചേർന്ന് തൂഫാൻ ജാഗരൺ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.