നിപ ബാധിച്ച ഒരാൾ കൂടി മരിച്ചു; മരണം 14 ആയി

കോഴിക്കോട‌്: നിപ വൈറസ് ബാധിച്ച് കോഴിക്കോട്ട് ഒരാൾ കൂടി മരിച്ചു. ഒരാഴ്ചയോളമായി മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലാഴി വടക്കേ നാരാട്ട് കലവാണിഭവൻ പറമ്പിൽ അബിൻ (26) ആണ് മരിച്ചത്. ഇതോടെ മരിച്ചവരുടെ എണ്ണം 14 ആയി. സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന കോഴിക്കോട് സ്വദേശിക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 

നേരത്തേ രോഗം സ്ഥിരീകരിച്ച നഴ്സിങ് വിദ്യാർഥിനിയും മലപ്പുറം സ്വദേശിയും മെഡിക്കൽ കോളജ‌് ഐ.സി.യുവിലാണ്. ഞായറാഴ്ച 22 പരിശോധന ഫലങ്ങൾ ലഭിച്ചപ്പോൾ ഒരാൾക്കു മാത്രമാണ് രോഗമുണ്ടെന്ന് തെളിഞ്ഞത്. കഴിഞ്ഞദിവസം സംശയ നിഴലിൽ മെഡിക്കൽ കോളജ‌ിലുണ്ടായിരുന്ന 12 പേരും ആശുപത്രിവിട്ടു. ഞായറാഴ്ച സംശയംമൂലം ആറുപേരെ ആശുപത്രിയിലാക്കി. പുതിയ കണക്കുപ്രകാരം മറ്റു ജില്ലകളിൽനിന്നുള്ള  ആരും ചികിത്സയിലില്ല. ആകെ 99 പരിശോധന ഫലങ്ങൾ പുറത്തുവന്നതിൽ 16 പേർക്ക് രോഗബാധയുണ്ട്. പെരിന്തൽമണ്ണയിൽനിന്ന് പനികാരണം  ഗുരുതരാവസ്ഥയിലെത്തിയ ഒരു സ്ത്രീ മെഡിക്കൽ കോളജിൽ മരിച്ചിട്ടുണ്ട്. ഇവർക്ക് നിപയാണോ എന്ന് ഉറപ്പായിട്ടില്ല.   

പനിബാധിച്ച് ഒളവണ്ണ പ്രാഥമികാരോഗ്യ കേന്ദ്രത്തിലും മെഡിക്കൽ കോളജിലും ചികിത്സതേടിയ അബിൻ രോഗം ഗുരുതരമായതോടെയാണ് ഇഖ്റ ആശുപത്രിയിലും പിന്നീട് മിംസിലുമെത്തിയത്. മിംസിൽ വെച്ചാണ് നിപ സ്ഥിരീകരിച്ചത്. മെഡിക്കൽ കോളജിൽ രോഗിയെ സന്ദർശിച്ചപ്പോൾ പകർന്നതാകാെമന്നാണ് നിഗമനം. കൂടുതൽ അന്വേഷണം നടക്കുകയാെണന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വാർത്തസമ്മേളനത്തിൽ പറഞ്ഞു. 

യുവാവുമായി അടുത്തിടപഴകിയ മാതാവ്, പേരാമ്പ്ര സ്വദേശികളായ രണ്ട് ബന്ധുക്കൾ, രണ്ട് സുഹൃത്തുക്കൾ എന്നിവർക്ക് രോഗബാധയില്ലെന്ന് വ്യക്തമായിട്ടുണ്ട്. സുരേഷ്-പ്രേമലത ദമ്പതികളുടെ മകനാണ് അബിൻ. സഹോദരി: അമൃത. അബിെൻറ മൃതദേഹം കോഴിക്കോട് മാവൂർറോഡിലെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിച്ചു. 
ഞായറാഴ്ച വൈകീട്ട് െഗസ്റ്റ്ഹൗസിൽ മന്ത്രി എ.കെ. ശശീന്ദ്രെൻറയും ജില്ല കലക്ടർ യു.വി. ജോസിെൻറയും നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. തിങ്കളാഴ്ച രാവിലെ 10.30ന് ആരോഗ്യമന്ത്രി  കെ.കെ. ശൈലജ പെങ്കടുക്കുന്ന യോഗം കലക്ടറേറ്റിൽ ചേരും. അതേസമയം, ഒാസ്ട്രേലിയയിൽ നിന്ന് കൊണ്ടു വന്ന മരുന്ന് ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതിനാൽ ഇതുവരെ കൊടുത്തു തുടങ്ങിയിട്ടില്ല.

ഒരു വിളിപ്പാടകലെ ഇനി അബിനില്ല
പന്തീരാങ്കാവ്: ഒരു വിളിപ്പാടകലെയായിരുന്നു നാട്ടുകാർക്ക് അബിൻ. രാത്രി എത്രവൈകിയാലും യാത്രക്ക് വിളിച്ചാൽ ഒരു വൈമനസ്യവുമില്ലാതെ തെൻറ ഓട്ടോയുമായി എത്തുമായിരുന്ന സഹായി. നിപ ബാധിച്ച് ചികിത്സക്കിടയിൽ ഞായറാഴ്ച മരിച്ച പാലാഴി സ്വദേശി അബിനെക്കുറിച്ച് നാട്ടുകാർക്ക് പറയാനുള്ളത് നന്മയുടെ കഥകൾ മാത്രം. വിവാഹാലോചന തകൃതിയായി നടക്കുന്നതിനിടെയാണ് ഉറ്റവർക്ക് അവസാനമായി ഒരു നോക്കു കാണാൻപോലുമാവാതെ അവൻ യാത്രയായത്. സാമ്പത്തിക പ്രയാസങ്ങൾക്കിടെ വീടിെൻറ മുകൾനിലയുടെ പണി നടക്കുന്നുണ്ടായിരുന്നു. അതിനാൽ രാപ്പകൽ ഭേദമില്ലാതെ തെൻറ ഓട്ടോയുമായി ഓട്ടത്തിലായിരുന്നു.നിപ സ്ഥിരീകരിച്ചതോടെ അബിെൻറ അസുഖം ഭേദമാകണമെന്ന പ്രാർഥനയിലായിരുന്നു നാട്. എന്നാൽ അവ സഫലമായില്ല. ആരോഗ്യ പ്രവർത്തകർ ഈ ഭാഗങ്ങളിൽ ക്യാമ്പ് ചെയ്ത് ബോധവത്കരണം നടത്തുന്നുണ്ട്. പ്രദേശത്തെ മൂന്ന് കി.മീറ്റർ ചുറ്റളവിൽ സമഗ്ര സർവേ നടത്തി ജാഗ്രത നടപടികൾ കൈകൊള്ളുന്നുണ്ട്.

നിപ: മെഡിക്കൽ കോളജിലെ കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി
കോഴിക്കോട്: നിപ വൈറസ് ബാധയെത്തുടർന്ന് മെഡിക്കൽ കോളജാശുപത്രിയിൽ ഏർപ്പെടുത്തിയിരുന്ന കടുത്ത നിയന്ത്രണങ്ങൾ ഒഴിവാക്കി. എന്നാൽ, മുൻകരുതലുകളുടെ ഭാഗമായി ഞായറാഴ്ചയും കൂടുതൽ പേരെ ഡിസ്ചാർജ് ചെയ്തു.നിപ നിയന്ത്രണങ്ങളുടെ ഭാഗമായി ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ളതും തീവ്ര പരിചരണം ആവശ്യമായതുമായ രോഗികളെ മാത്രം നിലനിർത്തിയാൽ മതിയെന്ന നിർദേശമാണ് പിൻവലിച്ചത്. സാധാരണ പ്രസവകേസുകൾപോലും എടുക്കേണ്ടെന്നായിരുന്നു മറ്റൊരു വിവാദ നിർദേശം. ഇതു വാർത്തയായതോടെയാണ് പിൻവലിക്കാൻ ആശുപത്രി അധികൃതർ നിർബന്ധിതരായത്.നിപ സ്ഥിരീകരിച്ചവരും സംശയിക്കുന്നതുമായ നിരവധി പേർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽ കഴിഞ്ഞ കുറെ ദിവസങ്ങളായി രോഗികളുടെയും ബന്ധുക്കളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ട്. മിക്കവരും നിപ ഭീതിയിൽ മറ്റു ആശുപത്രികളെ ആശ്രയിക്കുന്ന സാഹചര്യമാണുള്ളത്. ഇതിനു പിന്നാലെ നിയന്ത്രണങ്ങൾ കൂടി ഏർപ്പെടുത്തിയതാണ് വിവാദമായത്.

Tags:    
News Summary - Nipah virus: One more death in calicut-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.