തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ വീഴ്ച ഉണ്ടായിട്ടില്ലെന്ന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി. പ്രതിരോധ പ്രവർത്തനം കൃത്യമായി മുന്നോട്ട് പോകുന്നുണ്ട്. എല്ലാം കാര്യക്ഷമമാണെന്ന് അവകാശപ്പെടുന്നില്ല. വീഴ്ചയുണ്ടെങ്കിൽ പരിഹരിക്കും. സർക്കാർ കാര്യങ്ങൾ ഓരോന്നും പഠിച്ച് വരുന്നതേയുള്ളൂ. പി.എം ശ്രീ പദ്ധതിയിൽ മാറ്റി പറയേണ്ട കാര്യമില്ല. അതിനെ എതിർത്തിരുന്ന നിലപാടിൽ ഇപ്പോഴും നിൽക്കുന്നുവെന്നും മന്ത്രി കെ.എം. ഷാജി പറഞ്ഞു.
നിപ വൈറസ് വ്യാപന ആശങ്കകളില്ലെന്ന് ആരോഗ്യ മന്ത്രി കെ. മുരളീധരൻ. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇതുവരെ നടത്തിയ എല്ലാ പരിശോധന ഫലങ്ങളും നെഗറ്റീവാണ്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച, ഹൈ റിസ്‌ക് വിഭാഗത്തിൽപ്പെട്ട മൂന്നുപേരുടെ പരിശോധന ഫലം നെഗറ്റീവായി. നിലവിൽ വെന്റിലേറ്ററിലുള്ള ഒരു രോഗിക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ ആരോഗ്യനില അതേപടി തുടരുകയാണെന്നും മന്ത്രി വ്യക്തമാക്കി.
നിപ റിപ്പോർട്ട് ചെയ്ത സമയത്ത് ആവശ്യമായ എല്ലാ നിർദേശങ്ങളും നൽകിയിട്ടാണ് ഞാൻ തിരുവനന്തപുരത്ത് എത്തിയത്. രോഗം ഒരു പ്രത്യേക ഭാഗത്ത് മാത്രമല്ല, കേരളത്തിൽ എല്ലായിടത്തും പടരാൻ സാധ്യതയുള്ളതാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് അടിയന്തരമായി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തത്. തലസ്ഥാനത്തിരുന്ന് സംസ്ഥാനത്തെ മുഴുവൻ കാര്യങ്ങളും ഏകോപിപ്പിക്കേണ്ടതുണ്ട്. ഉദ്യോഗസ്ഥരെ വിളിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും ഇത് ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
കോഴിക്കോട് ജനപ്രതിനിധികളുടെ യോഗം വിളിക്കുന്നതിന് റവന്യൂ മന്ത്രി അവിടെ ക്യാമ്പ് ചെയ്യുന്നുണ്ട്. പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷം സ്വീകരിക്കുന്ന സമീപനം തികച്ചും ദൗർഭാഗ്യകരമാണെന്ന് മന്ത്രി പറഞ്ഞു. എന്നാൽ, സർക്കാർ സംവിധാനങ്ങൾ പൂർണ സജ്ജമാണെന്നും നിപ വ്യാപനം തടയാൻ ആവശ്യമായ എല്ലാ പ്രതിരോധ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.