തൃക്കരിപ്പൂർ: നിളയുടെ യാത്രകൾക്ക് നിറഞ്ഞ കൈയ്യടി. അവധിക്കാലത്ത് നിളയെന്ന ആറാം ക്ലാസുകാരി വീട്ടുപരിസരങ്ങളിലൂടെ നടത്തിയ യാത്രയാണ് വിഡിയോ രൂപത്തിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായത്.
ഉദിനൂർ സെൻട്രൽ എ.യു.പി സ്കൂളിലെ ആറാംതരം വിദ്യാർഥിനിയാണ് നിള. തീരദേശ ഗ്രാമപഞ്ചായത്തായ വലിയപറമ്പിെൻറയും ഇടയിലെക്കാട് തുരുത്തിെൻറയും ജൈവസമ്പന്നതയും പാരിസ്ഥിതിക പ്രാധാന്യവും കാമറയിൽ പകർത്താൻ പിതാവും ഒപ്പം ചേർന്നു.
കേരളത്തിലെ തീരദേശ സാമീപ്യമുള്ളവയിൽ ഏറ്റവും വലുപ്പമേറിയ കാവുകളിലൊന്നായ ഇടയിലെക്കാട് കാവിനെ ഒരു കുട്ടിയുടെ കൗതുകത്തോടെ നിള അവതരിപ്പിച്ചപ്പോൾ കാനനഭംഗി ഹൃദ്യമായി.
മനുഷ്യരോടിണക്കമുള്ള കാവിലെ വാനരപ്പടയോട് കുശലം പറഞ്ഞും ഓരോ കുഞ്ഞു ജീവികളെയും തിരിച്ചറിഞ്ഞുമായിരുന്നു ആറ് എപ്പിസോഡുകൾ പിന്നിട്ട യാത്ര. ആദ്യം വീട്ടുമുറ്റത്തെ വയലിൽ തുടങ്ങി കാവറിവുകൾ, കായലറിവുകൾ, കണ്ടലറിവുകൾ എന്നിവയും ഈ യാത്രാവിവരണത്തെ മികവുറ്റ അനുഭവമാക്കി. വസൂരി എന്ന മഹാമാരി പടർന്നപ്പോൾ പണ്ടുകാലത്ത് മരണാസന്നരായ മനുഷ്യരെ ജീവനോടെ തള്ളുന്ന കവ്വായിക്കായലിന് മധ്യത്തെ കുരിപ്പാട് തുരുത്തിലേക്കുള്ള സഞ്ചാരം ചരിത്രത്തിലേക്കുള്ള ഓർമകളുടെ തുഴയെറിയലായി.
നവമാധ്യമങ്ങൾ വഴി പ്രചരിച്ച ഈ മിടുക്കിയുടെ യാത്രക്ക് പ്രശംസ ചൊരിയാൻ ഏറെപ്പേരുണ്ടായി. സംസ്ഥാന ജൈവവൈവിധ്യ ബോർഡിെൻറ ശ്രദ്ധയിലേക്കുവരെ ഈ കുഞ്ഞു യാത്രയെത്തി. കടലും കായലും കൈകോർത്തു നിൽക്കുന്ന വലിയപറമ്പിെൻറ ചരിത്രവും വർത്തമാനവും കുഞ്ഞുതലമുറയിലെ ഒരു കുട്ടി അന്വേഷണ കൗതുകത്തോടെ വീക്ഷിക്കുന്നതായിരുന്നു ആറാമത്തെ യാത്ര.
പഴമക്കാരുടെ ഓർമകളുടെ തിരയടിയിൽനിന്നും ഒത്തിരിയൊത്തിരി ചരിത്രവും മിത്തും തപ്പിയെടുത്തൂ, നിളയുടെ ഈ ചുറ്റുവട്ടക്കാഴ്ചകളിലൂടെ. ലോക്ഡൗൺ കാലം കഴിഞ്ഞാലും യാത്ര തുടരണമെന്നാണ് നിളയുടെ മോഹം.
സ്കൂളിലെ പഠനോത്സവത്തിെൻറ ഭാഗമായി അധ്യാപകരുടെ നേതൃത്വത്തിൽ തയാറാക്കിയ പ്രമോയിലൂടെയാണ് ഈ കൊച്ചുമിടുക്കിയുടെ അവതരണ ചാതുരി തിരിച്ചറിഞ്ഞത്. വിനയൻ പിലിക്കോടാണ് എഡിറ്റിങ് നിർവഹിച്ചത്. ചെറുവത്തൂർ ബി.ആർ.സി ട്രെയിനർ പി. വേണുഗോപാലെൻറയും നീലേശ്വരം താലൂക്കാശുപത്രിയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ വി. പ്രസീതയുടെയും മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.