കോഴിക്കോട്: നഗരത്തിെൻറ വിവിധ ഭാഗങ്ങളിൽ രാത്രികാല മോഷണവും പിടിച്ചുപറിയും പതിവാക്കി ജനങ്ങൾക്കിടയിൽ ഭീതിസൃഷ്ടിച്ച കുട്ടികളുൾപ്പെടെ നാലുപേർ പൊലീസ് പിടിയിൽ. കുറ്റിച്ചിറ സ്വദേശി പുള്ളി എന്ന അറഫാൻ (18), മുഖദാർ സ്വദേശി ഗാന്ധി എന്ന അജ്മൽ ബിലാൽ (18), നടുവട്ടം, മുഖദാർ സ്വദേശികളായ രണ്ട് കുട്ടികൾ എന്നിവരാണ് പിടിയിലായത്. നോർത്ത് അസി. കമീഷണർ കെ. അഷ്റഫിെൻറ നേതൃത്വത്തിൽ കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും പന്നിയങ്കര ഇൻസ്പെക്ടർ അനിൽ കുമാറും ചേർന്നാണ് ഇവരെ പിടികൂടിയത്.
നഗരത്തിൽ രാത്രികാലങ്ങളിൽ പ്രായപൂർത്തിയാവാത്തവരുൾപ്പെടുന്ന സംഘം മോഷണം നടത്തുന്നത് പൊലീസിെൻറ ശ്രദ്ധയിൽപെട്ടിരുന്നു. ഫ്ലിപ്കാർട്ട്, ആമസോൺ തുടങ്ങിയ ഓൺലൈൻ സ്ഥാപനങ്ങളിലെ ഹബ്ബുകളിലും മറ്റ് കൊറിയർ സർവിസ് സ്ഥാപനങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് സമീപപ്രദേശങ്ങളിലെ സി.സി.ടി.വി കാമറ ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിലാണ് സംഘം വലയിലായത്. അറഫാനാണ് സംഘത്തിലെ പ്രധാനിയെന്ന് മനസ്സിലാക്കി കഴിഞ്ഞ ദിവസം പന്നിയങ്കര പൊലീസും ക്രൈം സ്ക്വാഡും ചേർന്ന് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ, മോഷണത്തിൽ കൂടെ ഉണ്ടായിരുന്നവരെക്കുറിച്ച് മനസ്സിലാവുകയും അജ്മൽ ബിലാലിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം മറ്റുള്ളവരെ രക്ഷിതാക്കളുടെ സാന്നിധ്യത്തിൽ വിളിച്ചുവരുത്തുകയായിരുന്നു.
കസബ, പന്നിയങ്കര, ടൗൺ, മെഡിക്കൽ കോളജ്, ചേവായൂർ, വെള്ളയിൽ, ചെമ്മങ്ങാട് പൊലീസ് സ്റ്റേഷനിലെ നിരവധി വാഹന മോഷണ കേസുകൾ ഉൾപ്പെടെ നാൽപതിലേറെ കേസുകളിലെ പ്രതികളെ തിരിച്ചറിയാൻ ഇവരെ ചോദ്യം ചെയ്തതോടെ കഴിഞ്ഞെന്നാണ് പൊലീസ് പറയുന്നത്. പ്രതികളുടെ അറസ്റ്റ് ഉടനുണ്ടാവും.
പന്നിയങ്കര സ്റ്റേഷൻ പരിധിയിൽ ഫ്ലിപ്കാർട്ട്, ആമസോൺ ഉൾപ്പെടെ നാല് സ്ഥാപനങ്ങളിലും കസബ സ്റ്റേഷൻ പരിധിയിലെ കാളൂർ റോഡിലുള്ള ക്വറിയർ സ്ഥാപനത്തിൽനിന്ന് നാലുലക്ഷം രൂപയും രണ്ട് ആർ.എക്സ് -100 ബൈക്കുകളും ചേവായൂർ സ്റ്റേഷൻ പരിധിയിൽനിന്ന് മൂന്ന് ബൈക്കുകൾ, ടൗൺ സ്റ്റേഷൻ പരിധിയിലെ ക്വറിയർ സ്ഥാപനം, മെഡിക്കൽ കോളജ്, ഫറോക്ക് സ്റ്റേഷൻ പരിധിയിലെ ബൈക്കുമോഷണം ഉൾപ്പെടെ ഇരുപതോളം കേസുകൾക്കാണ് തുമ്പുണ്ടായത്.
പന്നിയങ്കര സബ് ഇൻസ്പെക്ടർമാരായ കെ.എം. സന്തോഷ് മോൻ, ശശീന്ദ്രൻ നായർ, സീനിയർ സി.പി.ഒ കെ.എം. രാജേഷ് കുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഒ. മോഹൻദാസ്, എം. ഷാലു, ഹാദിൽ കുന്നുമ്മൽ, എ. പ്രശാന്ത് കുമാർ, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, ഷഹീർ പെരുമണ്ണ, എ.വി. സുമേഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോവിഡ് പരിശോധനക്കുശേഷം കോടതിയിൽ ഹാജരാക്കിയ അറഫാനെയും അജ്മൽ ബിലാലിനെയും റിമാൻഡ് ചെയ്തു.
കോഴിക്കോട്: ആഡംബര ജീവിതം നയിക്കുന്നതിനാണ് കുട്ടികളുൾപ്പെടുന്ന സംഘം കവർച്ചയിലേക്കും മറ്റു കുറ്റകൃത്യങ്ങളിലേക്കും കടന്നതെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ കിട്ടുന്ന പണം ഉപയോഗിച്ച് ഇന്നോവ വാടകക്കെടുത്ത് സുഹൃത്തുക്കൾക്കൊപ്പം വിവിധയിടങ്ങളിലേക്ക് ട്രിപ്പുകൾ നടത്തുകയാണ് ഇവർ പ്രധാനമായും ചെയ്യുന്നത്. ആഡംബര വസ്തുക്കൾ വാങ്ങിക്കൂട്ടുകയും സ്റ്റാർ ഹോട്ടലുകളിൽ തങ്ങുകയും ചെയ്യുന്നു.
പതിനായിരത്തോളം രൂപ വിലവരുന്ന ബ്രാൻഡഡ് ഷൂകളും വസ്ത്രങ്ങളും ഇവർ വാങ്ങുകയും ചെയ്തു. കസബ സ്റ്റേഷൻ പരിധിയിലെ സ്ഥാപനത്തിൽ നിന്നും കവർന്ന നാലു ലക്ഷത്തോളം രൂപ ചുരുങ്ങിയ ദിവസം കൊണ്ടാണ് ചെലവഴിച്ചുതീർത്തതെന്ന് സംഘം പൊലീസിനോട് സമ്മതിച്ചു. പകൽ നഗരത്തിൽ ചുറ്റിക്കറങ്ങുകയും ആഗ്രഹിക്കുന്ന ബൈക്കുകൾ കണ്ണിൽപെട്ടാൽ അത്തരം വാഹനങ്ങളെ അവരറിയാതെ പിന്തുടരുകയും വാഹനം നിർത്തിയിടുന്ന സ്ഥലങ്ങൾ മനസ്സിലാക്കി രാത്രികാലങ്ങളിൽ മോഷണം നടത്തുകയുമാണ് രീതി. മോഷ്ടിച്ചശേഷം വാഹനത്തിെൻറ നിറവും നമ്പർ പ്ലേറ്റും മാറ്റിയാണ് ഉപയോഗിക്കുന്നത്.
പാർട്സുകൾ മറിച്ചുവിറ്റശേഷം വാഹനം ഉപേക്ഷിക്കും. ഇവ മോഷണത്തിനും ഉപയോഗിക്കുന്നു. മോഷ്ടിച്ച ബൈക്കിലൊന്നിെൻറ പാർട്സുകൾ എടുത്തശേഷം പുഴയിൽ ഉപേക്ഷിച്ചതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതര സംസ്ഥാനക്കാരായ തൊഴിലാളികളുടെ പണവും മൊബൈലും കവർന്നും വീടുകളിലും മറ്റും നിർത്തിയിട്ട വാഹനങ്ങളിലെ പെട്രോളും ഡീസലും ഊറ്റിയുമാണ് സംഘം തുടർ കവർച്ചക്കാരായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.