മലപ്പുറം: റവന്യൂ ജീവനക്കാരോടുള്ള സര്‍ക്കാർ നിലപാടിൽ പ്രതിഷേധിച്ച് എന്‍.ജി.ഒ അസോസിയേഷെൻറ നേതൃത്വത്തില്‍ കൂട്ട അവധിയെടുത്ത് റവന്യൂ വകുപ്പ് ജീവനക്കാർ. വില്ലേജ് ഓഫിസര്‍മാരുടെ പദവി ഉയര്‍ത്തി സ്പെഷ്യല്‍ റൂള്‍ ഭേദഗതി ചെയ്യുക, പത്താം ശമ്പള പരിഷ്കരണ ഉത്തരവ് പ്രകാരം വില്ലേജ് ഓഫിസര്‍മാര്‍ക്ക് അനുവദിച്ച ശമ്പള സ്കെയില്‍ റദ്ദാക്കിയ ഉത്തരവ് പിന്‍വലിക്കുക, വി.എഫ്.എ/ഓഫിസ് അറ്റൻറൻറ് സ്ഥാനക്കയറ്റം അട്ടിമറിക്കുന്ന നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സമരത്തെ തുടർന്ന് ജില്ല ആസ്ഥാനത്ത് കലക്ടറേറ്റിലടക്കം ഉദ്യോഗസ്ഥർ ജോലിയിൽ പ്രവേശിച്ചില്ല. ജില്ലയിലെ വില്ലേജ് ഓഫിസുകളുടെ പ്രവര്‍ത്തനത്തെയാണ് സാരമായി ബാധിച്ചത്. തിരൂരങ്ങാടിയില്‍ അഞ്ചും കൊണ്ടോട്ടിയില്‍ മൂന്നും വില്ലേജുകള്‍ ഇത് കാരണം അടഞ്ഞ് കിടന്നതായി ഭാരവാഹികൾ പറഞ്ഞു. മറ്റ് താലൂക്കുകളിലും വില്ലേജ് ഒാഫിസ് പ്രവർത്തനത്തെ ബാധിച്ചു. സിവില്‍ സ്റ്റേഷനിലെ റവന്യു വിഭാഗത്തെയും സമരം ബാധിച്ചു. സമരവുമായി യോജിപ്പുള്ള മറ്റ് ജീവനക്കാരും അവധിയെടുത്തു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട റവന്യു ജീവനക്കാര്‍ അവധി രേഖപ്പെടുത്തി ജോലിയിൽ പ്രവേശിച്ചു. ഇടത് സംഘടനകളായ എന്‍.ജി.ഒ യൂനിയന്‍, ജോയൻറ് കൗണ്‍സില്‍ എന്നിവ സമരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.