പാമ്പുസ്വാമിക്കും മുട്ട തങ്ങൾക്കും പിന്നാലെ പുതിയ മന്ത്രവാദികൾ; ആത്മീയതട്ടിപ്പുകാർ വീണ്ടും സജീവമാകുന്നു

കായംകുളം: മുട്ട തങ്ങൾക്കും പാമ്പുസ്വാമിക്കും ശൈത്വാൻ മുസ്ലിയാർക്കും പിന്നാലെ ഏർവാടി ഉമ്മിച്ചയും പന്തൽ മുസ്ലിയാരും അവതരിച്ചതിന്റെ ഞെട്ടലിൽ ഓണാട്ടുകര. പ്രദേശത്ത് 2014ൽ ആത്മീയവാണിഭത്തിന്റെ മറവിൽ നടന്ന മന്ത്രവാദ കൊലപാതകത്തോടെ ഒഴിവായ തട്ടിപ്പുകാരാണ് വീണ്ടും കളംപിടിക്കുന്നത്.

മന്ത്രവാദ മറവിൽ തഴവയിൽ യുവതിയെ കൊലപ്പെടുത്തിയ കേസിൽ 'ശ്വൈത്വാൻ മുസ്ലിയാർ'' എന്ന പേരുവീണ ആദിക്കാട്ടുകുളങ്ങര സ്വദേശി സിറാജുദ്ദീൻ മുസ്‍ലിയാർ പിടിയിലായതോടെ മേഖലയിലെ മന്ത്രവാദ സാനിധ്യത്തിന് താൽക്കാലിക ശമനമുണ്ടായിരുന്നു. എന്നാൽ, വർഷങ്ങളുടെ ഇടവേളക്ക് ശേഷം കഴിഞ്ഞ ദിവസം യുവതിയും മാതാവും മന്ത്രവാദത്തിന്റെ മറവിൽ ശാരീരിക പീഢനത്തിന് വിധേയരായതോടെ സംഘങ്ങൾ വീണ്ടും സജീവമായതായ സൂചനയാണ് നൽകുന്നത്.

ചായക്കടയും പച്ചക്കറി കച്ചവടവും തുണിക്കടയുമൊക്കെ നടത്തി എട്ടുനിലയിൽ പൊട്ടിയവർ മന്ത്രവാദ ചികിത്സയിലൂടെ ലക്ഷപ്രഭുക്കളായ ചരിത്രമാണ് ഇവിടെയുള്ളത്. ക്രിമിനൽ സ്വഭാവത്തിന് മറയിടാനായി ആത്മീയതയുടെ മേലങ്കിയണിയുന്നവരും നിരവധിയാണ്. സിറാജുദ്ദീന് പിടിവീഴുന്ന കാലയളവിൽ നിരവധി ആത്മീയ തട്ടിപ്പുകാരാണ് പിടിയിലായത്.

സന്താന സൗഭാഗ്യം വാഗ്ദാനം ചെയ്ത തട്ടിപ്പിന് കായംകുളം നഗരത്തിൽ നിന്നും വ്യാജ തങ്ങളും വിദ്യാഭ്യാസ പ്രവേശതട്ടിപ്പിന് പാമ്പുസ്വാമിയും പിടിയിലായത് ഏറെ ചർച്ചയായിരുന്നു. മദ്റസാ വിദ്യാഭ്യാസം പോലുമില്ലാത്തവരാണ് 'അറബിമാന്ത്രികവുമായി'' ദിവ്യ പ്രവർത്തികൾ നടത്തിവരുന്നത്.

വ്യാജഖബർ സൃഷ്ടിച്ച് ശൈത്വാൻ മുസ്‍ലിയാർ

മന്ത്രവാദ മറവിൽ ദിഖ്ർഹൽഖയിലൂടെയാണ് ശൈത്വാൻ മുസ്‍ലിയാർ എന്ന സിറാജുദ്ദീൻ, 'മുസ്‍ലിയാർ' വേഷത്തിലേക്ക് പ്രവേശിക്കുന്നത്. നാട്ടിലും പരിസരത്തും വിശ്വാസ്യത നേടിയ ശേഷം ആദിക്കാട്ടുകുളങ്ങരക്ക് കിഴക്കുഭാഗത്ത് പെൺകുട്ടികൾക്കായി അനാഥശാല സ്ഥാപിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്. ഇവിടെ 'വ്യാജഖബർ'' സൃഷ്ടിച്ചാണ് മന്ത്രവാദത്തിലേക്ക് കടക്കുന്നത്.

അനാഥശാലയിലെ പെൺകുട്ടി ഓടിപ്പോയതോടെ പ്രവർത്തനം സംബന്ധിച്ച് ദുരൂഹത ഉയർന്നു. പള്ളിയറക്കാവ് ക്ഷേത്രാക്രമണ ശ്രമത്തിനിടെ പൊലീസിന്റെ പിടിയിലായതോടെയാണ് തട്ടിപ്പുകാര​െൻറ തനിനിറം നാട്ടുകാർക്ക് പിടികിട്ടുന്നത്. കസ്റ്റഡിയിലിരിക്കെ ഗുരുമന്ദിരം തകർത്ത കേസിലും ഉൾപ്പെട്ടു. ഈ കേസിൽ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം നടത്തിയ മന്ത്രവാദത്തിനിടെയാണ് തഴവ വട്ടപറമ്പിൽ യുവതി കൊല്ലപ്പെടുന്നത്. ഇൗ കേസിൽ ശിക്ഷിക്കപ്പെട്ട ഇയാൾ ഇപ്പോൾ ജയിലിലാണ്.

തുണിക്കച്ചവടക്കാർ മുതൽ മേശിരി പണിക്കാർ വരെ മന്ത്രവാദികൾ!

കായംകുളം നഗരത്തിലുണ്ടായിരുന്ന മറ്റൊരു വ്യാജ തങ്ങളെ കുറിച്ച് ഇപ്പോൾ വിവരങ്ങളൊന്നുമില്ല. അതേസമയം ആദിക്കാട്ടുകുളരയിലും പരിസരത്തുമായി മന്ത്രവാദികളുടെയും മഷിനോട്ടക്കാരുടെയും പ്രവർത്തനം വ്യാപകമാണ്. ഇൻസ്റ്റാൾമെൻറ് തുണിക്കച്ചവടം നടത്തി പൊട്ടിയവർ മുതൽ മേശിരി പണിയുമായി നടക്കുന്നവർ വരെ ഇവിടങ്ങളിലെ പേരുകേട്ട മന്ത്രവാദികളായി വികസിച്ചിട്ടുണ്ട്.

കൂടാതെ ഓണാട്ടുകരയുടെ വിവിധ ഭാഗങ്ങളിലായി നിരവധി മന്ത്രവാദികളാണ് പ്രവർത്തിക്കുന്നത്. മഷിനോട്ടം, മുട്ട-പപ്പട-തേങ്ങ പ്രയോഗം, കുടോത്രം, ജിന്ന്-ശ്വൈതാൻ ബാധ ഒഴപ്പിക്കൽ എന്നിവയുടെ പേരിൽ പരസ്പര സഹായ സംഘങ്ങളായും ഇവർ പ്രവർത്തിക്കുന്നു. വാസ്തുദോഷം ചൂണ്ടികാട്ടി റിയൽ എസ്റ്റേറ്റിന് വഴിയൊരുക്കുന്ന മന്ത്രവാദികളും ഏറെയാണ്.

കച്ചവടങ്ങളിലും ജോലിയിലും പരാജയം സംഭവിച്ചവരായ ഇവരൊക്കെ മന്ത്രവാദത്തിലൂടെ ലക്ഷങ്ങളാണ് തട്ടിയെടുക്കുന്നത്. മന്ത്രവാദികളുടെ സഹായികളും ഏജൻറുമാരുമായി പ്രവർത്തിച്ച് പണമുണ്ടാക്കുന്നവരും നിരവധിയുണ്ട്. ഇവരുടെ സ്വാധീനമാണ് ആദികാട്ടുകുളങ്ങരയിലെ നിലവിലെ മന്ത്രവാദ തട്ടിപ്പിന് വഴിയൊരുക്കിയതെന്നാണ് പറയുന്നത്.

പുതിയ അവതാരങ്ങളായി പന്തൽ ഉസ്താദും ഏർവാടി ഉമ്മിച്ചയും

കഴിഞ്ഞ ദിവസം ആദിക്കാട്ടുകുളങ്ങരയിൽ ദുർമന്ത്രവാദത്തി​െൻറ മറവിൽ യുവതിക്കും മാതാവിനും നേരെ അക്രമണമുണ്ടായ സംഭവത്തിലാണ് പുതിയ അവതാരങ്ങളായ പന്തൽ ഉസ്താദും ഏർവാടി ഉമ്മിച്ചയും പിടിയിലായത്. പന്തൽ പണിക്കാരനായിരുന്ന കുളത്തൂപ്പുഴ സ്വദേശി സുലൈമാനാ(52)ണ് പിന്നീട് 'പന്തൽ ഉസ്താദ്' എന്നറിയപ്പെട്ട മന്ത്രവാദിയായത്. ഇയാളുടെ ശിഷ്യയാണ് 'ഏർവാടി ഉമ്മിച്ച' എന്നറിയപ്പെടുന്ന 23 കാരിയായ ഷാഹിന.

കഴിഞ്ഞ ഫെബ്രുവരിയിൽ ഷാഹിന ഒരു മാസക്കാലത്തോളം ഏർവാടിയിൽ കഴിഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ഈ പേര് സ്വീകരിച്ചത്. ഷാഹിനയും പന്തൽ ഉസ്താദും ഏർവാടിയിൽവെച്ചാണ് പരിചയപ്പെടുന്നത്.

ആദിക്കാട്ടുകുളങ്ങരയിലെ വാടകവീട്ടിൽ വെച്ചാണ് കഴിഞ്ഞദിവസം കറ്റാനം ഇലിപ്പക്കുളം മുതുവച്ചാൽ തറയിൽ ഫാത്തിമക്കും (26) മാതാവ് സാജിദക്കും പന്തൽ ഉസ്താദിന്റെയും ഏർവാടി ഉമ്മിച്ചയുടെയും മർദനമേറ്റത്. പന്തൽ സുലൈമാന്റെ സഹായിയായ അൻവർ ഹുസൈനെ 'ഏർവാടി ഉപ്പുപ്പ' എന്ന നിലയിൽ പരിചയപ്പെടുത്തിയാണ് തട്ടിപ്പിന് കളം ഒരുക്കിയത്. സുലൈമാന് ആത്മീയ വിദ്യാഭ്യാസം പോലും കാര്യമായിട്ടില്ലെന്നാണ് പറയുന്നത്. ജാറങ്ങളിലേക്കും മഖ്ബറകളിലേക്കുമുള്ള തീർത്ഥാടനമായിരുന്നു ഇയാളുടെ പ്രധാന പരിപാടി.

പന്തൽ ഇടപാട് നഷ്ടമായതോടെ സ്ഥാപനം മറ്റൊരാൾക്ക് വിറ്റ ശേഷം പണിക്കാരനായി കൂടുകയായിരുന്നു സുലൈമാൻ. ഇതിനിടെയാണ് നാടുവിട്ടുള്ള മന്ത്രവാദങ്ങളിലേക്ക് ചുവടുമാറ്റിയത്. അല്ലറ^ചില്ലറ തരികിടകളുമായി നടക്കുന്നതിനിടെയാണ് കേസിൽപെട്ടത്. വേഷഭൂഷാദികളുമായി എത്തുന്ന ഇയാൾ കൈവിരലുകളിൽ ധരിച്ചിരിക്കുന്ന മോതിരം നെറ്റിയിൽ ഇടിപ്പിച്ചാണ് ബാധ ഒഴിപ്പിക്കുന്നത്. അനുസരിക്കാതിരിക്കുന്നവർക്ക് നേരെ ബലപ്രയോഗവും പതിവ്.


Tags:    
News Summary - New witches after Pambuswami and Mutta Tangal; Spiritual fraudsters are back in Onattukara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.