നെഹ്റുട്രോഫി വള്ളംകളിക്കായി പുന്നമടയിലെ ഫിനിഷിങ് പോയന്റിൽ വള്ളത്തിലെത്തി അവസാനവട്ട നിർമാണപ്രവർത്തനങ്ങൾ നടത്തുന്നു. പ്രധാനവേദിയായ നെഹ്റുട്രോഫി പവലിയനും കാണാം
ആലപ്പുഴ: ആലപ്പുഴയുടെ മാനത്ത് ശനിയാഴ്ച നെഹ്റു ട്രോഫിയുടെ ആരവങ്ങൾ നിറയും. പുന്നമടയുടെ തീപാറുന്ന ട്രാക്കിൽ ‘ജലരാജാക്കമാർ’ കൊമ്പുകോർക്കുമ്പോൾ ആരാകും കപ്പുയർത്തുകയെന്ന ചോദ്യമാണ് വള്ളംകളി പ്രേമികൾ ഉയർത്തുന്നത്. സമ്മാനത്തുക നാലിരട്ടിയാക്കിയതോടെ ഹീറ്റ്സിൽ മികച്ചസമയം കണ്ടെത്തി ഫൈനൽ ഉറപ്പിക്കുകയാണ് ചുണ്ടൻവള്ളങ്ങളുടെയും ക്ലബുകാരുടെയും പ്രധാനകടമ്പ.
ഏറ്റവും കുറഞ്ഞസമയത്ത് ഫിനിഷ് ചെയ്യുന്ന ഒമ്പത് വള്ളങ്ങൾക്കാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ പങ്കെടുക്കാൻ അവസരം. അതിനാൽ ഒമ്പത് സ്ഥാനങ്ങളിലേക്ക് മത്സരം കടുക്കും. മൂന്ന് പുതിയ ചുണ്ടൻ വള്ളങ്ങളാണ് ഇക്കുറി പോരിനിറങ്ങുന്നത്. അരോമ, പുണ്യാളൻ നിരണം, ആർപ്പൂക്കര എന്നിവയാണത്.
കഴിഞ്ഞതവണ നേരിയ വ്യത്യാസത്തിൽ രണ്ടാംസ്ഥാനത്ത് എത്തിയ നടുഭാഗം ചുണ്ടനും (പി.ബി.സി പുന്നമട) തുടർച്ചയായി അഞ്ച് കിരീടം നേടിയ പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴയുന്ന മേൽപാടം ചുണ്ടനും മൂന്നാം ഹീറ്റ്സിലാണ് മത്സരിക്കുക. ഫൈനലിൽ യോഗ്യതക്കായി പൊരിഞ്ഞ പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കാണികൾ കാത്തിരിക്കുന്ന മത്സരമാണിത്. ഒന്നാംഹീറ്റ്സ് മത്സരവും പ്രവചനാതീതമാകും.
2024ൽ 000.5 മില്ലി സെക്കൻഡിന് നഷ്ടമായ കിരീടം വീയപുരം ചുണ്ടൻ തിരിച്ചുപിടിച്ചത് കഴിഞ്ഞവർഷമാണ്. അന്ന് തുഴയെറിഞ്ഞത് കൈനകരി വില്ലേജ് ബോട്ട് ക്ലബാണ്. അവർ ഇക്കുറി തുഴയെറിയുന്നത് തലവടി ചുണ്ടനിലാണ്. വലിയ ആരാധകരുള്ള യു.ബി.സി കൈനകരിയുടെ സ്വന്തം തട്ടകത്തിൽനിന്ന് പിറവിയെടുത്ത യു.ബി.സി കൈനകരി എഫ്.സിയെന്ന പുതിയ ടീമിനെ രൂപപ്പെടുത്തിയാണ് വീയപുരം ചുണ്ടൻ വീണ്ടും കപ്പുയർത്താൻ അങ്കത്തിനിറങ്ങുന്നത്. അതിനാൽ ഒന്നാംഹീറ്റ്സും പൊടിപാറും.
നാലാംഹീറ്റ്സിൽ കരുത്തരായ കാരിച്ചാലും ചെറുതനയും അരോമയും ഒന്നിച്ചെത്തുന്നു. 10വർഷത്തെ ഇടവേളക്കുശേഷം നാട്ടകം ബോട്ട് ക്ലബ് തുഴയുന്ന ചെറുതന ചുണ്ടനും 16 തവണ നെഹ്റു ട്രോഫിയിൽ മുത്തമിട്ട കാരിച്ചാൽ ചുണ്ടൻ (തെക്കേക്കരബോട്ട് ക്ലബ്-ടി.ബി.സി) നേർക്കുനേർ പൊരുതുമ്പോൾ. മികച്ച ഫോമിൽ കന്നിയങ്കത്തിന് ഇറങ്ങുന്ന അരോമയാണ് എതിരാളി.
രണ്ടുമാസം മുമ്പ് നീറ്റിലിറക്കിയ ചുണ്ടൻ ചമ്പക്കുളം മൂലംവള്ളം കളിയിൽ കിരീടം നേടിയാണ് പുന്നമടയിലേക്ക് എത്തുന്നത്. കോട്ടയത്തിന്റെ പുത്തൻവള്ളങ്ങളായ ആർപ്പൂക്കര ചുണ്ടനും (ഇമ്മാനുവൽ ബോട്ട് ക്ലബ് കുമരകം) പുണ്യാളൻ നിരണവും (കുമരകം ടൗൺ ബോട്ട് ക്ലബ്ബ്) നേർക്കുനേർ എത്തുന്ന ഹീറ്റ്സ് അഞ്ചിലും മത്സരം പൊടിപാറും. സ്റ്റാർട്ടിങും സമയത്തിന്റെ ആനുകൂല്യവും കിട്ടുന്നവർ പൊരുതി മുന്നേറും. അതിനാൽ മറ്റ് വള്ളങ്ങളെയും എഴുതി തള്ളാനാവില്ല.
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ശനിയാഴ്ച് രാവിലെ ഒമ്പത് മുതൽ ആലപ്പുഴ നഗരത്തിൽ വാഹന ഗതാഗതനിയന്ത്രണം. ജില്ല കോടതി പാലത്തിന്റെ നിർമാണം നടക്കുന്നതിനാൽ അന്നേദിവസം ഉച്ചക്ക് ഒന്ന് മുതൽ വൈകീട്ട് ആറുവരെ ആലപ്പുഴ സ്റ്റാൻഡിലേക്ക് കെ.എസ്.ആർ.ടി.സി ബസുകൾ കടത്തിവിടില്ല. ഈസമയം സർവിസ് നടത്തുന്ന സ്വകാര്യ ബസുകൾ കല്ലുപാലത്തുനിന്ന് വടക്കോട്ടും പിച്ചുഅയ്യർ ജങ്ഷന് കിഴക്കോട്ടും പ്രവേശനം അനുവദിക്കില്ല.
എറണാകുളം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ശവക്കോട്ടപ്പാലം വടക്കേ ജങ്ഷനിൽനിന്ന് കിഴക്കോട്ട് തിരിഞ്ഞ് മട്ടാഞ്ചേരി പാലം, വഴിച്ചേരി പാലം വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളുകളെ ഇറക്കിയശേഷം വൈ.എം.സി.എ ജങ്ഷൻ, ജനറൽ ആശുപത്രി ജങ്ഷൻ വഴി തെക്കു ഭാഗത്തേക്ക് പോകണം.
കൊല്ലം ഭാഗത്ത് നിന്നും വരുന്ന കെ.എസ്.ആർ.ടി.സി ബസുകൾ ജനറൽ ആശുപത്രി ജങ്ഷൻ, വൈ.എം.സി.എ ജങ്ഷൻ വഴി പ്രൈവറ്റ് ബസ് സ്റ്റാൻഡിലെത്തി ആളയിറക്കി ശവക്കോട്ടപ്പാലം തെക്കേ ജങ്ഷൻ വഴി എറണാകുളം ഭാഗത്തേക്ക് പോകണം. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിലൂടെ വരുന്ന കെ.എസ്.എസ്.ആർ.ടി.സി ബസുകളിൽ ആലപ്പുഴ സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കേണ്ടവ കൈതവന ജങ്ഷനിൽ നിന്നും പഴവീട്, കൊട്ടാരം ജങ്ഷനിലെത്തി ആളുകളെയിറക്കിയ ശേഷം ജനറൽ ആശുപത്രി തെക്കേ ജങ്ഷൻ, ചങ്ങനാശ്ശേരി ജങ്ഷൻ വഴി തിരികെ പോകണം.
നെഹ്റു ട്രോഫി വള്ളം കളി കാണാൻ എത്തുന്നവർ അവരുടെ വാഹനങ്ങൾ റിക്രിയേഷൻ ഗ്രൗണ്ടിലും ആലപ്പുഴ ബീച്ച് പൊലീസ് എയ്ഡ് പോസ്റ്റിന് തെക്കുവശം എലിവേറ്റഡ് ബൈപാസിന് താഴെയും പാർക്ക് ചെയ്യണം. ആലപ്പുഴ പൊലീസ് പരേഡ് ഗ്രൗണ്ടിന് സമീപത്ത് നിന്നും നിശ്ചിത ഇടവേളകളിൽ ബോട്ട് ജെട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി ഫീഡർ ബസ് സർവിസ് നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.