ഉരുൾ ദുരന്തബാധിതർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച തുകയുടെ വിതരണോദ്ഘാടനം മന്ത്രി ടി. സിദ്ദീഖ് നിർവഹിക്കുന്നു
കൽപറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായുള്ള പുനരധിവാസ പദ്ധതികളെല്ലാം വേഗത്തിൽ പൂർത്തിയാക്കുമെന്ന് കൃഷിമന്ത്രി ടി. സിദ്ദീഖ്.
അതിജീവിതരുടെ ഉപജീവന ആവശ്യങ്ങൾക്കായി കുടുംബശ്രീ മിഷൻ മുഖേന നടപ്പാക്കുന്ന മൈക്രോ പ്ലാൻ പദ്ധതിയിലേക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അധികമായി അനുവദിച്ച ധനസഹായത്തിന്റെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ദുരന്തബാധിതരുടെ പുനരധിവാസ ഗുണഭോക്തൃ പട്ടിക സമയ ബന്ധിതമായി പൂർത്തീകരിക്കും.
ഉരുൾപൊട്ടലിൽ നാശനഷ്ടം സംഭവിച്ച വ്യാപാരികൾ, കെട്ടിട ഉടമകൾ എന്നിവർക്കുള്ള നഷ്ടപരിഹാരം നൽകലും വായ്പ ഏറ്റെടുക്കുന്നതിനും ഭൂമി കൃഷിയോഗ്യമാക്കുന്നതിനുമുള്ള പദ്ധതികളും സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പറഞ്ഞു. ഉപജീവനത്തിനുള്ള മൈക്രോപ്ലാനുകൾ നടപ്പാക്കുന്നതിന് ആദ്യഘട്ടത്തിൽ 1.98 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഘട്ടമായി 2.31 കോടി രൂപയുടെ പദ്ധതികൾ ആവിഷ്കരിച്ചു.
ഇതിനുശേഷമാണ് മന്ത്രിസഭ ഉപസമിതിയുടെ നേതൃത്വത്തിൽ കൂടിയാലോചിച്ച് ഉപജീവന മാർഗമായി രണ്ടുലക്ഷം രൂപ വീതം അനുവദിച്ചത്. ഇതിനായി 5.11 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ചത്. ജില്ലയിലെ കാലാവസ്ഥ മാറ്റങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് മുന്നറിയിപ്പ് നൽകുന്നതിന് ഡോപ്ലർ റഡാർ ഡിസംബറോടെ പ്രവർത്തനസജ്ജമാകും. ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അവബോധമുള്ള സമൂഹത്തെ ജില്ലയിൽ വളർത്തിയെടുക്കുകയാണ് ലക്ഷ്യമെന്നും ഇതിന് സർക്കാർ എല്ലാപിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു.
ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ, കൽപറ്റ നഗരസഭ ചെയർപേഴ്സൻ പി. വിശ്വനാഥൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. ഹംസ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഹനീഫ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോ. ഡയറക്ടർ പി.സി. മജീദ്, കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ കെ.കെ.എൻ. കുറുപ്പ്, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലക്കൽ, ബ്ലോക്ക് പഞ്ചായത്തംഗം സി. ശിഹാബ്, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.പി. ജയചന്ദ്രൻ, എ.ഡി.എം.സി കെ.എം. സലീന, ജില്ല പ്രോഗ്രാം മാനേജർ പി. ഹുദൈഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.