കൊടകര: വരകളും വര്‍ണങ്ങളുംകൊണ്ട് ആസ്വാദകരെ വിസ്മയിപ്പിക്കുകയാണ് കൊടകര സര്ക്കാ ര്‍ ജി.എല്‍.പി സ്കൂളിലെ അധ്യാപിക ടി.എസ്. നസീമ. ചിത്രകലാരംഗത്ത് പിച്ചവെച്ചുതുടങ്ങി യതേയുള്ളൂവെങ്കിലും ഈ രംഗത്ത് പ്രതീക്ഷക്ക് വകനല്കുന്നതാണ് നസീമയുടെ ചിത്രങ്ങള്‍ . വിദ്യാർഥിയായിരുന്ന കാലംമുതലേ വരയില്‍ താല്പര്യമുണ്ടായിരുന്നെങ്കിലും പഠിക്കാനുള്ള സാഹചര്യമില്ലാതിരുന്നതിനാല്‍ നസീമ സര്‍ഗവാസനകളെ മനസ്സിലൊളിപ്പിച്ച് സൂക്ഷിക്കുകയായിരുന്നു. പിന്നീട് അധ്യാപികയും അമ്മയുമായപ്പോള്‍ തിരക്കുകള്‍ക്കിടയില്‍ ചിത്രകലയെ മറന്നു. നല്ലൊരു ചിത്രകാരിയാകണമെന്ന കൗമാരകാലത്തെ സ്വപ്നം സാക്ഷാത്കരിക്കാന്‍ രണ്ടുവര്‍ഷം മുമ്പാണ് നസീമ പരിശീലനം തുടങ്ങിയത്.
കലാഭവന്‍ മണിയുടെ സഹോദരന് ചാലക്കുടിയില്‍ കലാഗൃഹത്തില്‍ ചിത്രരചന പരിശീലിക്കുന്ന നസീമ ഇതിനോടകം നാനൂറോളം ചിത്രങ്ങളാണ് വരച്ചുതീര്ത്തിട്ടുള്ളത്. പ്രകൃതിദൃശ്യങ്ങളും പോര്‍ട്രയിറ്റും മ്യൂറല്‍ പെയിൻറിങ്ങും തുടങ്ങി ചിത്രകലയുടെ വിവിധ മാധ്യമങ്ങളില്‍ ഇതിനോടകംതന്നെ നസീമ ചിത്രങ്ങള്‍ വരച്ചു. ഓയില്‍ പേസ്റ്റ്, സോഫ്റ്റ് പേസ്റ്റ്, ചാര്‍ക്കോള്‍, ജലച്ഛായം, മ്യൂറല്‍ തുടങ്ങി ചിത്രകലയുടെ പലതരം മാധ്യമങ്ങള്‍ ഉപയോഗിച്ച് ഇവര്‍ ചിത്രങ്ങള്‍ രചിച്ചിട്ടുണ്ട്. ചുറ്റുവട്ടത്തെ കാഴ്ചകളും പരിചിതരും സുഹൃത്തുക്കളും സഹപ്രവര്ത്തകരുമൊെക്കയാണ് ചിത്രങ്ങള്‍ക്ക് വിഷയമാകുന്നത്.
വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് അടക്കമുള്ളവരുടെ പോര്‍ട്രയ്റ്റുകള്‍ നസീമയുടെ കരവിരുതിെൻറ നേര്‍സാക്ഷ്യങ്ങളാണ്. ജലച്ഛായംകൊണ്ട് വരച്ച പക്ഷിമൃഗാദികളും ഗ്രാമീണകാഴ്ചകളും മിഴിവുറ്റവയാണ്. ദിവസവും പുലര്‍ച്ച നാലിന് ഉണര്‍ന്ന് വീട്ടുപണികള്‍ പൂർത്തിയാക്കിയശേഷം സ്കൂളിലേക്ക് വരുന്നതിനുമുമ്പായി കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും ചിത്രരചനക്കായി ഉപയോഗിക്കാറുണ്ടെന്ന് നസീമ പറഞ്ഞു. അവധിദിവസങ്ങളില്‍ കൂടുതല്‍സമയം ചിത്രം വരക്കാനായി ഉപയോഗിക്കും. കഴിഞ്ഞദിവസം നടന്ന കൊടകര സര്‍ക്കാര്‍ പ്രാഥമിക വിദ്യാലയം വാര്‍ഷികത്തോടനുന്ധിച്ച് നിസ്സീമം 2020 എന്നപേരില്‍ ടീച്ചര്‍ വരച്ച ഇരുനൂറോളം ചിത്രങ്ങളുടെ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.