ദേശീയപാത ഉപരോധം: ഷാഫി പറമ്പിലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവ്

പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസിൽ വടകര എം.പി ഷാഫി പറമ്പിലിന് അറസ്റ്റ് വാറന്‍റ്. പാലക്കാട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. 2022 ജൂൺ 24ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റ് ചെയ്ത കേസിലാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ കോടതി ഉത്തരവിട്ടത്.

വയനാട് എം.പി രാഹുൽ ഗാന്ധിയുടെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് 2022 ജൂൺ 24ന് ഷാഫി പറമ്പിലിന്‍റെ നേതൃത്വത്തിൽ ദേശീയപാത ഉപരോധിച്ചിരുന്നു. ചന്ദ്രനഗറിൽ ചെമ്പലോട് പാലത്തിന് സമീപമായിരുന്നു നാൽപതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഉപരോധം. അന്ന് പാലക്കാട് എം.എൽ.എയായിരുന്നു ഷാഫി.

പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഷാഫിയാണ് ഒന്നാം പ്രതി. അന്നത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകനായ പി. സരിൻ ആണ് കേസിലെ ഒമ്പതാം പ്രതി. കേസിൽ കോടതിയിൽ ഹാജരായ സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു.

എന്നാൽ, ഷാഫി കോടതിയിൽ ഹാജരാകാൻ തയാറാകാത്ത സാഹചര്യത്തിലാണ് കോടതി അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചത്. കേസ് വീണ്ടും 24ന് പരിഗണിക്കും. 

Tags:    
News Summary - National Highway blockade: Arrest warrant issued for Shafi Parambil MP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.