‘ആരാണ് വിജയ് പിള്ള, എന്താണ് 30 കോടി കൊടുക്കാൻ പ്രേരിപ്പിച്ച തെളിവ്’; എം.വി ഗോവിന്ദൻ പറയണമെന്ന് കെ. സുരേന്ദ്രൻ

തൃശൂര്‍: മുഖ്യമന്ത്രിക്കും കുടുംബത്തിനും വേണ്ടി സ്വപ്ന സുരേഷിനെ ഭീഷണിപ്പെടുത്തിയ വിജയ് പിള്ള ആരാണെന്ന് സി.പി.എം വ്യക്തമാക്കണമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍. തൃശൂരില്‍ മാധ്യമ പ്രവര്‍ത്തകരോട്  സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇതുവരെ മുഖ്യമന്ത്രിയും ഓഫീസും മാത്രമാണ് ഈ കേസിന് പിന്നില്‍ എന്നാണ് കരുതിയിരുന്നത്. ഇപ്പോള്‍ പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്‍ കൂടി ആരോപണ വിധേയനാവുകയാണ്. കേരളം വിട്ട് പോയില്ലെങ്കില്‍ സ്വപ്നയെ ഇല്ലതാക്കാന്‍ എം.വി. ഗോവിന്ദന് കഴിയുമെന്നാണ് വിജയ് പിള്ളയുടെ ഭീഷണി.

ആരാണീ വിജയ് പിള്ള, സി.പി.എം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും ഇയാളുമായി എന്താണ് ബന്ധം. ഇതറിയാന്‍ കേരളത്തിന് താത്പര്യമുണ്ട്. എന്താണ് 30 കോടി കൊടുക്കാന്‍ പ്രേരിപ്പിച്ച തെളിവ്? എം.വി. ഗോവിന്ദന്റെ പേര് പലതവണയായി പറയുന്നു. മുഖ്യമന്ത്രിക്ക് മാത്രമല്ല, പാര്‍ട്ടിക്കും പങ്കുണ്ടെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്. സ്വപ്‌നയുടെ ആരോപണങ്ങളെ തള്ളിക്കളയാനാകില്ല.

ഇതിന് മുമ്പ് സ്വപ്‌ന പറഞ്ഞ പല കാര്യങ്ങളും അന്വേഷണത്തില്‍ ശരിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസില്‍ എം. ശിവശങ്കറാണ് സഹായിച്ചതെന്ന് സ്വപ്‌ന പറഞ്ഞപ്പോള്‍ മുഖ്യമന്ത്രിയും കൂട്ടരും അത് നിഷേധിക്കുകയായിരുന്നു. എന്നാല്‍ സത്യം പിന്നീട് വെളിപ്പെട്ടു. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കാര്യത്തിലും സ്വപ്‌ന പറഞ്ഞത് ശരിയായി. സംസ്ഥാന സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ അതിഗുരുതരമായ വെളിപ്പെടുത്തലാണ് സ്വപ്‌ന നടത്തിയിട്ടുള്ളത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും സുരേന്ദ്രന്‍ പറഞ്ഞു

Tags:    
News Summary - MV Govindan should respond to Swapna Suresh's disclosure - K. Surendran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.