തൊടുപുഴ: ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നതാണ് മഹത്തരമെന്ന് കരുതുന്നവരാണ് സനാതന ധർമത്തിന്റെ വക്താക്കളെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിന്റെ സമാപന വേദിയിലാണ് എം.വി.ഗോവിന്ദന്റെ പരാമർശം.
സനാതന ധർമമെന്ന് നിങ്ങൾ പറയുന്ന ബ്രാഹ്മണ്യത്തിന്റെ ധർമം ഈ രാജ്യത്തെ ജനങ്ങൾക്ക് എതിരായിട്ടുള്ളതാണെന്നും അദ്ദേഹം പറയുന്നു.
"ബ്രാഹ്മണന്റെ കുട്ടികൾ ഉണ്ടാകുന്നത് തന്നെ മികച്ച ഒന്നാണെന്നാണ് സനാതന ധർമത്തിന്റെ വക്താക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഞാൻ അത്രയേ ഇപ്പൊ പറയുന്നുള്ളൂ. അതു ബ്രാഹ്മണർക്ക് ബ്രാഹ്മണ സ്ത്രീയിൽ മക്കൾ ഉണ്ടാകുന്നതിനെ പറ്റിയില്ല. പുറത്ത്. അത് തന്നെ മഹത്തരമാണെന്ന് പറയുന്ന സംസ്കാരം. ആർഷ ഭാരത സംസ്കാരം. അതിന് കൊടുക്കുന്ന പേര് സനാതന ധർമം. നിഴലുകൾ തമ്മിൽ കൂട്ടിമുട്ടിയാൽ തന്നെ അയിത്തം. ബ്രാഹ്മണൻ പോകുന്ന വഴിയിലൂടെ പോകുന്ന പട്ടികജാതിക്കാരൻ പട്ടികവർഗക്കാരൻ തീണ്ടൽകാരൻ വർണമില്ലാത്തവൻ ഒരു പ്രത്യേക ശബ്ദമുണ്ടാക്കിയിട്ട് വേണം പോകാൻ ..ഹോയ്..ഹോയ്.. മാറുമറക്കാൻ അവകശാമുണ്ടായിരുന്നില്ല സ്ത്രീകൾക്ക്. വിവാഹം കഴിഞ്ഞാൽ ഒന്നാമത്തെ ദിവസം യജമാനമാന്മാരുടെ വീട്ടിലേക്ക് ആ ചെറുപ്പക്കാരൻ ഈ സ്ത്രീയെ കൂട്ടികൊണ്ടുപോകണം. അന്നവിടെ അന്തിയുറങ്ങിയിട്ട് അവർക്ക് തോന്നുമ്പോഴാണ് ഭർത്താവിന്റെ വീട്ടിലേക്ക് തിരിച്ചയക്കുക. ഈ ധർമത്തെയാണ് സനാതന ധർമമെന്ന് നിങ്ങൾ പറഞ്ഞത്. ബ്രാഹ്മണ്യത്തിന്റെ ധർമം. ആ ധർമം ഈ രാജ്യത്തെ ജനങ്ങൾക്ക് എതിരായിട്ടുള്ളതാണ്." എം.വി ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യക്കാരെ അമേരിക്ക കയറ്റി തിരികെ അയക്കുമ്പോൾ ഇന്ത്യൻ പ്രധാനമന്ത്രി വിനീത ദാസൻ ആയി നോക്കി നിൽക്കുന്നുവെന്നും ലോകത്തിനു മുന്നിൽ ഇന്ത്യക്കാരുടെ ശിരസ് കുനിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എമ്മിന്റെ 12 ജില്ലാ സമ്മേളനങ്ങൾ കെട്ടുറപ്പോടെ പൂർത്തിയായെന്നും ഒരു തരത്തിലുള്ള പ്രശ്നങ്ങളും ഉണ്ടായില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.