മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടി പിന്നിട്ടു; മുൻകരുതലുകൾ തുടരുന്നതായി സർക്കാർ

തൊടുപുഴ: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137 അടി പിന്നിട്ടു. രാവിലെ ഏഴു മണിക്ക് ലഭിച്ച കണക്ക് പ്രകാരം 137.20 അടിയാണ് നിലവിലെ ജലനിരപ്പ്. സെക്കൻഡിൽ 2200 ഘനയടി (ക്യുസെക്സ്) വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. വൈഗ അണക്കെട്ടിലേക്ക് തമിഴ്നാട് ടണൽ വഴി കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കൻഡിൽ 2200 ഘനയടിയാണ്. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിന്‍റെ പരമാവധി അളവാണിത്.

ജലനിരപ്പ് 136 അടിയിൽ എത്തിയ 23ാം തീയതി തമിഴ്നാട് ഒന്നാം അറിയിപ്പ് സന്ദേശം ലഭ്യമാക്കിയിട്ടുണ്ട്. ജലനിരപ്പ് 138 അടിയിലേക്ക് എത്തുന്നതോടെ രണ്ടാമത്തെ അറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. 140 അടിയിൽ ആദ്യ മുന്നറിയിപ്പും 141 അടിയിൽ രണ്ടാമത്തെ മുന്നറിയിപ്പും 142 അടിയിൽ മൂന്നാമത്തെയും അവസാനത്തെയും മുന്നറിയിപ്പ് തമിഴ്നാട് കേരളത്തിന് നൽകും. ഇതിന് പിന്നാലെ സ്പിൽവേയിലൂടെ വെള്ളം ഒഴുക്കി വിടാൻ നടപടി സ്വീകരിക്കും.

കാലാവസ്ഥാ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പുകൾ കണക്കിലെടുത്ത് ഒക്ടോബർ 16 മുതൽ മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ പ്രവർത്തനം മണിക്കൂർ അടിസ്ഥാനത്തിൽ വിലയിരുത്തുകയും തമിഴ്നാടുമായി ഉദ്യോഗസ്ഥ, സർക്കാർ തലങ്ങളിൽ ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ കേരളം നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. കൂടാതെ ചീഫ് സെക്രട്ടറി തലത്തിൽ കേന്ദ്ര ജല കമീഷൻ ചെയർമാൻ, മുല്ലപ്പെരിയാർ മേൽനോട്ട സമിതി ചെയർമാൻ, തമിഴ്നാട് ചീഫ് സെക്രട്ടറി എന്നിവരോടും വിഷയത്തിൽ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തിൽ അടിയന്തരമായി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ കേരള മുഖ്യമന്ത്രി തമിഴ് നാട് മുഖ്യമന്ത്രിക്ക് കത്ത് എഴുതിയിരുന്നു. സ്ഥിതിഗതികൾ തുടർച്ചയായി നിരീക്ഷിക്കാൻ ആവശ്യമായ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Tags:    
News Summary - Mullaperiyar Dam Water Level Cross to 137 feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.