ചേളാരി: മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ പങ്കെടുത്ത വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് റശീദലി ശിഹാബ് തങ്ങളോട് വിശദീകരണം തേടാൻ ഇ.കെ സുന്നി നേതൃത്വ തീരുമാനം. വിഷയം ഗൗരവമുള്ളതെന്ന് സമസ്ത അധ്യക്ഷൻ ജിഫ് രി മുത്തുകോയ തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെകുറിച്ച് കൂടിയാലോചന നടത്തിയിരുന്നതായും ജിഫ് രി തങ്ങൾ വ്യക്തമാക്കി.
മലപ്പുറം കൂരിയാട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ വഖഫ് ബോർഡ് ചെയർമാൻ റശീദലി ശിഹാബ് തങ്ങളും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് മുനവ്വറലി തങ്ങളും പങ്കെടുത്തിരുന്നു. റശീദലി തങ്ങൾ മഹല്ല് സമ്മേളനത്തിലും മുനവ്വറലി തങ്ങൾ യുവജന സമ്മേളനത്തിലുമാണ് പെങ്കടുത്തത്. ഭിന്നിപ്പുകൾ മറന്ന് സമുദായം ഒന്നിച്ച് നിൽക്കേണ്ടതിന്റെ പ്രസക്തി ഇരുവരും തങ്ങളുടെ പ്രസംഗത്തിൽ സൂചിപ്പിക്കുകയും ചെയ്തു.
മുജാഹിദ് സമ്മേളന നോട്ടീസിൽ പാണക്കാട് കുടുംബാംഗങ്ങളുടെ പേര് കണ്ടത് മുതൽ സാമൂഹിക മാധ്യമങ്ങളിൽ നടക്കുന്ന ചർച്ചയാണ് സമസ്ത കേരള ജംഇയ്യതുൽ ഉലമയുടെ ഇടപെടലിലേക്ക് നയിച്ചത്. പങ്കെടുക്കുന്നതിനെതിരെ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകരും അനുകൂലമായി യൂത്ത് ലീഗുകാരും രംഗത്തെത്തി. മതനവീകരണ വാദികളുടെ പരിപാടികളിൽ പങ്കെടുക്കരുതെന്ന നിലപാടാണ് സമസ്തയുടേത്.
മുജാഹിദ് സംസ്ഥാന സമ്മേളനത്തിൽ മുനവ്വറലി ശിഹാബ് തങ്ങളും റഷീദലി ശിഹാബ് തങ്ങളും പങ്കെടുക്കുന്നതിനെതിരെ സമസ്ത നിലപാടെടുത്ത സാഹചര്യത്തിൽ വിഷയം പാണക്കാട് കുടുംബം ചർച്ച ചെയ്തിരുന്നു. വിഷയത്തിൽ കൂടിയാലോചിച്ച ശേഷമേ തീരുമാനമെടുക്കൂവെന്ന് മുനവ്വറലി തങ്ങൾ അന്ന് പറയുകയും ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.