തേഞ്ഞിപ്പലം: പ്രസവ ശസ്ത്രക്രിയക്കിടെ മരിച്ച ഗവേഷണ വിദ്യാർഥിക്ക് മരണാനന്തര ബഹുമതിയായി പിഎച്ച്.ഡി നൽകാൻ തീരുമാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ജന്തുശാസ്ത്ര വിഭാഗം ഗവേഷണ വിദ്യാർഥിനിയായിരുന്ന പ്രിയ രാജനാണ് കാലിക്കറ്റ് സർവകലാശാല പിഎച്ച്.ഡി നൽകാൻ തീരുമാനിച്ചത്. യു.കെ.ജി വിദ്യാർഥിയായ മകൾ ആന്റിയ സർവകലാശാലയിലെത്തി അമ്മയുടെ പിഎച്ച്.ഡി ഏറ്റുവാങ്ങും.
തൃശൂരിലെ ചെമ്പൂക്കാവ് ആലക്കപ്പള്ളി എ.ടി. രാജൻ-മേഴ്സി ദമ്പതികളുടെ മകളായിരുന്നു പ്രിയ. പയസ് പോളിന്റെ ഭാര്യയാണ്. മന്ത്രി ആർ. ബിന്ദുവാണ് ഇതെകുറിച്ച് ഫേസ്ബുക്കിൽ പങ്കുവെച്ചത്.
2011 ആഗസ്റ്റ് 22 മുതല്‍ 2017 ആഗസ്റ്റ് 21വരെയായിരുന്നു പ്രിയയുടെ ഗവേഷണം. ഡോ. ബാലു ടി കുഴിവേലിയുടെ കീഴിലായിരുന്നു ഗവേഷണം. 2018 ഏപ്രില്‍ 28 ന് പ്രബന്ധം സര്‍വകലാശാലയ്ക്ക് സമര്‍പ്പിച്ചു. അതേ വര്‍ഷം ജൂലായ് 21ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് പ്രബന്ധം അംഗീകരിക്കുകയും ചെയ്തു. എന്നാൽ ഡോക്ടറേറ്റ് ഏറ്റുവാങ്ങും മുമ്പ് ആഗസ്റ്റില്‍ പ്രസവശസ്ത്രക്രിയക്കിടെ പ്രിയയെ മരണം കവർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.