കൊച്ചി: മോൻസൺ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട വഞ്ചനാക്കേസിൽ ഐ.ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു.
വഞ്ചനാക്കേസിലെ മൂന്നാം പ്രതിയായ ഐ.ജി ലക്ഷ്മണിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. ഹൈകോടതി അനുവദിച്ച മുൻകൂർ ജാമ്യം നിലനിൽക്കുന്നതിനാലാണ് ജാമ്യത്തിൽ വിട്ടത്. ലക്ഷ്മണിനെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടത്.
തട്ടിപ്പിന്‍റെ സൂത്രധാരൻ ലക്ഷ്മണയാണെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. വ്യാജ പുരാവസ്തുക്കളുടെ പേരിൽ മോൻസൺ മാവുങ്കൽ കോഴിക്കോട് സ്വദേശി എം.ടി. ഷമീർ ഉൾപ്പെടെ അഞ്ചുപേരിൽ നിന്ന് വൻതുക വാങ്ങി തട്ടിപ്പു നടത്തിയെന്ന കേസിലാണ് ലക്ഷ്മൺ മൂന്നാം പ്രതി. കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരനാണ് രണ്ടാം പ്രതി.
സുധാകരനെ ചോദ്യം ചെയ്യലിനൊടുവിൽ അറസ്റ്റ് ചെയ്തിരുന്നു. ഹൈകോടതി നിർദേശപ്രകാരം സുധാകരന് ജാമ്യവും നൽകി. ഒന്നാം പ്രതി മോൻസൺ മാവുങ്കൽ പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. മുൻ ഡി.ഐ.ജി എസ്. സുരേന്ദ്രനാണ് നാലാം പ്രതി.
പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ലക്ഷ്മൺ ഹൈകോടതിയെ സമീപിച്ചത്. ചോദ്യം ചെയ്യലിന് രണ്ടുതവണ നോട്ടീസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.