നരേന്ദ്ര മോദി

വേദിയിലുണ്ടായിട്ടും കുമ്മനത്തെ മോദി അവഗണിച്ചു, അനൂപ് ആന്റണിയെ പുകഴ്ത്തി: ബി.ജെ.പിയിൽ അതൃപ്തി പുകയുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ അണികളെ ആവേശത്തിലാക്കാനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങിയപ്പോൾ പാർട്ടിലെ വലിയൊരു വിഭാഗത്തിന് അതൃപ്തി. തിരുവല്ലയിലെ പ്രസംഗത്തിൽ അനൂപ് ആന്റണിയെ പുകഴ്ത്തിയ മോദി, കുമ്മനം രാജശേഖരന്റെ പേര് മിണ്ടിയില്ലെന്ന് നേതാക്കൾ ആരോപിച്ചു. ആറന്മുളയില്‍ മത്സരിക്കുന്ന കുമ്മനം രാജശേഖര്‍ വേദിയില്‍ ഉണ്ടായിട്ടും അദ്ദേഹത്തെക്കുറിച്ച് ഒരുവാക്ക് പോലും മോദി പ്രസംഗത്തിൽ പറഞ്ഞില്ല. ഇത് പ്രവര്‍ത്തകര്‍ക്കിടയില്‍ പ്രതിഷേധത്തിനിടയാക്കിയിരിക്കുകയാണ്. അതേസമയം കോൺഗ്രസ്സിൽ നിന്നെത്തിയ ആനൂപ് ആന്‍റണിയെ പുകഴ്ത്തുകയും ചെയ്തു. അനൂപ് ആന്റണി എന്റെ വലം കൈ കഴിഞ്ഞ അഞ്ചു വർഷക്കാലമായി എന്നോടൊപ്പം പ്രവർത്തിക്കുന്നു.അദ്ദേഹത്തെ തിരുവല്ലക്ക് സംഭാവന ചെയ്യുന്നു എന്ന് മോദി പറഞ്ഞു. ഔദ്യോഗിക വിഭാഗം നേതാക്കളുടെ മണ്ഡലത്തിൽ മാത്രമാണ് പ്രധാനമന്ത്രി എത്തിയതെന്നും ആരോപണം ഉയർന്നു.

കേരളത്തിൽ എൽ.ഡി.എഫ് ഭരണത്തിന്റെ നാളുകൾ എണ്ണപ്പെട്ടുകഴിഞ്ഞുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തിനിടെ പറഞ്ഞിരുന്നു. കേരളത്തിൽ എൻ.ഡി.എ സർക്കാർ അധികാരത്തിൽ വരുമെന്നും വികസനമുരടിപ്പിൽ നിന്ന് സംസ്ഥാനത്തെ മോചിപ്പിക്കുമെന്നും മോദി പറഞ്ഞു. അനന്തസാധ്യതകളുണ്ടായിട്ടും വികസനകാര്യത്തിൽ കേരളം ഏറെ പിന്നിലായിപ്പോയി. എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിട്ടും സംസ്ഥാനത്തിന് ഗുണമുണ്ടായില്ല. കോട്ടയം മെഡിക്കൽ കോളേജിൽ പോലും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അവസ്ഥയാണ്. സംസ്ഥാനത്ത് പുതിയ റോഡുകളോ പാലങ്ങളോ നിർമ്മിക്കപ്പെടുന്നില്ല.

കേന്ദ്രത്തിൽ കോൺഗ്രസ് ഭരിച്ചിരുന്ന കാലത്തേക്കാൾ അഞ്ചിരട്ടി തുകയാണ് തന്റെ സർക്കാർ കേരളത്തിനായി നൽകിയത്. സംസ്ഥാനത്ത് ബി.ജെ.പി അധികാരത്തിലെത്തിയാൽ 'ഡബിൾ എഞ്ചിൻ' സർക്കാരിന്റെ എല്ലാ ആനുകൂല്യങ്ങളും ജനങ്ങൾക്ക് ലഭിക്കും. വികസനത്തിന്റെ പുതിയ വെളിച്ചം കേരളത്തിലേക്ക് എത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ക്രൈസ്തവ വിശ്വാസികൾക്ക് മുൻതൂക്കമുള്ള ഗോവയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ബി.ജെ.പി വലിയ വികസനമാണ് കൊണ്ടുവന്നതെന്ന് മോദി ചൂണ്ടിക്കാട്ടി.

കേരളത്തിൽ വഴിമുട്ടിനിന്ന ദേശീയപാത വികസനം യാഥാർത്ഥ്യമാക്കിയത് കേന്ദ്രമാണ്. കോട്ടയം വഴി വന്ദേഭാരത് ട്രെയിനുകൾ ഓടുന്നത് വികസനത്തിന്റെ അടയാളമാണ്. ശബരി വിമാനത്താവള പദ്ധതി നടപ്പാക്കാൻ സംസ്ഥാന സർക്കാർ അനുവദിക്കുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ പുതിയ വികസന കുതിപ്പുണ്ടാകും. എൻ.ഡി.എ സർക്കാർ വന്നാൽ ശബരി വിമാനത്താവള പദ്ധതി നടപ്പാക്കുമെന്നും ഇത് 'മോദിയുടെ ഗ്യാരന്റി'യാണെന്നും പ്രഖ്യാപിച്ചു.

Tags:    
News Summary - Modi ignored Kumanam, praised Anoop Antony: Dissatisfaction is brewing in the BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.