ഏതെങ്കിലും വാർത്ത നൽകിയതിന്‍റെ പേരിലല്ല, റിപ്പോർട്ടർ ടിവി ഉടമകൾ നടത്തിയ തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണ് റെയ്ഡെന്ന് വി.ടി. ബൽറാം എം.എൽ.എ
കോഴിക്കോട്: ഏതെങ്കിലും വാർത്ത നൽകിയതിന്‍റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണമെന്നും അതിന്‍റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണ് പൊലീസ് റെയ്ഡ് നടത്തിയതെന്നും വി.ടി. ബൽറാം എം.എൽ.എ.
മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്. തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും പൊലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവെക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണെന്നും ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.
മെസ്സിയെ കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന തട്ടിപ്പിൽ അഗസ്റ്റിൻ സഹോദരന്മാരുടെ കൊച്ചിയിലെ വീടുകളിലും റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ കളമശ്ശേരിയിലെ ഓഫിസിലും ഇവരുടെ വയനാട്ടിലെ വീടുകളിലും എസ്.ഐ.ടി റെയ്ഡ് നടത്തുകയാണ്. പുലർച്ചെ നാലു മണി മുതലാണ് പരിശോധന അരംഭിച്ചത്. കോടതിയുടെ വാറന്‍റ് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നതെന്നും അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണെന്നും ബൽറാം വ്യക്തമാക്കി.
ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയാറായില്ലെങ്കിൽ സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് വഴി നോക്കേണ്ടിവരും. നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫിസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുമ്പല്ലാത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ ഇപ്പോഴത്തേത് പോലെ തട്ടിപ്പുകേസിൽ നടത്തപ്പെടുന്ന അന്വേഷണമല്ല. എക്സാലോജിക് ഉടമക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തെ പ്രതിപക്ഷ നേതാവിനും സി.പി.എമ്മിനുമെതിരായ ഭരണകൂട വേട്ടയാടലായി ചിത്രീകരിക്കാൻ നോക്കുന്ന അതേ പരിഹാസ്യമായ അൽപ്പബുദ്ധി മാത്രമാണ് ഇപ്പോൾ "റിപ്പോർട്ടർ ടിവി സംരക്ഷണ സമിതി"ക്കാരും മുന്നോട്ടുവക്കുന്നത്. ഇഡിയുടെ കാർ തല്ലിപ്പൊളിച്ച് ജീവനക്കാരെ ആക്രമിച്ച ക്രിമിനൽക്കൂട്ടത്തിന്‍റെ ഡിജിറ്റൽ വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ `മാധ്യമ സ്വാതന്ത്ര്യ വക്താക്കളാ`യി അവതരിക്കുന്നവരിൽ കാണാനാവുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെയെന്നും ബൽറാം കുറിപ്പിൽ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം;
ഏതെങ്കിലും വാർത്ത നൽകിയതിൻ്റെ പേരിലല്ല റിപ്പോർട്ടർ ടിവിക്കെതിരായ അന്വേഷണം, അതിൻ്റെ ഉടമകൾ നടത്തിയ പലതരം തട്ടിപ്പുകളുടേയും സാമ്പത്തിക തിരിമറികളുടേയും പേരിലാണ്. അതിനാൽത്തന്നെ മാധ്യമ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം എന്ന വ്യാഖ്യാനമൊക്കെ ബാലിശമാണ്. തട്ടിപ്പുകേസുകളിലും മറ്റ് ക്രിമിനൽക്കേസുകളിലും പോലീസ് റെയ്‌ഡ് നടത്തുമ്പോൾ ആരോപണവിധേയരുടേയും അവരുടെ അടുത്തയാളുകളുടേയും എല്ലാ പരിസരങ്ങളിലും ഒരേ സമയം പരിശോധന നടത്തുകയും അവിടെയുള്ളവരുടെ ഫോണുകൾ തൽക്കാലത്തേക്ക് പിടിച്ചുവക്കുകയും ചെയ്യുന്നത് സാധാരണ നടപടിക്രമമാണ്. കോടതിയുടെ വാറണ്ട് അനുസരിച്ചുള്ള നിയമപരമായ പരിശോധനകൾ മാത്രമാണ് ഇപ്പോൾ നടക്കുന്നത് എന്നാണ് അറിയാൻ കഴിയുന്നത്. അതിനോട് സഹകരിക്കുക എന്നത് കുറ്റാരോപിതരുടേയും കൂടെയുള്ളവരുടേയും ഉത്തരവാദിത്തമാണ്. ആവശ്യപ്പെട്ട മുറികൾ തുറന്നുനൽകാൻ സ്ഥാപനത്തിലുള്ളവർ തയ്യാറായില്ലെങ്കിൽ സ്വാഭാവികമായും അന്വേഷണസംഘത്തിന് മറ്റ് വഴി നോക്കേണ്ടിവരും.
നൽകിയ വാർത്തകളുടെ പേരിൽ മാധ്യമ ഓഫീസുകളിൽ റെയ്‌ഡ് നടന്ന സംഭവങ്ങൾ ഈ കേരളത്തിൽത്തന്നെ അധികം മുൻപല്ലാത്ത കാലത്ത് ഉണ്ടായിട്ടുണ്ട്. അതാണ് മാധ്യമ സ്വാതന്ത്ര്യത്തിനെതിരായ കടന്നുകയറ്റം, അല്ലാതെ ഇപ്പോഴത്തേത് പോലെ തട്ടിപ്പുകേസിൽ നടത്തപ്പെടുന്ന അന്വേഷണമല്ല.
എക്സാലോജിക് ഉടമക്കെതിരായ സാമ്പത്തിക ക്രമക്കേട് അന്വേഷണത്തെ പ്രതിപക്ഷ നേതാവിനും സിപിഎമ്മിനുമെതിരായ ഭരണകൂട വേട്ടയാടലായി ചിത്രീകരിക്കാൻ നോക്കുന്ന അതേ പരിഹാസ്യമായ അൽപ്പബുദ്ധി മാത്രമാണ് ഇപ്പോൾ "റിപ്പോർട്ടർ ടിവി സംരക്ഷണ സമിതി"ക്കാരും മുന്നോട്ടുവക്കുന്നത്. ഇഡിയുടെ കാർ തല്ലിപ്പൊളിച്ച് ജീവനക്കാരെ ആക്രമിച്ച ക്രിമിനൽക്കൂട്ടത്തിൻ്റെ ഡിജിറ്റൽ വേർഷനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ `മാധ്യമ സ്വാതന്ത്ര്യ വക്താക്കളാ`യി അവതരിക്കുന്നവരിൽ കാണാനാവുന്നത്.
നിയമം നിയമത്തിൻ്റെ വഴിക്ക് പോകട്ടെ, തട്ടിപ്പുകാർക്കെതിരെ ശക്തമായ നടപടികൾ ഉണ്ടാവട്ടെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.