'ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ' എന്ന് ഗവർണറോട് പറയാത്തത് ആ പദവിയോടുള്ള ബഹുമാനം കൊണ്ട് -മന്ത്രി മുഹമ്മദ് റിയാസ്

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. 'ഷട്ട് യുവർ ബ്ലഡി മൗത്ത് മിസ്റ്റർ ആരിഫ് മുഹമ്മദ് ഖാൻ' എന്ന് പറയാൻ അറിയാഞ്ഞിട്ടല്ലെന്നും, ഗവർണറെന്ന പദവിയോടുള്ള ബഹുമാനം കൊണ്ടാണ് പറയാത്തതെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. 'കണ്ണൂരിന്റെ ബ്ലഡ് ഹിസ്റ്ററി' തനിക്കറിയാമെന്ന് പറയുന്ന ഗവർണർ കണ്ണൂരിന്റെ ചരിത്രം ശരിക്കും പഠിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി അവർക്ക് അധികാരം ലഭിക്കാത്ത സംസ്ഥാനങ്ങളിലെല്ലാം ഗവര്‍ണര്‍ പദവിയുള്‍പ്പെടെയുള്ള സ്ഥാനങ്ങളെ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് ഭരിച്ചിരുന്ന സംസ്ഥാനങ്ങളില്‍ നിന്നടക്കം ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ടെന്നും അത് കേരളത്തിലെ കോണ്‍ഗ്രസുകാര്‍ മാത്രം കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു.

ചരിത്രത്തെ വക്രീകരിച്ചും തമസ്കരിച്ചും ആർ.എസ്.എസ് ആഗ്രഹിക്കുന്നതുപോലെ കേരളത്തില്‍ പ്രവര്‍ത്തനം നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെയും അദ്ദേഹം ജനിച്ചു വളര്‍ന്ന കണ്ണൂരിനെയും ആക്രമിക്കാന്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുറപ്പെട്ടിരിക്കുന്നത്.

കോളനി വിരുദ്ധ പോരാട്ടത്തില്‍ നിരവധിപേര്‍ രക്ഷസാക്ഷികളായ മണ്ണാണ് കണ്ണൂര്‍. എന്താണ് ആരിഫ് മുഹമ്മദ് ഖാന് കണ്ണൂരിനോടും കേരളത്തോടും ഇത്ര വിദ്വേഷമെന്നും മന്ത്രി റിയാസ് ചോദിച്ചു.

"കേരളത്തെ വര്‍ഗീയവല്‍ക്കരിക്കാന്‍ തലശ്ശേരിയെ ആർ.എസ്.എസ് തിരഞ്ഞെടുത്തപ്പോള്‍ അതിനെ ചെറുത്തതാണ് കണ്ണൂരിന്റെ ചരിത്രം. മുസ്‌ലിം പള്ളി ആക്രമിക്കാന്‍ ആർ.എസ്.എസുകാര്‍ ശ്രമിച്ചപ്പോള്‍ യു.കെ.കുഞ്ഞിരാമനെന്ന സഖാവാണ് പള്ളിക്കു കാവല്‍ നിന്നത്. മാപ്പിളയുടെ സന്തതിയെന്നു പറഞ്ഞ് കുഞ്ഞിരാമനെ ആർ.എസ്.എസുകാര്‍ വകവരുത്തി. അന്ന് വർഗീയകലാപത്തിന് കോപ്പുകൂട്ടിയവരെ തടുത്ത ജനങ്ങൾക്ക് കാവൽനിന്ന പാരമ്പര്യമാണ് കണ്ണൂരിന്റേത്. അതിനു നേതൃത്വം കൊടുത്തയാളാണ് പിണറായി വിജയനെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ തിരിച്ചറിയണം"- മന്ത്രി റിയാസ് പറഞ്ഞു.

Tags:    
News Summary - Minister Mohammad Riyas criticized Governor Arif Mohammad Khan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.