കഴക്കൂട്ടം കുടിയൊഴിപ്പിക്കൽ: അതിക്രമത്തിന് കേസെടുക്കണമെന്ന് മന്ത്രി കടകംപള്ളി

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക് നഗറിൽ സ്ത്രീയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ അയൽവാസികൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ച ശേഷം വീട് പൊളിച്ച സംഭവത്തിൽ പൊലീസ് കേസെടുക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. അക്രമികൾ നടത്തിയ ബലപ്രയോഗത്തിൽ സ്ത്രീക്കും കുട്ടികൾക്കും പരിക്കേറ്റിരുന്നു. കൂടാതെ, സ്ഥലത്ത് ഉണ്ടായിരുന്ന ഷെഡ് അക്രമികൾ പൊളിച്ചു നീക്കുകയും ചെയ്തു. അതിക്രമത്തിൽ പൊലീസ് കേസെടുക്കേണ്ടതാണ്. ഭൂമി സംബന്ധിച്ച തർക്കം സിവിൽ കേസ് ആണെന്നും മന്ത്രി കടകംപള്ളി മാധ്യമങ്ങളോട് പറഞ്ഞു.

ഡിസംബർ 17നാണ് സുറുമിയെയും കുടുംബത്തെയും സർക്കാർ ഭൂമിയിൽ നിന്ന് (പുറമ്പോക്കിൽ) ഇറക്കിവിട്ടത്. ഇവരുടെ ടാർപോളിൻ ഷീറ്റ് വലിച്ചുകെട്ടി നിർമിച്ച വീടാണ് തകർത്തത്. സ്ത്രീയും മൂന്ന് പെൺമക്കളും അടങ്ങിയ കുടുംബത്തെ അയൽവാസികൾ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിച്ച ശേഷം വീട് പൊളിച്ചതായാണ് പരാതി. എന്നാൽ, ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി 17ന് നൽകിയ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല.

ഏഴു വർഷമായി ഇവിടെ താമസിച്ചു വരികയായിരുന്നു കുടുംബം. ഇടക്കാലത്ത് വീടിന്‍റെ ശോച്യാവസ്ഥ കാരണം തൊട്ടടുത്ത വാടക വീട്ടിലേക്ക് താമസം മാറ്റിയെങ്കിലും സാമ്പത്തിക പ്രയാസം കാരണം തിരികെയെത്തി. ഈ സാഹചര്യത്തിലാണ് അയൽപക്കത്തെ സഹോദരങ്ങളായ രണ്ടുപേർ ആയുധങ്ങളുമായെത്തി പുറത്താക്കുകയും വീട് നശിപ്പിക്കുകയും ചെയ്തതത്രെ. ഇതിന്‍റെ സി.സി.ടി.വി കാമറ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ആക്രമണ വിവരമറിഞ്ഞെത്തിയ പൊലീസ് ദൃശ്യം പകർത്തി മടങ്ങിയതല്ലാതെ മറ്റ് നടപടികൾ സ്വീകരിച്ചില്ലെന്ന് കുടുംബം പറയുന്നു. യുവതിയും മൂന്ന് പെൺമക്കളും താമസിക്കാൻ സൗകര്യമില്ലാതെ പ്രയാസത്തിലാണ്. സ്ഥലം പുറമ്പോക്ക് ഭൂമിയാണെന്ന രേഖ കുടുംബത്തിന്‍റെ പക്കലുണ്ട്. പട്ടയം നൽകണമെന്ന് കാട്ടി താലൂക്കിലും വില്ലേജിലും അപേക്ഷ നൽകി കാത്തിരിക്കുമ്പോഴാണ് കുടിയൊഴിപ്പിച്ചത്. മറ്റൊരു വസ്തുവിലേക്ക് പോകാൻ വഴി ആവശ്യപ്പെട്ടാണത്രെ ആക്രമണം.

ആക്രമണത്തിനിരയായ കുടുംബം പൊലീസിനും മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമീഷനും ബാലാവകാശ കമീഷനും പരാതി നൽകിയിട്ടുണ്ട്. യുവതിയെയും കുട്ടികളെയും ഭീഷണിപ്പെടുത്തി കുടിൽ പൊളിച്ച സംഭവം ശ്രദ്ധയിൽപെട്ട മന്ത്രി കടകംപള്ളി സുരേന്ദ്രൻ സ്ഥലം സന്ദർശിച്ചിരുന്നു. 17ന് നടന്ന സംഭവത്തിൽ പരാതി ലഭിച്ചിട്ടും പൊലീസ് നടപടിയെടുക്കാത്തതിനെ കുറിച്ച് അന്വേഷിക്കുമെന്ന് മന്ത്രി അന്ന് പറഞ്ഞിരുന്നു.

കുടിയിറക്കപ്പെട്ട കുടുംബത്തിന് വീട് വെച്ചുനൽകുമെന്ന് പ്രവാസി വ്യവസായി ആമ്പലൂർ എം.ഐ. ഷാനവാസ് അറിയിച്ചു. വീട് നിർമാണം പൂർത്തിയാകുന്നതു വരെയുള്ള വാടകയും നൽകുമെന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.