ഖനന ദൂരപരിധി : ദേശീയ ഹരിത ട്രൈബ്യൂണലിന്റെ തെളിവെടുപ്പ് ചൊവ്വാഴ്ച കോഴിക്കോട്

കോഴിക്കോട്: ജനവാസകേന്ദ്രങ്ങളും ക്വോറികളും തമ്മിലുള്ള സുരക്ഷിത അകലം ശാസ്ത്രീയമായി കണ്ടെത്താനും ക്വോറികൾ സൃഷ്ടിക്കുന്ന പ്രകമ്പനം, ശബ്ദ, അന്തരീക്ഷ, ജല മലിനീകരണം സംബന്ധിച്ച പരാതികൾ കേൾക്കാനും ദേശീയ ഹരിത ട്രൈബ്യൂണൽ നിയോഗിച്ച ഉപസമിതി ചൊവ്വാഴ്ച കോഴിക്കോട് എത്തും. ഈ മാസം 24 ന് എറണാകുളത്തും 25ന് തിരുവനന്തപുരത്തും പൊതു തെളിവെടുപ്പ് നടത്തും.

സംസ്ഥാനത്തെ വിവിധ സമരസമിതികളിൽ നിന്നായി ആയിരത്തിലധികം പരാതികൾ തെളിവുകൾ സഹിതം സമർപ്പിക്കുവാനാണ് പരിസ്ഥിതി സംഘടനകളുടെ തീരുമാനം. നിയമപരമായി 537 ക്വാറികൾക്ക് ലൈസൻസുള്ള കേരളത്തിൽ എത്രയോ ഇരട്ടി ക്വാറികളാണ് പ്രവർത്തിക്കുന്നത്.

പാറമടകൾക്ക് ലൈസൻസ് നൽകുന്നതിനും റദ്ദ് ചെയ്യുന്നതിനുമുള്ള പഞ്ചായത്തിന്റെ അധികാരം പുനസ്ഥാപിക്കണമെന്നും നിയമം പറയുന്ന 500 മീറ്റർ അപകടമേഖല തന്നെ ദൂരപരിധിയായി കണക്കാക്കണമെന്നും ആവശ്യപ്പെടും. മെറ്റാലിഫറസ് മൈൻസ് റഗുലേഷൻ 1961 പ്രകാരം ഖനന പ്രദേശത്തിന്റെ 300 മീറ്റർ അപകടമേഖലയാണ്. പുതുക്കിയ സർക്കുലർ പ്രകാരം ഇപ്പോഴത് 500 മീറ്ററാണ്.

കേന്ദ്ര സർക്കാർ 1991 ൽ പബ്ളിക് ലൈബലിറ്റി ഇൻഷ്വറൻസ് നിയമം പാസാക്കിയിരുന്നു. അത് പ്രകാരം മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങൾ അവരുടെ മൂലധനത്തിന് തുല്യമായി പൊതു ജനത്തിനെ ഇൻഷ്വർ ചെയ്യണം. ഇത് കേരളത്തിലെ ക്വാറികൾക്ക് ലഭിക്കുന്ന പാരിസ്ഥിതികാനുമതിയുടെ പ്രധാന നിബന്ധനയുമാണ്. കേരളത്തിലെ ഒരു ക്വാറിയും ജനങ്ങളെ ഇൻഷ്വർ ചെയ്തിട്ടില്ല. കാരണം കേരളം ഈ നിയമത്തിന് ചട്ടങ്ങളോ നോട്ടിഫിക്കേഷനോ നടപ്പിലാക്കിയിട്ടില്ല.

നിരവധി ലൈസൻസുകളും അനുമതികളും നേടിയാണ് ഒരു ക്വാറി പ്രവർത്തിക്കുന്നത്. ലൈസൻസുകൾ ലഭിക്കുവാൻ സിങ്കിൾ വിൻറ്റോ സംവിധാനങ്ങൾ വരെ സർക്കാർ നടപ്പിലാക്കി. ക്വാറിയുടെ പ്രവർത്തനങ്ങൾ സംബന്ധിച്ചുണ്ടാവുന്ന പരാതികൾ പരിഹരിക്കാൻ പൊതുജനങ്ങൾക്ക് സിങ്കിൾ വിൻറ്റോയില്ല.

കേരളത്തിലെ പല പാറമടകളും പ്രവർത്തിക്കുന്നത് ചെരിവുള്ള മലകളിലാണ്. അവരുടെ പാരിസ്ഥിതികാനുമതി പരിശോധിച്ചാൽ 45 ഡിഗ്രിയിൽ കൂടുതൽ ചെരുവുള്ള പ്രദേശത്ത് ഖനനം പാടില്ലെന്നാണ്. അത്തരം ക്വാറികളിലെവിടെയെങ്കിലും ചെരിവുള്ള പ്രദേശം പൊട്ടിക്കാതെ ഒഴിച്ചിട്ടില്ല. ചെരിവുള്ള മലയിലെ ക്വാറിയുടെ ദൂരപരിധിയെങ്ങനെ 50 മീറ്ററായും 200 മീറ്ററായും നിജപ്പെടുത്താനാവില്ല. തുടങ്ങിയ നിരവധി വിഷയങ്ങൾ ചൊവ്വാഴ്ച ഉപസമിതിക്ക് മുന്നിൽ പരിസ്ഥിതി പ്രവർത്തകർ അവതരിപ്പിക്കും. 

കോർപ്പറേറ്റുകൾക്കും ഖനന മാഫിയകൾക്കും പ്രകൃതിയെ കൊള്ളയടിക്കാൻ സർക്കാർ അനുമതി കൊടുക്കുന്നതിനെതിരെ സെക്രട്ടേറിയറ്റിന് മുന്നിൽ 31 ന് ധർണ നടത്തുമെന്നും ഗ്രീൻ കേരള മൂവ്മെൻറ് അറിയിച്ചു.

Tags:    
News Summary - Mining distance limit: National Green Tribunal to take evidence in Kozhikode on Tuesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.