കൊച്ചി: മരടിലെ പൊളിച്ചുമാറ്റാനുള്ള നാല് ഫ്ലാറ്റുകളിലെ താമസക്കാരെ ഒഴിപ്പിക്കേണ്ട സ മയം വ്യാഴാഴ്ച അർധരാത്രി 12മണിയോടെ അവസാനിച്ചെങ്കിലും ഒഴിപ്പിക്കൽ നടപടികൾ പൂർണമായില്ല. വളരെ കുറച്ച് കുടുംബങ്ങൾ മാത്രമാണ് സർക്കാറിെൻറ ഉത്തരവുകളും നിർദേശങ്ങളും ലംഘിച്ച് വ്യാഴാഴ്ച രാത്രിയും തുടർന്നത്. കൃത്യമായ പുനരധിവാസം ലഭിക്കാതെ ഇറങ്ങില്ലെന്ന നിലപാടിലുള്ള ഇവർ വെള്ളിയാഴ്ചയോടെ ഒഴിഞ്ഞേക്കും.നിലവിൽ നാല് ഫ്ലാറ്റുകളിൽനിന്നും ഏറക്കുറെ താമസക്കാർ കുടിയൊഴിഞ്ഞിട്ടുണ്ട്. ഇവർക്ക് സാധനസാമഗ്രികൾ മാറ്റാൻ കൂടുതൽ സമയം ആവശ്യമെങ്കിൽ അനുവദിക്കും. എത്ര സമയം വേണമെന്ന് അറിയിച്ചാൽ പരിഗണിക്കാമെന്നാണ് ഫ്ലാറ്റുകളിലെത്തിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചത്.
വ്യാഴാഴ്ച രാത്രിയോടെ ജില്ല കലക്ടർ എസ്.സുഹാസിെൻറ നേതൃത്വത്തിൽ അവശേഷിക്കുന്ന താമസക്കാരുമായി ഫ്ലാറ്റുകളിൽ വെച്ച് ചർച്ച നടത്തിയിരുന്നു. 15 ദിവസം കൂടി ഒഴിയാനായി നീട്ടിനൽകണമെന്ന് വ്യാഴാഴ്ച പകൽ ഫ്ലാറ്റുടമകൾ സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇത് അംഗീകരിക്കാൻ ബന്ധപ്പെട്ടവർ തയാറായില്ല. വൈദ്യുതിയും വെള്ളവും വിച്ഛേദിക്കരുതെന്നും ആവശ്യമുയർന്നിട്ടുണ്ട്. എന്നാൽ, വൈകീട്ട് അഞ്ചുമണി വരെയെന്നത് രാത്രി 12 വരെ എന്നു നീട്ടുകയായിരുന്നു. ഇതിനിടെ വൈകീട്ട് അസി.പൊലീസ് കമീഷണർമാരുടെ നേതൃത്വത്തിൽ നാല് ഫ്ലാറ്റുകളിലുമെത്തി ഉടമകളുമായി ചർച്ച നടത്തി.
തങ്ങൾ ഒഴിഞ്ഞുപോയതായി അറിയിച്ച് വ്യക്തിപരമായ കത്തുനൽകാൻ പൊലീസ് ഉടമകളോട് ആവശ്യപ്പെട്ടു. ചിലർ ഇത്തരത്തിൽ ഒഴിഞ്ഞതായി കാണിച്ച് കത്ത് നൽകിയിട്ടുണ്ട്. ജില്ല കലക്ടറുടെ നിർദേശ പ്രകാരമാണ് പൊലീസ് താമസക്കാരെ കണ്ടത്. സബ്കലക്ടർ സ്നേഹിൽ കുമാർ സിങും ഫ്ലാറ്റുടമകളെ നേരിൽ കണ്ട് സംസാരിച്ചു. നാല് ഫ്ലാറ്റുകളിൽ നിന്നുള്ളവരെ ഒഴിപ്പിക്കാനും പുനരധിവസിപ്പിക്കാനുമായി സംസ്ഥാന സർക്കാർ മരട് നഗരസഭക്ക് ഒരുകോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ചു. നഗരസഭയുടെ അഭ്യർഥനയുടെ അടിസ്ഥാനത്തിലാണിത്.
മരടിൽ കുറ്റകൃത്യം തെളിഞ്ഞെന്ന് ക്രൈംബ്രാഞ്ച്
കൊച്ചി: മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് ഫ്ലാറ്റ് സമുച്ചയങ്ങൾ നിർമിച്ച സംഭവത്തിൽ കുറ്റകൃത്യം തെളിഞ്ഞെന്ന് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരി. അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.കുറ്റകൃത്യം നടന്നതിന് കൃത്യമായ തെളിവ് ലഭിച്ചിട്ടുണ്ട്. ഇനി കുറ്റക്കാരെ കണ്ടെത്തിയാൽ മതി. ഫ്ലാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ആവശ്യമെങ്കിൽ മരട് നഗരസഭ ഉദ്യോഗസ്ഥരടക്കമുള്ളവരെ ചോദ്യം ചെയ്യും. മൂന്ന് മാസത്തിനകം കുറ്റപ്പത്രം സമർപ്പിക്കുമെന്നും ക്രൈംബ്രാഞ്ചിെൻറ തൊപ്പിയിലെ പൊൻതൂവലായി കേസ് മാറുമെന്നും തച്ചങ്കരി പറഞ്ഞു. ഫ്ലാറ്റ് നിർമാണത്തിൽ പങ്കാളികളായ എല്ലാവരെയും മൂന്ന് മാസത്തിനകം നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് കഴിഞ്ഞദിവസം തച്ചങ്കരി വ്യക്തമാക്കിയിരുന്നു.
തിരക്കിട്ട അഴിച്ചുമാറ്റലുകൾ... ധൃതിയിൽ കൂടൊഴിഞ്ഞൊരു പകൽ
കൊച്ചി: ധൃതിപിടിച്ച ഓട്ടങ്ങളുടെയും തിരക്കിട്ട അഴിച്ചുമാറ്റലുകളുടെയും രാപകൽ ആയിരുന്നു വ്യാഴാഴ്ച മരടിലെ നാല് ഫ്ലാറ്റുകളിൽ ദൃശ്യമായത്. പൊളിക്കുന്നതിെൻറ ഭാഗമായി ഒഴിയാനനുവദിച്ച സമയം അവസാനിക്കുന്ന സമയമായിരുന്നു വ്യാഴാഴ്ച. ബുധനാഴ്ച വരെ സാധാരണ വേഗതയിൽ നടന്ന സാധനങ്ങൾ മാറ്റലിനും വീടൊഴിയലിനും ഇന്നലെയായപ്പോഴേക്ക് ഇരട്ടിവേഗം കൈവരിച്ചു. ആകെക്കൂടി ബഹളമയമായ പകലും രാത്രിയുമായിരുന്നു കടന്നുപോയത്.
വീട്ടുപകരണങ്ങൾ മാറ്റാനും ഫ്ലാറ്റിലെ താമസക്കാരായ പിഞ്ചുകുഞ്ഞുങ്ങൾ മുതൽ പ്രായമായവർ വരെയുള്ളവരെ സുരക്ഷിതമായി പുതിയ ഇടങ്ങളിലേക്ക് കൊണ്ടുപോകാനുമായി ആളുകൾ തിരക്കുകൂട്ടുന്ന കാഴ്ചയായിരുന്നു എങ്ങും. മുകൾനിലകളിൽനിന്ന് കയറിൽ കെട്ടിയും ലിഫ്റ്റിലൂടെ ഇറക്കിയുമാണ് സാധനങ്ങൾ താഴെയെത്തിച്ചത്. ഫർണിച്ചർ, വീട്ടുപകരണങ്ങൾ, അടുക്കളസാധനങ്ങൾ, വിലപിടിച്ച രേഖകൾ, വസ്ത്രങ്ങൾ എന്നിവ കൂടാതെ കൈയിൽ കിട്ടാവുന്നതെല്ലാം എടുത്താണ് പലരും കൂടൊഴിഞ്ഞത്. വിലയേറിയ വാതിലുകളുടെ പിടികളും ടൈൽസ്, മാർബിൾ കഷണങ്ങളും അരുമയോടെ നട്ടുനനച്ച ചെടികളും ഔഷധത്തൈകളും ഇത്തരത്തിൽ കൊണ്ടുപോയ കൂട്ടത്തിലുണ്ടായിരുന്നു. സാധനങ്ങൾ താഴേക്കെത്തിക്കുന്നതിനിടെ അമിതഭാരവും തുടരെയുള്ള പ്രവർത്തനവും മൂലം ലിഫ്റ്റ് പലപ്പോഴും പണിമുടക്കി. സമയം നീളുംതോറും താമസക്കാരുടെ മുഖത്ത് ആശങ്കയും നിറഞ്ഞു. ഒഴിഞ്ഞുപോകാനുള്ള സമയം നീട്ടിക്കിട്ടുെമന്ന ചെറിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും വൈകീട്ടോടെ ഇതും അസ്തമിച്ചു. തുടർന്ന് രാത്രി വൈകിയും തിരക്കുപിടിച്ച് സാധനങ്ങൾ ഫ്ലാറ്റുകളിൽനിന്ന് മാറ്റിക്കൊണ്ടിരുന്നു. ഗുഡ്സ് കാരിയർ വാഹനങ്ങൾ നിരവധി തവണയാണ് ഫ്ലാറ്റുകളിൽ വന്നുംപോയുമിരുന്നത്. രാത്രി വൈകിയെത്തിയ കലക്ടർ ആവശ്യമെങ്കിൽ കുറച്ചുകൂടി സമയം സാധനങ്ങൾ നീക്കാൻ നൽകാമെന്നറിയിച്ചത് ചെറുതായെങ്കിലും ആശ്വാസം പകർന്നു.
സാധനങ്ങൾ ഒഴിപ്പിക്കുന്നതിനിടെയും പടിയിറങ്ങുന്നതിനിടെയും പലരും വികാരാധീനരാവുന്ന കാഴ്ചയുമുണ്ടായിരുന്നു. വർഷങ്ങളായി കിടപ്പാടമായിരുന്നിടത്തുനിന്ന് വേദനയോടെ ഇറങ്ങിപ്പോകേണ്ടതിെൻറ സങ്കടം താമസക്കാരുടെ മുഖത്ത് പ്രതിഫലിച്ചു. ഏറെ ഇഷ്ടത്തോടെ സ്വന്തമാക്കിയ ഇടങ്ങളിൽനിന്ന് പോകേണ്ടിവന്നതിെൻറ സങ്കടം പങ്കുവെച്ചാണ് അവർ ഫ്ലാറ്റുകളിൽ നിന്നിറങ്ങിയത്.
ആൽഫയിൽ വൈദ്യുതി നേരത്തേ വിച്ഛേദിച്ചു
കൊച്ചി: ഒഴിപ്പിക്കൽ നടപടികൾ തുടരുന്നതിനിടെ മരട് ആൽഫ സെറീൻ ഫ്ലാറ്റില്‍ രാത്രി 12 മണിക്ക് മുമ്പുതന്നെ വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഫ്ലാറ്റിലെ 12ാം നിലയിൽ പൈപ്പ് പൊട്ടി വെള്ളം ചോർന്ന് താഴത്തെ നിലയിലേക്ക് ഒഴുകാൻ തുടങ്ങിയതോടെയാണ് അപകടം ഒഴിവാക്കാൻ വൈദ്യുതിബന്ധം വിച്ഛേദിച്ചത്. തുടർന്ന് ജനറേറ്റർ പ്രവർത്തിപ്പിെച്ചങ്കിലും ഇതിെൻറ ഫ്യൂസും അടിച്ചുപോയി. വൈദ്യുതി ഇല്ലാതായത് ഫ്ലാറ്റിലെ സാധനങ്ങൾ മാറ്റുന്ന പ്രവൃത്തിയെ കാര്യമായി ബാധിച്ചു.നെട്ടൂർ ജെയിൻ ഹൗസിങ്ങിൽ അമിതഭാരത്തെതുടർന്ന് ലിഫ്റ്റ് ചരിഞ്ഞു. ഫ്ലാറ്റുകളിൽനിന്നുള്ള സാധനങ്ങൾ ലിഫ്റ്റിലൂടെ താഴെയിറക്കവേയാണ് സംഭവം. ലിഫ്റ്റിൽ കയറ്റാവുന്നതിലേറെ സാധനങ്ങൾ കയറ്റിയതാണ് ചരിയാനിടയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.