കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാൻ വിദഗ്ധോപദേശത്തിനായി പൊളിക്കല്‍ വിദഗ്ധനും ഗിന്നസ് റെക്കോഡ്് ജേതാവുമായ എന്‍ജിനീയര്‍ എസ്.ബി. സര്‍വത്തെയെ സര്‍ക്കാര്‍ കൊണ്ടുവരുന്നു. ഇദ്ദേഹത്തിെൻറ ഉപദേശ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പൊളിക്കലുമായി ബന്ധപ്പെട്ട തുടര്‍നടപടി കൈെക്കാള്ളുക. വ്യാഴാഴ്ച ഇദ്ദേഹമെത്തി നിര്‍ദേശം ലഭിച്ച ശേഷമേ പൊളിക്കാന്‍ കമ്പനിക്ക് കരാര്‍ നല്‍കൂവെന്ന് സബ് കലക്ടര്‍ സ്നേഹില്‍കുമാര്‍ സിങ് അറിയിച്ചു.
ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചശേഷം സര്‍വത്തെ കമ്പനികളുമായും ചര്‍ച്ചനടത്തും. തിരക്കേറിയ എന്‍ജിനീയറായ ഇദ്ദേഹത്തിെൻറ സേവനം എത്രകാലത്തേക്കാണെന്ന് അധികൃതര്‍ അറിയിച്ചിട്ടില്ല.നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിട സമുച്ചയങ്ങള്‍ പൊളിച്ചുനീക്കുന്നതില് സംസ്ഥാനത്തിന് മുന്‍പരിചയമില്ലാത്ത സാഹചര്യത്തിലാണ് വിദഗ്ധ സഹായം തേടിയത്. പൊളിക്കല്‍ നടപടികളുമായി മുന്നോട്ടുപോകുന്നതിനിടെ നാല് ഫ്ലാറ്റുകളിലെ 197 അപ്പാര്‍ട്ട്മെൻറുകള്‍ക്ക് ആവശ്യമായ കൈവശാവകാശ രേഖ ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
നേരത്തേ ഇത് 140 ആയിരുന്നു. ആകെ ഫ്ലാറ്റുകളുടെ എണ്ണം 326 ആണ്. രേഖകളില്ലാത്തതും വിറ്റുപോകാത്തതുമായ ഫ്ലാറ്റുകളുടെ നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമെടുക്കേണ്ടത് സുപ്രീംകോടതി നിശ്ചയിച്ച ജസ്റ്റിസ് കെ. ബാലകൃഷ്ണന് നായര്‍ കമ്മിറ്റിയാണ്. എന്നാല്‍, സാങ്കേതിക കാരണങ്ങളാല്‍ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല.
നാല് ഫ്ലാറ്റുകളും പൊളിക്കാൻ മാത്രം പ്രതീക്ഷിക്കുന്ന ചെലവ് രണ്ടുകോടിയാണ്. അവശിഷ്ടങ്ങള്‍ നീക്കാന്‍ വേറെയും ചെലവുവരും. ഇതിനായി മറ്റൊരു കമ്പനിക്കാണ് ടെന്‍ഡര്‍ കൊടുക്കുക. അടുത്തദിവസം തന്നെ ടെന്‍ഡര്‍ നടപടി തുടങ്ങും. പുനരുപയോഗിക്കാവുന്ന അവശിഷ്ടങ്ങള്‍ തരംതിരിക്കേണ്ടതുള്പ്പെടെ ഈ കമ്പനിക്കായിരിക്കും ചുമതല. ഇതിനിടെ അനധികൃത ഫ്ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണ്. ബുധനാഴ്ച നിര്‍മാതാക്കളും നഗരസഭ ഉദ്യോഗസ്ഥരുമുള്‍പ്പെടെ 15പേരെ ചോദ്യംചെയ്യും. ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.
സര്‍വത്തെ: പരിചയസമ്പന്നതയുടെ പേര്
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കാൻ കണ്‍സള്‍ട്ടൻറായി ചുമതലപ്പെടുത്തിയ എസ്.ബി സര്‍വത്തെ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നതില്‍ പരിചയ സമ്പന്നന്. 200ലേറെ കെട്ടിടങ്ങള്‍ പൊളിച്ച് പരിചയമുള്ള ഇദ്ദേഹം ഉള്ളില്‍ സ്ഫോടനം നടത്തി ഏറ്റവുമധികം കെട്ടിടങ്ങള്‍ പൊളിച്ചതിെൻറ പേരില്‍ ഗിന്നസ് ലോക റെക്കോഡും നേടിയിട്ടുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറില്‍ നിന്നുള്ള മൈനിങ് എന്‍ജിനീയറായ സര്‍വത്തെ ഹൈദരാബാദിലെ വിജയ സ്റ്റോണ്‍സ്, ഉത്തം ബ്ലാസ്ടെക് തുടങ്ങി നിരവധി കമ്പനികളുടെ കണ്‍സള്‍ട്ടൻറ് കൂടിയാണ്. ഡൈെമന്ഷനല് സ്റ്റോണ്‍ മൈനിങ്, കണ്ട്രോള്ഡ് ബ്ലാസ്റ്റിങ്, ഇംപ്ലോഷന്‍ എന്നിവയിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എന്‍ജിനീയേഴ്സ് ഇന്‍ഡോര്‍ ചാപ്റ്റര്‍ സെക്രട്ടറിയുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.