കൊച്ചി: സുപ്രീംകോടതി ഉത്തരവ് പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന ന ാശനഷ്ടം പൂർണമായി നികത്തുമെന്ന് ജില്ല കലക്ടർ എസ്. സുഹാസ്. എന്നാൽ, കലക്ടറുടെ വാക്കുകളിൽ വ്യക്തതയില്ലെന്നും രേഖാമൂലം ഉറപ്പുനൽകണമെന്നും മരട് നഗരസഭ.
നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് പൂർണമായും നഷ്ടപരിഹാരം ഉറപ്പുവരുത്തുമെന്ന് കലക്ടർ വ്യക്തമാക്കിയത്. ഫ്ലാറ്റുകൾ പൊളിക്കുന്നതിനിടെ വീടുകൾക്ക് ഉൾപ്പെടെ നഷ്ടമുണ്ടായാൽ ഇൻഷുറൻസ് ലഭ്യമാക്കുമെന്ന് എസ്. സുഹാസ് അറിയിച്ചു. സമീപവാസികളുടെ ആശങ്ക അകറ്റുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പ് വരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് കലക്ടറുടെ ക്യാമ്പ് ഹൗസിൽ യോഗം ചേർന്നത്.
സ്ഫോടനത്തിനു മുമ്പുള്ള തയാറെടുപ്പിനിടെ നാശമുണ്ടായാൽ പൊളിക്കൽ കമ്പനികൾ നഷ്ടപരിഹാരം നൽകണമെന്ന് യോഗത്തിൽ തീരുമാനിച്ചു.
സ്ഫോടനം നടത്തുമ്പോൾ അവശിഷ്ടങ്ങൾ തെറിച്ചുവീഴാതിരിക്കാൻ കയർ ഭൂവസ്ത്രവും ലോഹ േപ്ലറ്റുകളും സ്ഥാപിക്കും. എന്നാൽ, ഇക്കാര്യത്തിൽ രേഖാമൂലം ഉറപ്പ് നൽകില്ലെന്ന ജില്ല ഭരണകൂടത്തിെൻറ നിലപാടിനെതിരെ മരട് നഗരസഭ രംഗത്തെത്തി. ഉറപ്പുകൾ രേഖാമൂലം ലഭിച്ചില്ലെങ്കിൽ സമരവുമായി മുന്നോട്ടുപോകുെമന്ന് ചെയർപേഴ്സൻ ടി.എച്ച്. നദീറ വ്യക്തമാക്കി.
ആദ്യം പൊളിക്കേണ്ട ഫ്ലാറ്റ് ജനവാസകേന്ദ്രത്തിനരികിലുള്ള ആൽഫയെന്ന തീരുമാനം പുനഃപരിശോധിക്കുക, ഇൻഷുറൻസിനു പകരം പൊളിക്കുന്നതിനിടെ വീടുകൾക്ക് ഭാഗിക/പൂർണ കേടുപാട് സംഭവിക്കുകയാണെങ്കിൽ വിദഗ്ധരെ ഉൾപ്പെടുത്തി നിലവിലുള്ള അതേ അവസ്ഥയിലുള്ള വീടുകൾ സർക്കാർ നിർമിക്കുക, ഫ്ലാറ്റ് പൊളിക്കുന്ന മുഴുസമയ ഉദ്യോഗസ്ഥൻ മലയാളിയായിരിക്കുക, വാടകക്ക് മാറിയവരുടെ വാടകയും സാമ്പത്തികബാധ്യതകളും സർക്കാർ നഗരസഭയിലൂടെ നൽകുക, പൊളിക്കുന്ന ജോലിസമയം രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് നഗരസഭ ഉന്നയിച്ചത്.
ഈ ആവശ്യങ്ങൾക്ക് പൂർണ പരിഹാരം കാണാൻ ജില്ല ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ലെന്ന് നഗരസഭയും പ്രദേശവാസികളും കുറ്റപ്പെടുത്തി. ഹൈബി ഈഡൻ എം.പി, എം. സ്വരാജ് എം.എൽ.എ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.