കൊച്ചി: സുപ്രീംകോടതി ഉത്തരവുപ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുമ്പോൾ ഫ്ലാറ്റിനോട് ചേർന്ന് താമസിക്കുന്നവരുടെ സുരക്ഷക്ക് പ്രത്യേകം പരിഗണന നൽകുമെന്ന് പൊളിക്കൽ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് അറിയിച്ചു. പരിസരവാസികളുടെ ആശങ്ക അകറ്റുന്നതിനുള്ള വിശദീകരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫ്ലാറ്റുകളുടെ സമീപത്ത് താമസിക്കുന്ന മത്സ്യ, ക്ഷീര കർഷകരുടെ ആശങ്കകൾ പരിഹരിക്കാൻ പ്രത്യേകയോഗം വിളിക്കും. കായലിൽനിന്ന് മീൻപിടിച്ച് ഉപജീവനം നടത്തുന്നവരും മത്സ്യക്കൂട് കൃഷി നടത്തുന്നവരും പരിസരങ്ങളിൽ ആടുമാടുകളെ വളർത്തി ജീവിക്കുന്നവരും യോഗത്തിൽ ആശങ്കകൾ പ്രകടിപ്പിച്ചു.
സ്ഫോടനം നടക്കുമ്പോൾ ജിയോ ടെക്സും സ്റ്റീലും ഉപയോഗിച്ച് മൂന്ന് പാളികളായുള്ള ആവരണംകൊണ്ട് ഫ്ലാറ്റ് മുഴുവനായി പൊതിയും. അവശിഷ്ടങ്ങൾ സമീപപ്രദേശങ്ങളിലേക്കോ കായലിലേക്കോ തെറിക്കാതിരിക്കാനാണ് ഇത്. പൊടിപടലങ്ങൾ അഞ്ചുമിനിറ്റ് മാത്രമേ നീളൂ. ഇവ ശാസ്ത്രീയമായി നിയന്ത്രിക്കും. അതിനാൽ കായലിലെ മത്സ്യസമ്പത്തിന് കോട്ടം സംഭവിക്കില്ല.
ഫ്ലാറ്റിനോട് ഏറ്റവും അടുത്ത വീടിന് നാലുപാളിയുടെ സുരക്ഷകവചം ഉറപ്പുവരുത്തുമെന്നും സമീപവാസിയായ മനുവിെൻറ സംശയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ഇദ്ദേഹത്തിെൻറ വീടിന് പ്രത്യേക പരിഗണന നൽകും.
വീടിരിക്കുന്ന പറമ്പ് ഹോളിഫെയ്ത്തിൽനിന്ന് രണ്ട് മീറ്റർ അകലത്തിലും വീട് അഞ്ച് മീറ്റർ അകലത്തിലുമാണ്. സ്ഫോടനം നടത്തുമ്പോൾ ആറുമണിക്കുർ വീടുകളിൽനിന്ന് മാറിനിൽക്കാനുള്ള സൗകര്യങ്ങൾ ജില്ല ഭരണകൂടം ഒരുക്കും. ഇതിന് 30 ദിവസം മുമ്പ് നോട്ടീസ് നൽകും.
ചരക്കുലോറി കടന്നുപോകുന്നതിെൻറ പകുതി പ്രകമ്പനം മാത്രമാണ് പൊളിക്കുമ്പോൾ ഉണ്ടാവുക. ഭൂമികുലുക്കംപോലെ അല്ലാത്തതിനാൽ തുടർ ചലനങ്ങൾ ഉണ്ടാവില്ല. അപകടം ഉണ്ടായാൽ നഷ്ടപരിഹാരം നൽകാനുള്ള പൂർണ ഉത്തരവാദിത്തം പൊളിക്കുന്ന കമ്പനികൾക്കാണെന്നും സബ് കലക്ടർ വ്യക്തമാക്കി. അതേസമയം, നടപടി വിലയിരുത്താൻ ചീഫ് സെക്രട്ടറി ടോം ജോസ് തിങ്കളാഴ്ച മരടിലെത്തും. നഗരസഭ സെക്രട്ടറി സ്നേഹിൽകുമാറുമായി ചർച്ചചെയ്തശേഷം തുടർ നടപടി നിർദേശിക്കും.
യോഗത്തിനിടെ ബഹളം
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിെൻറ മുന്നോടിയായി വിളിച്ച വിശദീകരണ യോഗത്തിൽ ബഹളം. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി എം. സ്വരാജ് എം.എൽ.എ പങ്കെടുക്കുന്നതിൽ സബ് കലക്ടർ സ്നേഹിൽ കുമാർ സിങ് ആശങ്ക പ്രകടിപ്പിച്ചു. ഇതിനുപിന്നാലെ യോഗത്തിൽ പങ്കെടുക്കാതെ സബ് കലക്ടർ തിരിച്ചുപോയി. എന്നാൽ, യോഗം മാറ്റിവെക്കാൻ പറ്റില്ലെന്ന് എം.എൽ.എ അറിയിച്ചതോടെ വൈകാതെ അദ്ദേഹം തിരിച്ചെത്തി, യോഗത്തിൽ പങ്കെടുത്തു. എം.എൽ.എയും യോഗത്തിൽ പങ്കെടുത്തു.
സർക്കാർ ആവശ്യപ്പെട്ടാൽ ഫ്ലാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കാര്യം ചർച്ചചെയ്യാൻ വീണ്ടും കൗൺസിൽ യോഗം ചേരുമെന്ന് മരട് നഗരസഭ ചെയർപേഴ്സൻ ടി.എച്ച്. നദീറ അറിയിച്ചു. ശനിയാഴ്ച നടന്ന കൗൺസിലിൽ ഇതുമായി ബന്ധപ്പെട്ട അജണ്ടയിൽ വിഷയം ഉൾപ്പെടുത്താത്തതിനെ തുടർന്ന് പൊളിക്കാനുള്ള കമ്പനികൾക്ക് അംഗീകാരം നൽകിയിരുന്നില്ല. പൊളിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങൾ നഗരസഭയുമായി ചർച്ചചെയ്യാത്തതിൽ ഭരണ-പ്രതിപക്ഷ കക്ഷികൾ ഒരുപോലെ പ്രതിഷേധത്തിലാണ്. കൗൺസിൽ അംഗീകാരം നേടിയാലേ കമ്പനികളെ സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കാനാവൂ. നിലവിലെ ആശങ്കകളും ആശയക്കുഴപ്പങ്ങളും സംബന്ധിച്ച് സ്നേഹിൽ കുമാർ സിങ് തിങ്കളാഴ്ച ചീഫ് സെക്രട്ടറിക്ക് കത്തുനൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.