കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുമ്പോൾ രാജ്യത്തെ സ്ഫോടക സുരക്ഷ വിദഗ്ധരുടെ ഉൾപ്പെടെ സഹായം തേടാൻ തീരുമാനം. സംസ്ഥാനത്തെ വിദഗ്ധരോടൊപ്പം ഇവരുടെ ഉപദേശങ്ങളും സ്വീകരിക്കും. പി.ഡബ്ല്യു.ഡിക്ക് പുറമെ പെട്രോളിയം ആൻഡ് എക്സ്പ്ലോസിവ്സ് സേഫ്റ്റി ഓർഗനൈസേഷൻ, മലിനീകരണ നിയന്ത്രണ ബോർഡ് അടക്കമുള്ള വകുപ്പുകളെയാണ് സമീപിക്കുകയെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് മാധ്യമങ്ങളോട് പറഞ്ഞു. ഫ്ലാറ്റുകൾ പൊളിക്കുന്നതുമായി ബന്ധപ്പെട്ട് എറണാകുളം െഗസ്റ്റ് ഹൗസിൽ നടന്ന ഉന്നതതല യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം ചെന്നൈ ഐ.ഐ.ടി ഇക്കാര്യത്തിൽ ഇടപെടാനുള്ള സാധ്യതയില്ല. കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കിക്കഴിഞ്ഞു. അവരിൽ നിന്ന് രണ്ട് ദിവസത്തിനകം പൊളിക്കാൻ തെരഞ്ഞെടുക്കുന്ന കമ്പനികളെ തീരുമാനിച്ച് 11ന് ഫ്ലാറ്റ് കൈമാറുമെന്നും അദ്ദേഹം വ്യക്തമാക്കി.
എറണാകുളം ജില്ല കലക്ടർ എസ്.സുഹാസ്, ഫ്ലാറ്റ് പൊളിക്കുന്നതിെൻറ ചുമതലയുള്ള സബ് കലക്ടർ സ്നേഹിൽ കുമാർ സിങ്, സിറ്റി പൊലീസ് കമീഷണർ വിജയ് സാഖറെ, ഡി.സി.പി ജി. പൂങ്കുഴലി എന്നിവർ യോഗത്തിൽ പങ്കെടുത്തു.
യോഗത്തിൽ ഇതുവരെയുള്ള നടപടികൾ അവലോകനം െചയ്യുകയും നടക്കാനിരിക്കുന്ന പ്രവർത്തനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു. പതിനഞ്ച് ഫ്ലാറ്റുകൾക്ക് അവകാശികളെത്തിയിട്ടില്ല. ഒഴിഞ്ഞു പോകുന്നവർക്ക് എല്ലാ സഹായവും നൽകുമെന്ന് മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നുവെന്ന് ചീഫ് സെക്രട്ടറി കൂട്ടിച്ചേർത്തു. ഫ്ലാറ്റുകൾ ഒരുക്കുകയും ചെയ്തിരുന്നു.
എന്നാൽ, മിക്കവരും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലേക്ക് മാറുകയാണ് ചെയ്തത്. ഫ്ലാറ്റുടമകൾക്കുള്ള നഷ്ടപരിഹാരം നാലാഴ്ചക്കകം നൽകാനാകുമെന്നാണ് പ്രതീക്ഷ. നഷ്ടപരിഹാരത്തെ സംബന്ധിച്ചുള്ള ചുമതലകളെല്ലാം ജസ്റ്റിസ് ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിക്കാണ്. അവിടെയാണ് നഷ്ടപരിഹാരം വേണ്ടവർ ബന്ധപ്പെടേണ്ടത്. കമ്മിറ്റിയുടെ പ്രവർത്തനം ഉടനെ ആരംഭിക്കുമെന്നും അതിനുള്ള എല്ലാ ഒരുക്കങ്ങളും ജില്ല ഭരണകൂടം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊളിക്കുന്നതിന് മുമ്പ് പരിസരവാസികളുടെയും ആളുകളുടെയും എല്ലാ ബുദ്ധിമുട്ടുകളും ഒഴിവാക്കാൻ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഫ്ലാറ്റുകൾക്ക് സുരക്ഷ
കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റുകളിൽ മോഷണം നടന്നതിനെത്തുടർന്ന് സുരക്ഷ ഏർപ്പെടുത്തി പൊലീസ്. താമസക്കാർ ഒഴിഞ്ഞ ഫ്ലാറ്റിൽ നിന്നും 70,000രൂപ വിലവരുന്ന സൈക്കിൾ മോഷ്ടിക്കപ്പെട്ടതോടെയാണ് നാല് ഫ്ലാറ്റുകളിലും മരട് നഗരസഭയുടെ നിർദേശ പ്രകാരം സുരക്ഷ ഏർപ്പെടുത്തിയത്.
സുപ്രീം കോടതി പൊളിച്ചുമാറ്റാന്‍ നിര്‍ദേശിച്ച ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ, ജെയിന്, ആല്‍ഫ വെഞ്ച്വേഴ്സ്, ഗോള്‍ഡന്‍ കായലോരം എന്നിവിടങ്ങളിലാണ് ഏഴുവീതം പൊലീസുകാരെ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാവും പകലും നിയോഗിച്ചത്. ഫ്ലാറ്റുടമകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും സാധനങ്ങൾ മാറ്റുന്നവരെയുൾപ്പെടെ ഇവിടേക്ക് പ്രവേശിപ്പിക്കുന്നത്.
അതേസമയം കഴിഞ്ഞദിവസം എച്ച്.ടു.ഒയിലെ ഫ്ലാറ്റില്‍നിന്നും ബാത്ത് റൂമിലെ പൈപ്പ് മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് കേസെടുത്തില്ല. തെറ്റിദ്ധാരണയാണ് ഈ പരാതിക്ക് അടിസ്ഥാനമെന്ന് പൊലീസ് അറിയിച്ചു. സാധനങ്ങള്‍ വാങ്ങാന്‍ എത്തിയയാളെ ഫ്ലാറ്റുടമകള്‍ മോഷ്ടാവ് എന്ന് തെറ്റിദ്ധരിച്ച് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് പരാതി പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.