നിലമ്പൂര്‍: ഉള്‍വനത്തിലെ ആദിവാസി കോളനികളില്‍ മാവോവാദി നേതാവ് ക്ളാസെടുക്കുന്നതിന്‍െറ ശബ്ദരേഖ പൊലീസ് പുറത്തുവിട്ടു. കരുളായി ഒണക്കപ്പാറ വനമേഖലയില്‍ മാവോവാദി ക്യാമ്പ് ഷെഡിലെ പരിശോധനയില്‍ ലഭിച്ച പെന്‍ഡ്രൈവില്‍നിന്നാണ് ശബ്ദരേഖ ലഭിച്ചത്. മാവോവാദി നേതാവ് സോമന്‍ പുഞ്ചക്കൊല്ലി, മുണ്ടക്കടവ് കോളനികളിലും അട്ടപ്പാടിയിലെ കോളനികളിലും ആദിവാസികളുമായി സംസാരിക്കുന്നതാണിതെന്ന് പൊലീസ് പറഞ്ഞു.
തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ ആഹ്വാനം ചെയ്യുന്ന പരാമര്‍ശങ്ങളാണ് കൂടുതലുള്ളത്. ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ആദിവാസികളെ ചൂഷണം ചെയ്യുന്ന രീതികളും പരാമര്‍ശിക്കുന്നു. കേരളത്തില്‍ മാവോവാദികള്‍ ആരെയും കൊല്ലുന്നില്ല. പൊലീസുമായി ചേര്‍ന്ന് തങ്ങളെയും ആദിവാസികളെയും ഉപദ്രവിക്കുന്നവരെ മറ്റ് സംസ്ഥാനങ്ങളില്‍ കൊല്ളേണ്ടി വന്നിട്ടുണ്ട്. മുത്തങ്ങ പോലെയുള്ള ഉദാഹരണങ്ങളുണ്ടെന്നും തോക്കെടുത്ത് സമരം ചെയ്യണമെന്നും ക്ളാസില്‍ പറയുന്നു.
ആദിവാസികള്‍ക്ക് മാവോവാദികളെന്നും സംരക്ഷണം നല്‍കുന്നവരാണ്. സ്റ്റുഡന്‍റ്സ് പൊലീസ് സംവിധാനത്തെയും വിമര്‍ശിക്കുന്നുണ്ട്. കോളനിയിലെ കുട്ടികളും മുതിര്‍ന്നവരും സംശയങ്ങള്‍ ഉന്നയിക്കുന്നതും സോമന്‍ മറുപടി പറയുന്നതും ഇതിലുണ്ട്. തങ്ങള്‍ പിന്നിലുണ്ടെന്നറിഞ്ഞതിനുശേഷം ഉദ്യോഗസ്ഥര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നത് പല കോളനികളിലും കാണാമെന്നും പാട്ടക്കരിമ്പ് കോളനിയെ ഉദാഹരണമാക്കി പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.