സദാചാര പൊലീസ് ചമഞ്ഞ് യുവാവിനേയും  യുവതിയേയും മർദ്ദിച്ച മൂന്നുപേർ അറസ്റ്റിൽ

മഞ്ചേരി: സദാചാര പൊലീസ് ചമഞ്ഞ് പട്ടാപകൽ നഗരത്തിൽ ഒരുമിച്ച് കണ്ട യുവാവിനേയും യുവതിയേയും മർദ്ദിച്ച രണ്ടു എസ്.ഡി.പി.ഐ പ്രവർത്തകരടക്കം മൂന്നുപേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വള്ളുവമ്പ്രം പറക്കാടൻ അബ്ദുൾ നാസർ (36), മഞ്ചേരി പുല്ലാര മൂച്ചിക്കൽ പാങ്ങോട്ടിൽ അസ്കറലി ( 29),  എടവണ്ണ പത്തപ്പിരിയം തേലേക്കാട് ഹംസ (50)  എന്നിവരെയാണ് മഞ്ചേരി എസ്.ഐയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.  സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ച ഉച്ചയോടെ മഞ്ചേരി വള്ളുവമ്പ്രത്തു നിന്നും കാറിൽ യാത്ര ചെയ്തു വരികയായിരുന്ന ഇവരെ കാറിലും ബൈക്കിലുമായി പിന്തുടർന്ന സംഘം മഞ്ചേരി നറുകരയിൽ വച്ച് തടഞ്ഞു നിർത്തി കാറിൽ നിന്നും പിടിച്ചിറക്കി മർദ്ദിക്കുകയായിരുന്നു.

മതസ്പർദ വളർത്തുന്ന രീതിയിൽ സംസാരിച്ചായിരുന്നു സംഘം ഇവരെ ആക്രമിച്ചത്. തുടർന്ന് അവിടെ നിന്നും രക്ഷപ്പെടാൻ ശ്രമിച്ച യുവതിയെ കാറിലെത്തിയ സംഘം പിടിച്ച് കാറിലേക്ക് കയറ്റാൻ ശ്രമിച്ചതിനാൽ ഓടി രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സ്റ്റേഷൻ വരെ യുവതിയെ പിന്തുടർന്ന സംഘം ഇവർ സ്റ്റേഷനിലേക്ക് കയറുന്നത് കണ്ട് രക്ഷപ്പെടുകയായിരുന്നു. യുവാവിനെ സംഭവ സ്ഥലത്തു നിന്നും ഓട്ടോയിൽ കയറ്റികൊണ്ടു പോയി  ഒഴിഞ്ഞ സ്ഥലത്തു വെച്ച് മർദ്ദിച്ചു.അറസ്റ്റിലായ അബ്ദുൽ നാസറും അസ്കറലിയും എസ്ഡി.പി.ഐ പ്രവർത്തകരാണ്.

മൂന്നു പേരെ പിടികൂടിയതറിഞ്ഞ് മറ്റുള്ളവർ ഒളിവിലാണ്. പിടികൂടിയവരിൽ നിന്നും ബൈക്കും കാറും പിടിച്ചെടുത്തിട്ടുണ്ട്. രണ്ട് മാസം മുൻപാണ് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികള ആക്രമിച്ച സംഭവത്തിൽ മൂന്നു പേരെ കൊണ്ടോട്ടിയിൽ പിടികൂടിയത്. മഞ്ചേരി സി.ഐ എൻ.ബി ഷൈജു, എസ്.ഐ റിയാസ് ചാക്കീ രി എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വോഷണ സംഘാംഗങ്ങളായ എസ്.ഐഅബ്ദു റഹ്മാൻ, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത്, മുഹമ്മദ് സലിം ,സജയൻ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.സംഘത്തിലെ മുഴുവൻ അംഗങ്ങളെയും തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചു.

 


 

Tags:    
News Summary - manjeri moral policing: three arrested -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.