കാറിടിച്ച് ബൈക്ക് യാത്രക്കാർക്ക് പരിക്കേറ്റ സംഭവത്തിൽ അറസ്റ്റിലായ നടൻ മണിയൻ പിള്ള രാജുവിനെ വൈദ്യപരിശോധനക്ക് ശേഷം പുറത്തേക്ക് കൊണ്ടുവരുന്നു
തിരുവനന്തപുരം: വാഹനാപകടത്തിൽ അറസ്റ്റിലായ മണിയൻപിള്ള രാജുവിന് ജാമ്യം. സ്റ്റേഷൻ ജാമ്യത്തിൽ മണിയൻപിള്ള രാജുവിനെ വിട്ടയക്കുകയായിരുന്നു. മണിയൻപിള്ള രാജു ഓടിച്ച കാറും കണ്ടെത്തിയിട്ടുണ്ട്.
വഴുതക്കാട്ടെ വാഹനാപകടത്തിൽ പൊലീസ് സ്റ്റേഷനിൽ നടൻ മണിയൻപിള്ള രാജു ഹാജരായിരുന്നു. ഇന്ന് രാവിലെ 9.45ഓടെയാണ് മണിയൻപിള്ള ഹാജരായത്. ഭാര്യ വീട്ടിൽ തനിച്ചായതിനാലാണ് വാഹനാപകടത്തിന് പിന്നാലെ കാർ നിർത്താതെ പോയതെന്ന് മണിയൻപിള്ള രാജു പറഞ്ഞു. അപകടം നടന്നയുടൻ താൻ ഭയന്നുപോയി. വാഹനം ഓഫ് ആകുമോയെന്ന് ഭയമുണ്ടായിരുന്നു. അതിനാലാണ് നിർത്താതെ പോയത്.
പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ വിളിച്ച് പറഞ്ഞിരുന്നു. വാഹനം ഇടിച്ചിട്ടും നിർത്താതെ പോയത് തെറ്റ് തന്നെയാണെന്നും മണിയൻപിള്ള രാജു മാധ്യമപ്രവർത്തകരോട് പറഞ്ഞു. മ്യൂസിയം സ്റ്റേഷനില്‍ സുഹൃത്തിനൊപ്പമാണ് മണിയന്‍പിള്ള രാജു എത്തിയത്.
സുധീർകുമാർ രാജു എന്നാണ് കാറിന്റെ ആർ.സി ഉടമസ്ഥന്റെ പേരെന്നാണ് ഇന്നലെ രാത്രി പൊലീസ് നൽകിയ വിവരം. നടന്റെ വാഹനമാണെന്നും ഡ്രൈവറായിരിക്കും വാഹനം ഓടിച്ചതെന്നും സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ടായിരുന്നു. എന്നാൽ, താൻ തന്നെയാണ് വാഹനം ഓടിച്ചതെന്ന് മണിയൻപിള്ള രാജു ഇന്ന് രാവിലെ സ്ഥിരീകരിച്ചു. സുബ്രമണ്യം ഹാളിലെ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായതെന്നും മണിയൻപിള്ള രാജു പറഞ്ഞു.
അപകടത്തിനു പിന്നാലെ മണിയൻപിള്ള രാജുവിന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പൊലീസ് കഴിഞ്ഞ ദിവസം രാത്രി തന്നെ മണിയൻപിള്ള രാജുവിനെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. താൻ ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും വാഹനമോടിക്കുമ്പോൾ മദ്യപിച്ചിരുന്നില്ലെന്നും ബൈക്ക് തന്റെ കാറിന് പിന്നിൽ ഇടിക്കുകയായിരുന്നുവെന്നും മണിയൻപിള്ള രാജു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.