അപകടത്തിൽ മരിച്ച ചൈതന്യ, ബി.എൻ. ഗോവിന്ദ്, അറസ്റ്റിലായ കാർ യാത്രികൻ ലാൽകുമാർ
കൊട്ടാരക്കര: ഉല്ലാസയാത്ര പോയി ബൈക്കിൽ മടങ്ങവെ കാറിടിച്ച് രണ്ട് എൻജിനിയറിങ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ഒരാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് - തലവൂർ മഞ്ഞക്കാല സ്കൂളിനു സമീപം ലക്ഷ്മി നിവാസിൽ ലാൽകുമാറിനെ (34) ആണ് കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തത്.
അപകടത്തിൽ പരിക്കേറ്റ ലാൽ കുമാർ കൊട്ടാരക്കര പുലമണിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കുന്നികോട് എസ്.ഐ ജിനുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആശുപത്രിയിൽ എത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ലാൽകുമാറിനോടെപ്പം കാറിലുണ്ടായിരുന്ന കൂട്ടുപ്രതി റോയ് വാരിയെല്ലുകൾക്ക് സാമായി പരിക്കേറ്റ് ചികിത്സയിൽ തുടരുകയാണ്. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുമെന്ന് കുന്നിക്കോട് എസ്.ഐ അറിയിച്ചു. ഇവർ സഞ്ചരിച്ച കാറിൽനിന്ന് മദ്യക്കുപ്പികൾ കണ്ടെടുത്തിരുന്നു.
അപകടത്തിൽ കണ്ണൂർ പയ്യന്നൂർ ചൈതന്യയിൽ അജയകുമാറിന്‍റെ മകൾ ചൈതന്യ (20), കൊല്ലം കേരളപുരം മണ്ഡപം ജംഗ്ഷനിൽ വസന്ത നിലയത്തിൽ വിജയന്റെ മകൻ ബി.എൻ. ഗോവിന്ദ് (20) എന്നിവരാണ് മരിച്ചത്. തിരുവനന്തപുരം കോളജ് ഒഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) വിദ്യാർത്ഥികളാണ് ഇരുവരും.
കൊല്ലം - തിരുമംഗലം ദേശീയപാതയിൽ കുന്നിക്കോട് ചേത്തടിയിൽ വ്യാഴാഴ്ച രാത്രിയായിരുന്നു അപകടം. സംഭവത്തിന്‍റെ സി സി ടി വി ദൃശ്യങ്ങൾ അപകടം നടന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന മംഗലശേരി മോട്ടോർ കമ്പനിയിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. കോളജിലെ വിദ്യാർത്ഥിസംഘം അഞ്ച് ബൈക്കുകളിലായി വ്യാഴാഴ്ച രാവിലെയാണ് തെന്മലയിലും സമീപപ്രദേശത്തും ഉല്ലാസയാത്രയ്‌ക്ക് എത്തിയത്. മടക്കയാത്രയ്‌ക്കിടെ രാത്രി പത്തരയോടെ കുന്നിക്കോട് ചേത്തടിയ്ക്കും ചെങ്ങമനാടിനും ഇടയിലെത്തിയപ്പോൾ ഗോവിന്ദിന്‍റെ ബുള്ളറ്റ് എതിരെ വന്ന കാറുമായി ഇടിക്കുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ഗോവിന്ദിനെയും ചൈതന്യയെയും കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ഗോവിന്ദ് മരിച്ചു. ഗുരുതരാവസ്ഥയിലായ ചൈതന്യയെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരിക്കുകയായിരുന്നു. കാറിലുണ്ടായിരുന്നവരെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കയാണ്. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
അമിതവേഗത്തിലെത്തിയ കാർ മറ്റൊരു കാറിലും ബൈക്കിലും ഇടിച്ചശേഷം വലതുവശത്തേക്ക് വെട്ടിത്തിരിഞ്ഞ് ഗോവിന്ദിന്‍റെ ബുള്ളറ്റിൽ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ച വിവരം. ബുള്ളറ്റിനെ കാർ ഏറെദൂരം നിരക്കിക്കൊണ്ടു പോയി. അപകടത്തിൽ ബുള്ളറ്റും കാറും പൂർണമായി തകർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.