തിരുവനന്തപുരം: ബജറ്റിൽ വികസന മുരടിപ്പെന്ന് തോമസ് ഐസക്. വിഷ് ലിസ്റ്റിലുള്ളത് ചെയ്യാനുള്ള പണം ബജറ്റിലില്ല. അധിക ചെലവായി 1080 കോടിയെന്ന് ബജറ്റ് പ്രസംഗത്തിന്റെ അവസാനം പറയുന്നു. വമ്പൻ പ്രഖ്യാപനങ്ങൾക്ക് പണമില്ല. ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് വിലയിരുത്തിയത് 10 കോടി. പുതിയ മെഡിക്കൽ കോളജുകൾക്ക് ആകെ 100 കോടി. ഈ തുക വെച്ച് രണ്ട് പുതിയ മെഡിക്കൽ കോളജുകൾ ആരംഭിക്കാനാകുമോ? നികുതി കുടിശിക പിരിക്കുന്നില്ല. നികുതി കുടിശിക എഴുതിത്തള്ളുകയാണ് ഇപ്പോഴെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കെ.എസ്.ആർ.ടി.സി പ്രിയദർശിനി, വണ്ടി ഓടിക്കണമെങ്കിൽ ഡീസൽ അടിക്കണം. എന്തെങ്കിലും കൊടുത്താൽ പോര. ഇല്ലെങ്കിൽ കട്ടപ്പുറത്താകും. കിഫ്‌ബി അനിശ്ചിതാവസ്ഥയിൽ, നിരാശജനകം. കിഫ്‌ബിയുടെ വിശ്വാസ്യത ചോദ്യം ചെയ്യുകയാണ് സർക്കാർ. കിഫ്‌ബി തുടങ്ങിവെച്ച പദ്ധതികൾ അവസാനിപ്പിക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടി.
പൊതുമേഖലാ സ്ഥാപനങ്ങളെ ഒഴിവാക്കിയുള്ള ബജറ്റാണെന്ന് പി. രാജീവ്. വ്യവസായ മേഖലയ്ക്ക് നൽകിയതിൽ 302 കോടി രൂപ കുറഞ്ഞു. പൂർണമായും സ്വകാര്യവത്കരണത്തിനുള്ള കാഴ്ചപ്പാട്. പൊതുമേഖലയെ കൈയൊഴിഞ്ഞു. ഇത് പുതുക്കിയ ബജറ്റ് പ്രസംഗമാണെന്നും പുതിയതല്ലെന്നും പി. രാജീവ് പറഞ്ഞു. പദ്ധതിച്ചെലവിലെ യഥാർഥ കണക്കുകൾ മറച്ചുവെച്ചെന്നും പ്രതീക്ഷിത വരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ സർക്കാർ വാർഷിക പദ്ധതി തയാറാക്കിയതെന്നും പി. രാജീവ് പറഞ്ഞു.
യു.ഡി.എഫ് സർക്കാരിന്റെ ആദ്യ ബജറ്റിനെതിരെ മുൻ ആരോഗ്യ മന്ത്രി വീണ ജോർജ് രംഗത്ത്. 25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് പ്രഖ്യാപനമായിരുന്നു. പക്ഷേ, ഇതിനായി ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത് 10 കോടിയാണെന്ന് വീണ ജോർജ് ചൂണ്ടിക്കാട്ടി. എൽ.ഡി.എഫ് സർക്കാർ അഞ്ച് വർഷം 8700 കോടിയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് (KASP) കാർഡുള്ള ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽ.ഡി.എഫ് നൽകി.
42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡും നൽകിയത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടിയാണ് സൗജന്യ ചികിത്സയ്ക്കായി എൽ.ഡി.എഫ് വകയിരുത്തിയത്. യു.ഡി.എഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ നീക്കിവച്ചത് 700 കോടിയാണ്. അതായത്, മുൻ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടിയുടെ കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ ഇരട്ടി ബജറ്റിൽ മാറ്റിവെക്കണമെന്നും അത് ഉണ്ടായിട്ടില്ലെന്നും വീണ ജോർജ് ആരോപിച്ചു. ഫേസ്ബുക്കിലൂടെയാണ് വീണ ജോർജ് ബജറ്റിനെതിരെ വിമർശനമുന്നയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.