കണ്ണൂർ: നഗരത്തിൽ കഴിഞ്ഞ ദിവസം പിടിയിലായ കള്ളന്റെ മോഷണ രീതികേട്ട് പൊലീസ് അടക്കമുള്ളവർ ഞെട്ടി. മോഷ്ടിക്കാൻ ഉന്നമിട്ട വീട്ടിൽ രാത്രി എട്ടിന് മുമ്പ് തന്നെ എത്തുന്നതാണ് ഇയാളുടെ രീതി. അർധനഗ്നനായാണ് വരിക. അർധരാത്രി 12നും ഒന്നിനും ഇടയിൽ മോഷണം നടത്തി പുലർച്ചെ അഞ്ചു വരെ ആ വീട്ടിൽതന്നെ ചെലവഴിക്കും. പിന്നെ വസ്ത്രം മാറി പോവുകയാണ് പതിവ്. ആളുകളുള്ള വീടുകളാണ് ഇയാൾ ലക്ഷ്യംവെച്ചിരുന്നതെന്നും പൊലീസ് പറയുന്നു.
കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശിയും നിലവിൽ തളിപ്പറമ്പ് പുതുക്കണ്ടം കള്ളുഷാപ്പിന് സമീപം താമസക്കാരനുമായ ഷാജഹാൻ (ബൈജു-58) ആണ് ഈ ‘വെറൈറ്റി കള്ളൻ’. ടൗൺ ഇൻസ്പെക്ടർ ബിനുമോഹന്റെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് ഇയാളെ അറസ്റ്റു ചെയ്തത്.
ഒന്നരവർഷമായി മേലെചൊവ്വ, താഴെചൊവ്വ, താണ, സൗത്ത് ബസാർ തുടങ്ങി നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ തന്നെ സ്ഥിരം മോഷണം നടത്തി ഇയാൾ പൊലീസിന് തലവേദനയായിരുന്നു. വീടുകളുടെ വാതിൽ കുത്തിത്തുറന്നും ജനൽ കമ്പികൾ ഇളക്കി മാറ്റിയുമാണ് മോഷണം നടത്തുന്നത്.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മോഷണവും മോഷണശ്രമവും നടത്തി പൊലീസിന്റെയും കണ്ണൂരുകാരുടെയും ഉറക്കം കെടുത്തിയ ഷാജഹാനെ പിടികൂടാൻ അഞ്ഞൂറിലേറെ മോഷണങ്ങളുടെ ദൃശ്യങ്ങളാണ് അന്വേഷണസംഘം പരിശോധിച്ചത്. സൈബർ പൊലീസിന്റെ സഹായവും തേടി.
ഒരുവർഷമായി ഒന്നിടവിട്ട ദിവസങ്ങളിൽ മോഷണം നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ പൊലീസും നാട്ടുകാരും റസിഡൻസ് അസോസിയേഷന്റെ സഹായത്തോടെ രാത്രി കാവൽനിന്നിരുന്നു. പ്രതിയുടെ രേഖാചിത്രവും സി.സി.ടി.വി ദൃശ്യങ്ങളും വിവിധ പൊലീസ് സ്റ്റേഷനുകളിലും ജയിലുകളിലേക്കും കൈമാറിയെങ്കിലും വിവരമൊന്നും ലഭിച്ചില്ല.
മോഷണം നടത്തിയ രീതി പ്രതി പൊലീസിന് മുന്നിൽ വിവരിക്കുന്നു
മോഷണത്തിനെത്തുമ്പോൾ 35 വയസ്സിന് താഴെ തോന്നിക്കുന്ന വേഷം ധരിച്ചാണ് ഷാജഹാൻ എത്തുക. കൃത്യം നടത്തി പോകുമ്പോൾ ലഭിച്ച ദൃശ്യങ്ങളിൽ 50 വയസ്സിന് മുകളിലുള്ളയാളായി തോന്നിച്ചു. ഇത് പൊലീസിനെ കുഴക്കി. വിരലടയാളങ്ങളോ കൃത്യമായ ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല. ജയിലിൽ കഴിയുന്ന മോഷ്ടാക്കൾക്ക് പ്രതിയുടെ ചിത്രങ്ങൾ കാണിച്ചും നഗരത്തിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
രണ്ടു മാസത്തിനിടെ ധനലക്ഷ്മി ആശുപത്രിക്ക് സമീപം വീട്ടിൽനിന്ന് പതിനാലരപ്പവനും മുഴത്തടത്തെ വീട്ടിൽനിന്ന് ഡയമണ്ട് നെക്ലസ് അടക്കമുള്ള ആഭരണങ്ങളും പ്രതി കവർന്നിരുന്നു. വീണ്ടും മോഷണത്തിനായി കണ്ണൂരിലെത്തിയപ്പോഴാണ് സൈബർ സെല്ലിന്റെ സഹായത്തോടെ ടൗൺ പൊലീസ് ഷാജഹാനെ ബുധനാഴ്ച അറസ്റ്റു ചെയ്തത്.
ചൊവ്വ, താണ, കണ്ണൂർ ഭാഗങ്ങളിലെ വീടുകളെയാണ് പ്രതി ലക്ഷ്യം വെച്ചിരുന്നത്. പ്രതിയുമായി വ്യാഴാഴ്ച മുഴത്തടത്തെ ഫസീലയുടെ വീട്ടിൽ തെളിവെടുപ്പ് നടത്തി. മൂന്നാഴ്ച മുമ്പ് ഡയമണ്ട് ബ്രേസ് ലറ്റ്, മാല എന്നിവ ഷാജഹാൻ ഇവിടെനിന്ന് കവർന്നിരുന്നു. ജനലിന്റെ കമ്പി വളച്ചാണ് ഉള്ളിൽ കയറിയത്. മോഷണം നടത്തിയ രീതി പ്രതി പൊലീസിന് മുന്നിൽ വിവരിച്ചു.
2006 മുതൽ മോഷണക്കേസുകളിൽ പ്രതിയാണ് ഷാജഹാൻ. കണ്ണൂർ ടൗണിൽ നാലും മാഹിയിലും കാഞ്ഞങ്ങാടും മൂന്നുവീതവും തലശ്ശേരി, ആലപ്പുഴ, കോട്ടയം സ്റ്റേഷനുകളിൽ രണ്ടു വീതവും കേസുകൾ ഇയാൾക്കെതിരെയുണ്ട്. സംസ്ഥാനത്താകെ17 കേസുകൾ നിലവിലുണ്ട്. കാഞ്ഞങ്ങാട് 35 പവൻ മോഷ്ടിച്ചതിനെത്തുടർന്ന് പിടിക്കപ്പെട്ട് ശിക്ഷ അനുഭവിച്ചിരുന്നു. 2009ൽ 12 വർഷം തടവിന് ശിക്ഷിക്കപ്പെട്ട് 2020ലാണ് പുറത്തിറങ്ങിയത്.
എസ്.ഐമാരായ പി.പി. ഷമീൽ, എം. സവ്യ സാച്ചി, അനീഷ്, എസ്.സി.പി.ഒമാരായ രാജേഷ്, ഷൈജു, സി.പി.ഒമാരായ നാസർ, ഷിനോജ്, റമീസ്, ഡ്രൈവർ സി.പി.ഒ ബാബു മാണി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.