തിരുവനന്തപുരം: ജി.എസ്.എൽ.വി മാർക്ക് ത്രീ ഡി-1ലൂടെ രാജ്യം തലയുയർത്തി നിൽക്കുമ്പോൾ ചരിത്രദൗത്യത്തിൽ മലയാളികളുടെ കൈയൊപ്പും. അമേരിക്കയെയും റഷ്യയെയും വെല്ലുവിളിച്ച് രാജ്യം തദ്ദേശീയമായി നിർമിച്ച ക്രയോജനിക് എൻജിെൻറ നിർമാണം മുതൽ വിക്ഷേപണത്തിലെ നിർണായഘട്ടങ്ങൾ വരെ മലയാളികളുടെ കൈകളിലായിരുന്നു. ജി.എസ്.എൽ.വി മാർക്ക് ത്രീ ഡി-1 മിഷൻ ഡയറക്ടർ ജി. അയ്യപ്പനും വെഹിക്കിൾ ഡയറക്ടർ ജെ. ജയപ്രകാശുമാണ് ദൗത്യത്തിന് ‘മലയാളി ടച്ച്’ നൽകിയവർ.
1992ൽ റഷ്യയുമായി ക്രയോജനിക് സാങ്കേതികവിദ്യ കരാറിൽ ഇന്ത്യ ഒപ്പുവെക്കാൻ ശ്രമിച്ചെങ്കിലും അമേരിക്കയുടെ സമ്മർദത്തെ തുടർന്ന് അവസാന നിമിഷം റഷ്യ പിന്മാറി. ആണവ നിർവ്യാപന കരാറിൽ ഒപ്പുവെക്കാത്ത ഇന്ത്യക്ക് ക്രയോജനിക് സാങ്കേതികവിദ്യ നൽകിയാൽ ആണവ മിസൈലുകളുടെ നിർമാണത്തിന് വഴിവെക്കുമെന്ന ഭയമായിരുന്നു അമേരിക്കക്ക്. ഇതോടെ ക്രയോജനിക് എൻജിനുകളുടെ നിർമാണ രഹസ്യം നൽകാനാവില്ലെന്നും പകരം എൻജിനുകൾ വിക്ഷേപണത്തിന് നൽകാമെന്നും റഷ്യ ഇന്ത്യയെ അറിയിച്ചു.
1994 മുതലാണ് ക്രയോജനിക് എൻജിൻ വികസിപ്പിച്ചെടുക്കാനുള്ള ശ്രമം തിരുവനന്തപുരം വി.എസ്.എസ്.സിയിൽ ആരംഭിക്കുന്നത്. പിന്നീടത് വലിയമലയിലെ ലിക്വിഡ് പ്രൊപ്പൽഷൻ സിസിറ്റംസ് സെൻററിലേക്ക് (എൽ.പി.എസ്.സി) മാറ്റി. 23 വർഷത്തിനിെട 200 പരീക്ഷണങ്ങളാണ് ഇതിനായി നടന്നതെന്ന് ക്രയോജനിക് എൻജിൻ വിദഗ്ധൻ കൂടിയായ ജി. അയ്യപ്പൻ ‘മാധ്യമ’ത്തോട് പറഞ്ഞു. എൻജിെൻറ സങ്കീർണ പരീക്ഷണങ്ങളെല്ലാം ഫെബ്രുവരിയിൽ പൂർത്തിയായിരുന്നു. അത്യാധുനിക സംവിധാനമുള്ള ഗ്യാസ് ജനറേറ്റഡ് ടെക്നോളജിയാണ് എൻജിനിൽ ഉപയോഗിച്ചിരിക്കുന്നത്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ അയ്യപ്പൻ തിരുവനന്തപുരം ഗവ. എൻജിനിയീറിങ് കോളജിൽ ബി.ടെക് പൂർത്തിയാക്കി 1982ലാണ് വി.എസ്.എസ്.സിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. 84ൽ മദ്രാസ് ഐ.ഐ.ടിയിൽനിന്ന് മെഷീൻ ഡിസൈനിൽ എം.ടെക് കരസ്ഥമാക്കി.
മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്നതിൽ രാജ്യത്തിെൻറ ആദ്യ ചുവടുവെപ്പാണ് വിക്ഷേപണത്തിലൂടെ സാധ്യമായതെന്ന് ജി.എസ്.എൽ.വി മാർക്ക് ത്രീ ഡി-1െൻറ വെഹിക്കിൾ ഡയറക്ടർ ജെ. ജയപ്രകാശ് പറഞ്ഞു. തിരുവനന്തപുരം മരുതംകുഴി സ്വദേശിയായ ഇദ്ദേഹത്തിെൻറ നേതൃത്വത്തിലാണ് മാർക്ക് ത്രീ ഡിയുടെ ഖര-ദ്രവ-ക്രയോജനിക് ഘട്ടങ്ങൾ പ്രവർത്തിപ്പിച്ചത്. എം.ഐ.ടിയിൽനിന്ന് എയറോനോട്ടിക്കൽ എൻജിനീയറിങ് പാസായ ഇദ്ദേഹം 1985ലാണ് വി.എസ്.എസ്.സിയിൽ ജോലിയിൽ പ്രവേശിക്കുന്നത്. 1992ൽ എയ്റോസ്പേസിൽ എം.ടെക് നേടി. 2002ലാണ് ജി.എസ്.എൽ.വി മാർക്ക് ത്രീ ഡിക്ക് കേന്ദ്രം ആംഗീകാരം നൽകുന്നത്. അന്നുമുതൽ ദൗത്യത്തിെൻറ പൂർണചുമതല ഇദ്ദേഹത്തിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.