മുസ്‍ലിം ലീഗ് നേതാവായിരുന്ന പരേതനായ പി.സി. അബ്ദുറഹ് മാനോടൊപ്പം ജമാൽ മുഹമ്മദ് യൂനുസും കുടുംബവും
തിരൂർ: തമിഴ്നാട് രാഷ്ട്രീയത്തിൽ ഇത്തവണ ശ്രദ്ധേയമായ വിജയങ്ങളിലൊന്നായത് മൈലാടുതുറ മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥി വൈ.എൻ ജമാൽ മുഹമ്മദ് യൂനുസിന്റെ കന്നിജയമാണ്. തിരൂരിൽ വേരുള്ള ഇദ്ദേഹം, 10,845 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യൂനുസ് എതിരാളിയായ പട്ടാളി മക്കൾ കക്ഷിയുടെ സിത്തമല്ലി പളനിച്ചാമിയെ തോൽപ്പിച്ചത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് ലഭിച്ച 3,500 വോട്ടിന്റെ ഭൂരിപക്ഷം മൂന്നിരട്ടിയിലേറെയാക്കി ഉയർത്തിയാണ് യൂനുസ് മൈലാടുതുറയിൽ ചരിത്രമെഴുതിയത്. വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികളിൽ ഏറ്റവും പ്രായം കുറഞ്ഞയാളെന്ന പ്രത്യേകതയുമുണ്ട്. തമിഴ്‌നാട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായ യൂനുസിന്റെ സ്ഥാനാർഥിത്വം യാദൃശ്ചികമായിരുന്നില്ല. രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം തഞ്ചാവൂരിൽ ബിസിനസ് രംഗത്തും സജീവമാണ്. രാഷ്ട്രീയ എതിരാളികൾക്കുപോലും അടുത്ത സുഹൃത്താണ്.
തമിഴ്‌നാട്ടിലെ ജമാൽ മുഹമ്മദ് കുടുംബാംഗമായ യൂനിസിന്റെയും വളവന്നൂരിലെ ലീഗ് നേതാവും പൗരപ്രമുഖനുമായിരുന്ന പരേതനായ പി.സി അബ്ദുറഹ്മാന്റെ മകൾ നസ്രിന്റെയും മകനാണ് യൂനുസ്. ഭാര്യ കോഴിക്കോട് മുണ്ടിക്കൽതാഴം കെ. അഹമ്മദിന്റെ മകൾ ഹെന്ന.തമിഴും മലയാളവും ഒരുപോലെ കൈകാര്യം ചെയ്യുന്ന യൂനുസിന്റെ പ്രചാരണരംഗത്തും മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു.
മുസ് ലിം ലീഗിന്റെ സ്ഥാപക നേതാവായ ഖാഇദേ മില്ലത്ത് മുഹമ്മദ് ഇസ്മായിൽ സാഹിബിന്റെ ഭാര്യ സഹോദരനായിരുന്നു യൂനുസിന്റെ വല്യുപ്പ ജമാൽ മൊയ്തീൻ പാപ്പ. തമിഴ്‌നാട് ലീഗ് പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചു. യൂനുസിന്റെ ഉമ്മയുടെ പിതാവ് പി.സി അബ്ദുറഹ്മാൻ ലീഗ് സംസ്ഥാന കൗൺസിലറും വളവന്നൂർ പഞ്ചായത്ത് ലീഗ് പ്രസിഡന്റുമായും ദീർഘകാലം പ്രവർത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.