ആൾക്കൂട്ട കൊലപാതകം: ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി

കൊച്ചി: മോഷണം ആരോപിച്ച് അട്ടപ്പാടിയിൽ മധു എന്ന ആദിവാസി യുവാവിനെ ജനക്കൂട്ടം അടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ഹൈകോടതി സർക്കാറിെൻറ വിശദീകരണം തേടി. പരിഷ്‌കൃത സമൂഹത്തിന് നാണക്കേടുണ്ടാക്കിയ സംഭവത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് കെൽസ ചുമതലയുള്ള ഹൈകോടതി ജഡ്ജി ചീഫ് ജസ്റ്റിസിന് നൽകിയ കത്ത് പൊതുതാൽപര്യ ഹരജിയായി പരിഗണിച്ചാണ് ചീഫ് ജസ്റ്റിസ് അടങ്ങുന്ന ഡിവിഷൻ ബെഞ്ചിെൻറ ഉത്തരവ്. 15 ദിവസത്തിനകം വിശദീകരണം നൽകാനാണ് നിർദേശം. കേസിൽ കോടതിയെ സഹായിക്കാൻ അഭിഭാഷകനെ അമിക്കസ് ക്യൂറിയായി നിയമിച്ചു.

ബുധനാഴ്ച ഹരജി പരിഗണിക്കവെ ഇടപെടൽ ആവശ്യമുള്ള വിഷയമാണിതെന്ന് ഡിവിഷൻ ബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ എന്തെങ്കിലും ചെയ്തേ പറ്റൂവെന്നും പറഞ്ഞു. ആദിവാസി സമൂഹത്തിന് ഭക്ഷണം ഇല്ലാത്തതല്ല പ്രശ്നമെന്നും മധുവിനെ ആക്രമിച്ച ആൾക്കൂട്ടത്തിെൻറ മനഃസ്ഥിതിയാണ് പ്രശ്നമെന്നും സർക്കാറിനുവേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോണി വാദിച്ചു. പിന്നെന്തിനാണ് ഭക്ഷണം മോഷ്ടിച്ചതെന്ന് കോടതി ആരാഞ്ഞു.

അപ്പോഴും ആൾക്കൂട്ടത്തിെൻറ മനോഭാവമാണ് ഇൗ കേസിലെ യഥാർഥ പ്രശ്നമെന്ന് സ്റ്റേറ്റ് അറ്റോണി ആവർത്തിച്ചു. ഈ വിഷയം അങ്ങേയറ്റം ഗൗരവത്തോടെ സർക്കാർ കാണുന്നുണ്ട്. ആദിവാസി സമൂഹത്തിെൻറ വീടും ഭൂമിയും കൈമോശം വന്നതാണ് യഥാർഥ പരിഗണനാവിഷയമെന്നും അദ്ദേഹം വിശദീകരിച്ചു. നിയമവിരുദ്ധമായ ഇത്തരമൊരു കൃത്യം ചെയ്യാൻ ആൾക്കൂട്ടത്തെ പ്രേരിപ്പിച്ച ഘടകമെന്തെന്ന് കോടതി ആരാഞ്ഞു. തുടർന്നാണ് വിശദീകരണപത്രിക നൽകാൻ നിർദേശിച്ചത്.

അരിയടക്കം ഭക്ഷണപദാർഥങ്ങൾ ചെറിയതോതിൽ മോഷ്ടിച്ചെന്ന പേരിൽ യുവാവിനെ അടിച്ചുകൊന്ന സംഭവം സമൂഹത്തിലെ മൂല്യച്യുതിക്ക് ഉദാഹരണമാണെന്നായിരുന്നു ജഡ്ജിയുടെ കത്തിൽ സൂചിപ്പിച്ചിരുന്നത്. കോടതി ഇടപെട്ട് തിരുത്തൽ നടപടികൾ നിർദേശിക്കേണ്ടത് അനിവാര്യമാണ്. ഭക്ഷിക്കാൻ ഒന്നുമില്ലാത്തതുകൊണ്ട് മധു ആഹാരപദാർഥങ്ങൾ മോഷ്ടിച്ചത് സത്യമെങ്കിൽ സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ ഫലം കാണുന്നില്ലെന്നാണ് വ്യക്തമാകുന്നതെന്നും ആദിവാസി ക്ഷേമ പദ്ധതികൾ അവരിലെത്തുന്ന വിധം ഉടച്ചുവാർക്കണമെന്നും കത്തിൽ പറയുന്നു.

Tags:    
News Summary - Madhu's Murder: High Cout Sought Explanation From Govt - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.