തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഫണ്ട് വകമാറ്റിയെന്ന പരാതിയിൽ വിധി പറയാൻ ലോകായുക്തയുടെ മൂന്നംഗ ബെഞ്ചിന് വിട്ടു. ലോകായുക്തയിൽ ഭിന്നാഭിപ്രായം വന്നതോടെയാണ് വിധി വിശാല ബെഞ്ചിന് വിട്ടത്. ജസ്റ്റിസ് സിറിയക് ജോസഫ്, ജസ്റ്റിസ് ഹാറൂൺ അൽ റഷീദ് എന്നിവരാണ് കേസ് പരിഗണിച്ചത്.
മുഖ്യമന്ത്രിയും ഒന്നാം പിണറായി സർക്കാറിലെ മന്ത്രിമാരും ചേർന്ന് ഫണ്ട് വകമാറ്റിയെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂർ മുൻ എം.എൽ.എ കെ.കെ. രാമചന്ദ്രന്റെയും, അന്തരിച്ച എൻ.സി.പി നേതാവ് ഉഴവൂർ വിജയന്റെയും കുടുംബത്തിനും, കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തിൽപെട്ട് മരിച്ച പൊലീസുകാരന്റെ കുടുംബത്തിനും ദുരിതാശ്വാസ നിധിയിൽനിന്ന് പണവും മറ്റ് ആനുകൂല്യങ്ങളും നൽകിയെന്നാരോപിച്ചായിരുന്നു ഹരജി.
വകമാറ്റൽ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽനിന്ന് ഇടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി അഞ്ചിനാണ് വാദം ആരംഭിച്ചത്. പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2022 മാർച്ച് 18നാണ് വാദം പൂർത്തിയായത്.
വാദം പൂർത്തിയായിട്ടും വിധി പറയാത്തത് ചോദ്യംചെയ്ത് ഹരജിക്കാരനായ കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കറ്റംഗം ആര്.എസ്. ശശികുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു.
വിധി മുന്നിൽകണ്ട് ലോകായുക്തയുടെ അധികാരം കുറക്കുന്ന ബിൽ സർക്കാർ നിയമസഭയിൽ പാസാക്കിയെടുത്തിരുന്നു. എന്നാൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.