തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ ലോക കേരളസഭ ബഹിഷ്കരിച്ചു. ഇരിപ്പിടം ഒരുക്കിയതിൽ അവഗണനയുണ്ടായി എന്നാരോപിച്ച് ഇറങ്ങിപ്പോവുകയായിരുന്നു. വ്യവസായികൾക്കും പിന്നിൽ പ്രതിപക്ഷ ഉപനേതാവിന് സീറ്റൊരുക്കിയതിലായിരുന്നു പ്രതിഷേധം.
സംഭവത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകുമെന്ന് എം.കെ മുനീർ അറിയിച്ചു. താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ലെന്നതു കൊണ്ടാണ് സമ്മേളനം ബഹിഷ്കരിച്ചത്. പിന്നിൽ ഇരിക്കുന്നത് തന്നെ പിന്തുണക്കുന്ന എം.എൽ.എ മാരെ ചെറുതാക്കുന്നതു പോലെയാണെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ അംഗങ്ങൾ ഉള്ളതിനാൽ നിയമസഭാ കക്ഷികൾക്ക് അർഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്ന് കരുതിയാണ് സമ്മേളനത്തിന് പോയത്. മുസ്ലിംലീഗ് നിയമസഭയിലെ നാലാമത്തെ കക്ഷിയാണ്. പ്രതിപക്ഷത്തെ രണ്ടാമത്തെ കക്ഷിയും. 18 അംഗങ്ങൾ പ്രതിനിധീകരിക്കുന്ന ആളാണ് പ്രതിപക്ഷ ഉപനേതാവ്. താൻ ദുർബലനായിരിക്കാം. എന്നാൽ താൻ ഇരിക്കുന്ന കസേര ചെറുതാകാൻ പാടില്ല എന്ന് നിർബന്ധമുണ്ട്.
മൂന്നാമത്തെ നിരയിലെ 93ാമത്തെ സീറ്റാണ് പ്രതിപക്ഷ ഉപനേതാവിന് നൽകിയത്. തൊട്ടു മുമ്പിൽ എല്ലാം രാഷ്ട്രീയ നേതാക്കളാെണങ്കിൽ കുഴപ്പമില്ല. എന്നാൽ പ്രമുഖരും പ്രമുഖരല്ലാത്ത വ്യവസായികളുമാണ് മുൻ നിരകളിലുണ്ടായിരുന്നത്. അവർക്ക് പിറകിൽ താനിരുന്നാൽ കൂടെയുള്ള 18 പ്രതിനിധികൾക്കും മോശമാണ്. അതുകൊണ്ടായിരുന്നു ബഹിഷ്കരണം.
പാർട്ടിയിൽ ചർച്ച ചെയ്ത് ഇനി എന്തു വേണമെന്ന് തീരുമാനിക്കും. വിദേശത്തു പോയി വ്യവസായം തുടങ്ങി പണവുമായി വന്ന് മുൻനിരയിൽ സീറ്റ് ലഭിക്കുന്ന വിധത്തിൽ വ്യവസായ പ്രമുഖനായി മാറുക എന്നതാണ് തെൻറ ലക്ഷ്യമെന്നും മുനീർ പറഞ്ഞു.
പ്രഥമ ലോക കേരളസഭയുടെ ആദ്യ സമ്മേളനമാണ് നിയമസഭ മന്ദിരത്തില്‍ രാവിലെ 9.30ന് ആരംഭിക്കുന്നത്. രണ്ടു ദിവസത്തെ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 9.30ന് സഭയുടെ രൂപവത്കരണം സംബന്ധിച്ച് സെക്രട്ടറി ജനറലും സംസ്ഥാന ചീഫ് സെക്രട്ടറിയുമായ പോള്‍ ആൻറണി പ്രഖ്യാപനം നടത്തും. അതിനുശേഷം സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. തുടര്‍ന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് പ്രഖ്യാപനം നടത്തും.
സഭാ നേതാവ് മുഖ്യമന്ത്രി പിണറായി വിജയെൻറ ഉദ്ഘാടന പ്രസംഗത്തോടെ കാര്യപരിപാടികള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കും.രാജ്യസഭ ഡെപ്യൂട്ടി ചെയര്മാന് പി.ജെ. കുര്യന്, കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോൺസ് കണ്ണന്താനം, മുന്‍ മുഖ്യമന്ത്രിമാരായ വി.എസ്. അച്യുതാനന്ദന്, ഉമ്മന്‍ ചാണ്ടി, മുന്‍ കേന്ദ്ര പ്രവാസകാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി, വിവിധ റീജ്യനുകളുടെ പ്രതിനിധികള്‍, എൻ.ആര്.ഐ വ്യവസായികള്‍, പ്രമുഖ വ്യക്തികള്‍ തുടങ്ങിയവര്‍ ലോക കേരളത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് വ്യക്തമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.