വെള്ളത്തിൽ മുങ്ങിയ അപ്പർകുട്ടനാട്. ചക്കുളത്തുകാവ് ക്ഷേത്ര പരിസരത്തുനിന്നുള്ള ദൃശ്യം (ഫയൽ)
തിരുവനന്തപുരം: പസിഫിക് സമുദ്രത്തിൽ രൂപംകൊണ്ട ‘ഡോൾഫിൻ’ ചുഴലിക്കാറ്റിന്റെ പരോക്ഷ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 6,800 കിലോമീറ്റർ അകലെയുള്ള ഈ ചുഴലിക്കാറ്റ് ഇന്ത്യയെ നേരിട്ട് ബാധിക്കില്ലെങ്കിലും, ചൈനീസ് തീരത്തേക്ക് നീങ്ങുന്നതോടെ അന്തരീക്ഷത്തിലുണ്ടാകുന്ന മാറ്റങ്ങൾ അറബിക്കടലിൽ നിന്നുള്ള കാലവർഷക്കാറ്റിനെ ശക്തമായി ആകർഷിക്കുന്നതാണ് കേരളത്തിൽ മഴ കനക്കാൻ കാരണം.
ഇതിനു പുറമെ ഫിലിപ്പീൻസിന് സമീപമുള്ള ‘കുജിര’ ചുഴലിക്കാറ്റിന്റെ സാന്നിധ്യവും തെക്കൻ തമിഴ്‌നാട് തീരത്തെ ചക്രവാതച്ചുഴിയും മഴയുടെ തീവ്രത വർധിപ്പിക്കുന്നുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസർകോട് ജില്ലകളിൽ അതീവ ജാഗ്രതാ നിർദേശമായ ഓറഞ്ച് അലർട്ടാണ് ഇന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും ഓറഞ്ച് അലർട്ടായിരിക്കും.
വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ കഴിഞ്ഞ മണിക്കൂറുകളിൽ മേഘവിസ്ഫോടനത്തിന് സമാനമായ അതിതീവ്ര മഴയാണ് പെയ്തിറങ്ങിയത്. കണ്ണൂർ, വയനാട് ജില്ലകളിൽ 24 മണിക്കൂറിനുള്ളിൽ 30 സെന്റീമീറ്ററിലധികം മഴ രേഖപ്പെടുത്തി. കണ്ണൂരിലെ ചെറുപുഴയിൽ മാത്രം 43.9 സെന്റീമീറ്റർ മഴ ലഭിച്ചു. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴ തുടരുകയാണ്.
പല നദികളിലും ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്തെ 14 ഡാമുകൾ നിലവിൽ തുറന്നുവിട്ടിട്ടുണ്ട്. ശനിയാഴ്ച വരെ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 60 കിലോമീറ്റർ വരെ വേഗതയുള്ള ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കർശന നിർദേശം നൽകി.
ശനിയാഴ്ചയോടെ ഡോൾഫിൻ ചുഴലിക്കാറ്റ് ചൈനയിൽ കരതൊട്ട് ദുർബലമാകുന്നതോടെ കേരളത്തിൽ മഴയുടെ തീവ്രത കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ മലയോര മേഖലകളിലും നദിക്കരകളിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.