‘മുഖ്യമന്ത്രി വ്യക്തി വിരോധം തീര്‍ത്തു’; ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നൽകി കെ. സുധാകരന്‍

തിരുവനന്തപുരം: ഡി.ജി.പി ഓഫീസിലേക്ക് നടന്ന കെ.പി.സി.സി മാര്‍ച്ചിനെതിരായ പൊലീസ് നടപടിക്കെതിരെ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കി കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരന്‍ എം.പി. സ്പീക്കറെ കൂടാതെ പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കിയിട്ടുണ്ട്.

ഡി.ജി.പി ഓഫീസിലേക്ക് നടന്ന കെ.പി.സി.സി മാര്‍ച്ചിനെതിരേ നിയമങ്ങളും ചട്ടങ്ങളും മാനനദണ്ഡങ്ങളും പാടേ ലംഘിച്ചു കൊണ്ട് താൻ ഉള്‍പ്പെടെയുള്ള സഹ എം.പിമാര്‍ക്കെതിരെ ഉണ്ടായ നിഷ്ഠൂരമായ പൊലീസ് നടപടിയും ടിയര്‍ ഗ്യാസ്, ഗ്രനേഡ്, ജലപീരങ്കി പ്രയോഗവും അന്വേഷിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെടുന്നു.

ജനപ്രതിനിധിയെന്ന പരിഗണന പോലും പൊലീസ് നല്‍കിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിര്‍ദേശ പ്രകാരമാണ് താനുള്‍പ്പെടെയുള്ള എംപിമാര്‍ക്കും ജനപ്രതിനിധികള്‍ക്കുമെതിരേയുള്ള പൊലീസ് നടപടി. മുഖ്യമന്ത്രി തന്നോട് വ്യക്തിവിരോധം തീര്‍ക്കാനാണ് ശ്രമിച്ചത്.

പൊലീസിന്‍റെ ഗ്രനേഡ്, ടിയര്‍ ഗ്യാസ് പ്രയോഗത്തില്‍ തനിക്ക് ശ്വാസതടസ്സം ഉണ്ടാവുകയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു. മനുഷ്യാവകാശങ്ങളുടെയും സമാധാനപരമായി പ്രതിഷേധിക്കാനുള്ള ജനാധിപത്യാവകാശങ്ങളുടെയും നഗ്നമായ ലംഘനം കൂടിയാണിത്.

സമാധാനപരമായി പ്രതിഷേധിച്ച ജനപ്രതിനിധികള്‍ക്കെതിരായ പൊലീസ് നടപടി സംസ്ഥാനത്തെ ക്രമസമാധാന തകര്‍ച്ചയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. ഈ വിഷയത്തിന്‍റെ ഗൗരവം ഉള്‍ക്കൊണ്ട് സമഗ്രമായ അന്വേഷണം അനിവാര്യമാണെന്ന് ലോക്‌സഭ സ്പീക്കര്‍ക്ക് നല്‍കിയ പരാതിയില്‍ കെ. സുധാകരന്‍ ആവശ്യപ്പെട്ടു.

Tags:    
News Summary - Lok Sabha Speaker K. Sudhakaran's complaint in Police Attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.