ഷഹിലാസ് ഫെബിൻ

കെ.എസ്.എഫ്.ഇ നിക്ഷേപ തട്ടിപ്പ്: കലക്ഷൻ ഏജന്റ് അറസ്റ്റിൽ

വൈത്തിരി: പൊതുമേഖല ധനകാര്യ സ്ഥാപനമായ കെ.എസ്.എഫ്.ഇയുടെ വൈത്തിരി ശാഖയിൽ ലക്ഷക്കണക്കിന് രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ തളിപ്പുഴ സ്വദേശിയായ യുവാവിനെ വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തു.

തളിപ്പുഴ ചെലിക്കൽ വീട്ടിൽ മുഹമ്മദ് ഷഹിലാസ് ഫെബിനാണ് (32) അറസ്റ്റിലായത്. സ്ഥാപനത്തിലെ താൽക്കാലിക കലക്ഷൻ ഏജന്റായിരുന്നു ഫെബിൻ.

2021 ഡിസംബർ മുതൽ ആറുമാസ കാലയളവിൽ 60 ലക്ഷത്തിലധികം രൂപ ഉപഭോക്താക്കളിൽനിന്ന് ശേഖരിച്ചുവെങ്കിലും തുക സ്ഥാപനത്തിൽ അടക്കാതെ തട്ടിപ്പ് നടത്തുകയായിരുന്നു.

ഈ കാലയളവിൽ വിവിധ ഘട്ടങ്ങളിലായി സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന നാലു മാനേജർമാരോ സ്ഥാപനത്തിലെ ജീവനക്കാരോ അറിയാതെയാണ് തട്ടിപ്പു നടത്തിയതെന്നാണ് പറയപ്പെടുന്നത്.

കേസിൽ ജീവനക്കാർക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. പണം അക്കൗണ്ടിൽ വരവുവെക്കാതിരുന്നിട്ടും കെ.എസ്.എഫ്.ഇയുടെ ഭാഗത്തുനിന്ന് കൂടുതൽ അന്വേഷണമുണ്ടായില്ലെന്ന് ആരോപണമുയർന്നിരുന്നു.

ഇതിനുപുറമെ പണം സമയത്തിന് അടച്ചില്ലെന്നു കാണിച്ചു സ്ഥാപനത്തിൽനിന്ന് ഉപഭോക്താക്കൾക്ക് റിക്കവറി നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. തട്ടിപ്പ് സംബന്ധിച്ച് ഇക്കഴിഞ്ഞ ജൂണിൽ 'മാധ്യമം' വാർത്ത നൽകിയിരുന്നു. കെ.എസ്.എഫ്.ഇ കോഴിക്കോട് റീജനൽ ഓഫിസിൽനിന്ന് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി വൈത്തിരി പൊലീസിൽ പരാതി നൽകിയിരുന്നു.

ഉപഭോക്താക്കളുടെയും കെ.എസ്.എഫ്.ഇയുടെയും പരാതിയിലാണ് വൈത്തിരി എസ്.ഐ എം.വി. കൃഷ്ണൻ, എ.എസ്.ഐ അഷ്‌റഫ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് കേസെടുത്ത് ഫെബിനെ അറസ്റ്റ് ചെയ്തത്. കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് വൈത്തിരി സബ് ജയിലിലടച്ചു. 

Tags:    
News Summary - KSFE investment fraud-Collection agent arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.