വെള്ളമുണ്ടയിലെ അപകടനിലയിലുള്ള കെട്ടിടങ്ങളിലൊന്ന്
വെള്ളമുണ്ട: കോഴിക്കോട് വലിയങ്ങാടിയിൽ പഴയ കെട്ടിടം തകർന്ന് നാലുപേർ മരിച്ച പശ്ചാത്തലത്തിൽ വയനാട്ടിലെ പഴയ കെട്ടിടങ്ങൾ ഉയർത്തുന്ന ഭീഷണിയും കൂടുതൽ ചർച്ചയാകുന്നു. ജില്ലയിൽ വിവിധയിടങ്ങളിൽ സ്കൂളുകളുടെ പരിസരത്ത് പോലും ഇത്തരത്തിൽ പഴയകെട്ടിടങ്ങൾ ഉണ്ട്. ഏത് നിമിഷവും തകർന്നുവീഴാവുന്ന സ്ഥിതിയിലാണ് ഇവയുള്ളത്.
വെള്ളമുണ്ട പഞ്ചായത്ത് ഓഫീസ് കെട്ടിടമടക്കം അൺഫിറ്റാണെന്ന് അധികൃതർ തന്നെ പറയുന്നു. സുരക്ഷപരിശോധനയിൽ അൺഫിറ്റ് എന്ന് രേഖപ്പെടുത്തിയ കെട്ടിടത്തിലാണ് വെള്ളമുണ്ടയിൽ ഇപ്പോഴും പഞ്ചായത്ത് ഓഫീസ് പ്രവർത്തിക്കുന്നത്.
പഞ്ചായത്ത് ഓഫീസ് പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബിൽഡിംഗും അതിനോട് ചേർന്ന ഷോപ്പിങ് കോംപ്ലക്സുമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിനുമുമ്പ് ഉദ്യോഗസ്ഥർ പരിശോധിച്ച് പ്രവർത്തനക്ഷമമല്ല എന്ന് റിപ്പോർട്ട് എഴുതിയത്. പുതിയ ഭരണസമിതിയുടെ സത്യപ്രതിജ്ഞ ചടങ്ങ് പോലും പുറത്താണ് നടത്തിയതെങ്കിലും ഈ ബിൽഡിങ്ങിലാണ് വ്യാപാരസ്ഥാപനങ്ങൾ ഇപ്പോഴും പ്രവർത്തിക്കുന്നത്.
ഷോപ്പിങ് കോംപ്ലക്സിലെ വ്യാപാരസ്ഥാപനങ്ങൾ മാറ്റാനുള്ള നോട്ടീസ് കഴിഞ്ഞ ഭരണസമിതി നൽകിയിരുന്നു. എന്നാൽ അത് മാറ്റാനുള്ള നടപടികൾ ഉണ്ടായിട്ടില്ല. ചതുപ്പുനിലം മണ്ണിട്ട് മൂടി നിർമിച്ച കെട്ടിടമാണിത്. ദിനംപ്രതി നൂറുകണക്കിന് ആളുകൾ ബന്ധപ്പെടുന്ന കെട്ടിടം കൂടിയാണ്. ഓഫീസ് കെട്ടിടത്തിനു പുറമെ എട്ടേനാൽ - വെള്ളമുണ്ട തുടങ്ങിയ പ്രധാനടൗണുകളിൽ നിരവധി പഴയ കെട്ടിടങ്ങൾ അപകട നിലയിൽ നിൽക്കുന്നുണ്ട്. ഈ കെട്ടിടങ്ങൾക്ക് അധികൃതരുടെ ഒത്താശ കൂടിയുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.