സുൽത്താൻ ബത്തേരി: ചെതലയം ആറാം മൈലിൽ കാറിലിരിക്കുകയായിരുന്ന രണ്ടു യുവാക്കളെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. വെട്ടേറ്റ് ചികിത്സതേടിയ ചെതലയം സ്വദേശികളായ സൂരജിന്റെയും അരുണിന്റെയും പരാതിയിലാണ് അറസ്റ്റ്. പുത്തൻകുന്ന് പാലപ്പെട്ടി സംജാദ് (27), നമ്പിക്കൊല്ലി നെന്മേനിക്കുന്ന് പരിവാരത്ത് രാഹുൽ (26), കൈപ്പഞ്ചേരി ആലഞ്ചേരി നൗഷാദ് (45), നൂൽപുഴ മുക്കുത്തിക്കുന്ന് തടത്തിച്ചാലിൽ തിഞ്ചു (27) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. ചേനാട് ഹൈസ്കൂളിലെ പൂർവവിദ്യാർഥി സംഗമം കഴിഞ്ഞ് രാത്രി ഒമ്പതോടെ റോഡരികിൽ നിർത്തിയിട്ട കാറിൽ ഇരിക്കുകയായിരുന്നു സൂരജും അരുണും. കാറിന്റെ ഹെഡ്ലൈറ്റ് കെടുത്തിയിരുന്നില്ല. അപ്പോൾ സുൽത്താൻ ബത്തേരി ഭാഗത്തേക്ക് കാറിൽ വരുകയായിരുന്നു നാലംഗ സംഘം. ഹെഡ്ലൈറ്റ് കെടുത്താത്തതിനെതിരെ കാറിലെത്തിയ സംജാദും സംഘവും ചോദ്യംചെയ്തു. ലൈറ്റ് കെടുത്താനും ആവശ്യപ്പെട്ടു.
എന്നാൽ, കാറിലിരുന്ന സൂരജും അരുണും അതിന് തയാറായില്ല. തർക്കവും തുടർന്ന് കൈയാങ്കളിയുമായി. ഇതിനിടെ നാലംഗ സംഘം ക്ഷുഭിതരായി കത്തി ഉപയോഗിച്ച് സൂരജിന്റെ കഴുത്തിനും അരുണിന്റെ പുറത്തും കുത്തി. പരിക്കേറ്റുവീണ ഇരുവരെയും നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
കാറിൽ കടന്നുകളഞ്ഞ ആക്രമിസംഘം പിന്നീട് പലയിടങ്ങളിലേക്കും മുങ്ങി. സംജാദിനെ മലപ്പുറത്തു നിന്നും രാഹുൽ, തിഞ്ചു എന്നിവരെ വേളാങ്കണ്ണിയിൽനിന്നു മലപ്പുറത്തേക്കുള്ള യാത്രക്കിടയിലുമാണ് പിടികൂടിയത്. നൗഷാദിനെ സുൽത്താൻ ബത്തേരിയിൽനിന്ന് അറസ്റ്റ് ചെയ്തു. ആക്രമിസംഘം സഞ്ചരിച്ച കാർ പാട്ടവയലിൽനിന്ന് കണ്ടെടുത്തു. ഇവരിൽനിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. സുൽത്താൻ ബത്തേരി എസ്.ഐ ജെ. ഷജീം, പൊലീസുകാരായ പി. വിജീഷ്, കെ. കുഞ്ഞൻ, വരുൺ, ആർ. രതീഷ്, ടി.ഡി. സന്തോഷ് എന്നിവരാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.