കടുവഭീതിയിൽ ആടിക്കൊല്ലി, 56 പ്രദേശങ്ങൾ
പുൽപള്ളി: കടുവഭീതിയിൽ പുൽപള്ളി പഞ്ചായത്തിലെ ആടിക്കൊല്ലി, 56 പ്രദേശങ്ങൾ. കഴിഞ്ഞ ദിവസം മാനിനെ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ കൊന്നുതിന്ന നിലയിൽ കണ്ടെത്തിയിരുന്നു. കടുവ തന്നെയാണ് പ്രദേശത്ത് ഇറങ്ങിയിരിക്കുന്നതെന്ന് വനപാലകരും പറയുന്നു. കാൽപാടുകളും കണ്ടെത്തിയിട്ടുണ്ട്.
കടുവയാണെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. പാലളക്കാൻ പോകുന്നവരും സ്കൂൾ വിദ്യാർഥികളുമെല്ലാം ഭയത്തോടെയാണ് ഈ വഴികളിലൂടെ സഞ്ചരിക്കുന്നത്. കടുവയെ നിരീക്ഷിക്കുന്നതിനായി പ്രദേശത്ത് കാമറ സ്ഥാപിക്കുമെന്ന് വനപാലകർ പറഞ്ഞു. നിരീക്ഷണത്തിന് ശേഷം കടുവയെ പിടികൂടുന്നതിന് കൂട് സ്ഥാപിക്കുമെന്നും വ്യക്തമാക്കി.
കടുവ വട്ടത്താനിയിൽ തങ്ങുന്നതായി സംശയം
സുൽത്താൻ ബത്തേരി: കഴിഞ്ഞ ദിവസം മാനിനെയും പന്നിയെയും കൊന്ന കടുവ വട്ടത്താനി ഭാഗത്ത് തങ്ങുന്നതായി സംശയം. വനം വകുപ്പ് തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. എന്നാൽ, കടുവ പ്രദേശം വിട്ടുപോയിട്ടില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
കല്ലൂർകുന്നിലെ കാടുപിടിച്ചു കിടക്കുന്ന കൃഷിയിടത്തിൽ ബുധനാഴ്ച കടുവയെ കണ്ടതായി ചില വീട്ടമ്മമാർ പറഞ്ഞു. ഈ ഭാഗത്ത് കാര്യമായ തിരച്ചിൽ നടത്തിയിട്ടില്ല. ജനവാസകേന്ദ്രമാണെങ്കിലും മാൻ, കാട്ടുപന്നി, കാട്ടാട് എന്നിവയൊക്കെ വട്ടത്താനി പ്രദേശത്ത് ധാരാളം എത്തുന്നുണ്ട്. അതിനാൽ കടുവ ഇവിടെ നിന്നും പെട്ടെന്ന് തിരിച്ചു പോകില്ലെന്ന നിഗമനത്തിലാണ് നാട്ടുകാർ. പാമ്പ്ര സ്വകാര്യ തോട്ടം വനം പോലെ കിടക്കുകയാണ്. ഇതിനുള്ളിൽ കടുവകൾ ഏറെ ഉണ്ടെന്നാണ് പറയപ്പെടുന്നത്.
ചെതലയം വനത്തിൽ നിന്നാണ് പാമ്പ്ര തോട്ടത്തിലേക്ക് കടുവ എത്തുന്നത്. പിന്നീട് തിരിച്ചു പോകാതെ ജനവാസ കേന്ദ്രത്തിലേക്ക് ഇറങ്ങുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.