മാനന്തവാടി: സ്വകാര്യ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ഏജന്റുമാര്‍ക്കെതിരെ പരാതിയുമായി ആദിവാസി സ്ത്രീകള്‍. തങ്ങളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടെ ഉപയോഗിച്ച് വായ്പാത്തട്ടിപ്പ് നടത്തിയെന്ന് എടവക ചേമ്പിലോട് വലിയകുന്ന് ഉന്നതിയിലെ സിന്ധു, മീനാക്ഷി, പാറ്റ എന്നിവരാണ് മാനന്തവാടി ചെറ്റപ്പാലത്തുള്ള സ്ഥാപനത്തിലെ ഏജന്റുമാര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയയത്.
ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ നല്കി വിരലയടയാളം പതിപ്പിച്ചാല്‍ 4,000 രൂപ നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിച്ചെന്നാണ് വനിതകളുടെ പരാതി. രണ്ടു വര്‍ഷം മുമ്പാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതെന്ന് ഇവര്‍ പറഞ്ഞു. എടുത്ത വായ്പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ബുധനാഴ്ച സ്ഥാപനത്തില്‍നിന്ന് വിളിച്ചപ്പോഴാണ് തട്ടിപ്പിന്റെ ആഴം മനസ്സിലാക്കിയത്. ഇതു സംബന്ധിച്ച് അടുത്ത ദിവസം പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിക്കും പൊലീസിലും പട്ടികവര്‍ഗ കമീഷനും പരാതി നല്‍കുമെന്ന് മൂന്നുപേരും പറഞ്ഞു.
മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ ജീവനക്കാരെന്നു പറഞ്ഞ് രണ്ട് സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘമാണ് ഉന്നതിയിലെത്തിയത്. വിരലടയാളം പതിപ്പിച്ച ശേഷം പണം നല്കാന് വിളിക്കുമെന്ന് പറഞ്ഞ് സംഘം മടങ്ങി. പിന്നീട് സ്ഥാപനത്തില്‍ എത്താൻ ആവശ്യപ്പെട്ടു. സ്ഥാപനത്തില്‍നിന്നു മൂന്നുപേരെക്കൊണ്ടും 30,000 രൂപവീതം പിന്‍വലിപ്പിച്ച ശേഷം അത് ഏജന്റുമാര്‍ വാങ്ങി നാലായിരം രൂപ വീതം തിരികെ നല്കി.
ബാക്കി തുക അടക്കേണ്ടെന്നും നാലായിരം രൂപ നിങ്ങള്‍ക്കുള്ളതാണെന്നും തെറ്റിദ്ധരിപ്പിച്ച് പറഞ്ഞുവിട്ടു. രണ്ടാമതും ഇതേ രീതിയില്‍ തട്ടിപ്പ് നടത്തി. കഴിഞ്ഞ ദിവസം സ്ഥാപനത്തിലെത്തിയപ്പോഴാണ് തങ്ങളുടെ പേരില്‍ അറുപതിനായിരം രൂപ വായ്പയെടുത്തിട്ടുണ്ടെന്ന് മനസ്സിലായതെന്ന് ഗോത്ര വനിതകള്‍ പറഞ്ഞു. തങ്ങള്‍ക്ക് വായ്പ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലെന്നും തട്ടിപ്പു നടത്തിയവരെക്കണ്ടെത്തി തുക തിരിച്ചടപ്പിക്കണമെന്നും അവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.