മാനന്തവാടി: ജില്ല ആശുപത്രിയെ കോവിഡ് ആശുപത്രിയായി മാറ്റിയതോടെ സ്ഥിരം ജീവനക്കാരില്‍ ഭൂരിഭാഗവും വര്‍ക്കിങ് അറേഞ്ച്മെൻറില്‍ മറ്റ് ആശുപത്രികളിലേക്ക് സ്ഥലം മാറിപ്പോയി. ഇതോടെ താല്‍ക്കാലിക ജീവനക്കാരുടെ ചുമലില്‍ ഇരട്ടിഭാരം. ജില്ല ആശുപത്രിയില്‍ സ്ഥിരം നഴ്‌സുമാര്‍ 60ഓളം പേരാണുണ്ടായിരുന്നത്. ആശുപത്രി കോവിഡ് ആശുപത്രിയാക്കിയതോടെ 25ഓളം പേര്‍ വര്‍ക്കിങ് അറേഞ്ച്മെൻറില്‍ മറ്റ് ആശുപത്രികളിലേക്ക് പോയി. സ്വാധീനമുപയോഗിച്ചാണ് പലരും വര്‍ക്കിങ് അറേഞ്ച്മെൻറില്‍ സ്ഥലംമാറിപ്പോയതെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
താല്‍ക്കാലിക ജീവനക്കാര്‍ 70ഓളം പേരാണുള്ളത്. നേരത്തേ താല്‍ക്കാലികമായി നിയോഗിച്ച നഴ്‌സുമാരും പിന്നെ എന്‍.എച്ച്.എം നിയോഗിച്ച നഴ്‌സുമാരുമാണിത്. ജീവനക്കാരുടെ കുറവുമൂലം കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട താല്‍ക്കാലിക ജീവനക്കാര്‍ തന്നെ തുടരത്തുടരെ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന അവസ്ഥയാണുള്ളത്. എട്ട് മണിക്കൂറുള്ള ഒരു ഷിഫ്റ്റില്‍ രണ്ടു ഡോക്ടര്‍മാരാണ് ജോലി ചെയ്യുന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ രണ്ടു നഴ്‌സുമാരും ഐ.സി.യുവില്‍ ഒരു ഷിഫ്റ്റില്‍ രണ്ടുവീതം നഴ്‌സുമാരും പേ വാര്‍ഡില്‍ രണ്ടു നഴ്‌സുമാരും പ്രസവ വാര്‍ഡില്‍ നാലു നഴ്‌സുമാരും ക്ലീനിങ് ജീവനക്കാര്‍ രണ്ടു പേരുമാണ് ഉള്ളത്. കോവിഡ് ബാധിതരായ ഗര്‍ഭിണികളെ ഒരു വാര്‍ഡിലും കണ്ടെയ്ൻമെൻറ് പ്രദേശത്തുനിന്നു കൊണ്ടുവരുന്ന ഗര്‍ഭിണികളെ മറ്റൊരു വാര്‍ഡിലുമാണ് ചികിത്സിക്കുന്നത്.
എന്നാല്‍, രണ്ടു വാര്‍ഡുകളിലും രോഗികള്‍ക്ക് ചികിത്സ നല്‍കുന്നത് ഒരേ ജീവനക്കാരാണ്. കോവിഡ് രോഗികളെ ചികിത്സിക്കുന്ന നഴ്‌സുമാര്‍ തന്നെ കണ്ടെയ്ൻമെൻറ് സോണില്‍നിന്നു ചികിത്സ തേടിയെത്തിയ ഗര്‍ഭിണികളെ ചികിത്സിക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്ന് പരാതി ഉയര്‍ന്നിരുന്നെങ്കിലും അധികൃതര്‍ പരിഗണിച്ചിട്ടില്ല. നേരത്തേ കണ്ടെയ്ൻമെൻറ് സോണില്‍നിന്ന് കൊണ്ടുവന്ന യുവതി ജില്ല ആശുപത്രി ഗര്‍ഭിണികളുടെ വാര്‍ഡില്‍ ചികിത്സ തേടിയപ്പോള്‍ കോവിഡ് പിടിപെട്ടിരുന്നു. ഇതിന് പുറമെ ജില്ല കോവിഡ് ആശുപത്രിയില്‍ ജോലി ചെയ്ത ജീവനക്കാര്‍ക്കും കോവിഡ് ബാധിച്ചിരുന്നു.
എന്നാല്‍, കോവിഡ് ആശുപത്രിയില്‍ നിന്നല്ല ജീവനക്കാര്‍ക്ക് രോഗം വന്നതെന്ന നിലപാടിലായിരുന്നു ആരോഗ്യവകുപ്പ്. കോവിഡ് ഭീതിയിലാണ് താൽക്കാലിക ജിവനക്കാര്‍ ജോലി ചെയ്തുവരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.