രോഗിയുടെ ശരീരത്തിനകത്ത് തുണിക്കഷണം; തുടർനടപടി റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് പൊലീസ്

മാനന്തവാടി: വയനാട് മെഡിക്കൽ കോളജിൽ രോഗിയുടെ ശരീരത്തിനകത്ത് തുണികഷണം കണ്ടെത്തിയ സംഭവത്തിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും തുടർനടപടി റിപ്പോർട്ട് ലഭിച്ചശേഷമെന്ന് പൊലീസ്. വയനാട് ഗവ. മെഡിക്കൽ കോളജിൽ പ്രസവിച്ച യുവതിയുടെ ശരീരത്തിനകത്ത് നിന്ന് രണ്ടരമാസങ്ങൾക്ക് ശേഷം തുണികഷണം പുറത്ത് വന്നതുമായി ബന്ധപ്പെട്ട് കേസിൽ ഡോക്ടറെ പ്രതി ചേർത്തെങ്കിലും മെഡിക്കൽ ബോർഡിൻ്റെ വിശദ അഭിപ്രായവും കോടതി മുഖാന്തിരം പരിശോധനയ്ക്ക് അയച്ചതിൻ്റെ റിപ്പോർട്ടും ലഭിച്ചശേഷമേ പ്രതിക്ക് എതിരെ തുടർനടപടി സ്വീകരിക്കുകയുള്ളൂവെന്ന് മാനന്തവാടി ഡി.വൈ.എസ്പി വ്യക്തമാക്കി.

ചികിത്സാപിഴവുമായി ബന്ധപ്പെട്ട് തെളിവിൻ്റെ റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് പ്രസ്തുത സംഭവത്തിൽ ഡോക്ടറെ പ്രതിചേർത്ത നടപടിക്ക് എതിരെ ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്‌സിങ് മുഖ്യമന്ത്രിയ്ക്ക് നൽകിയ പരാതി വയനാട് ജില്ലാപൊലീസ് മേധാവിയ്ക്ക് അന്വേഷണത്തിന് കൈമാറിയിരുന്നു. വിഷയത്തിൽ അഡ്വ. കുളത്തൂർ ജയ്‌സിങിന് മാനന്തവാടി ഡി.വൈ.എസ്പി നൽകിയ മറുപടി കത്തിലാണ് റിപ്പോർട്ട് ലഭിക്കുന്നതിന് മുമ്പ് പ്രതിസ്ഥാനത്തുള്ള ഡോക്ടർക്ക് എതിരെ നടപടി സ്വീകരിക്കില്ലെന്ന് പറയുന്നത്.

ചികിത്സ പിഴവ് സംബന്ധിച്ച റിപോർട്ട് ലഭിക്കുന്നതിന് മുമ്പ് ഡോക്ടർമാർ ഉൾപടെയുള്ളവരെ പ്രതി പട്ടികയിൽ ചേർക്കുന്നത് സംഘടിതമായി തെളിവ് നശിപ്പിക്കാൻ കാരണമാകുമെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ അഡ്വ. കുളത്തൂർ ജയ്‌സിങ് ചൂണ്ടിക്കാണിച്ചിരുന്നു. കുറ്റാരോപണം തെളിഞ്ഞാൽ മാത്രമേ ചികിത്സാ പിഴവിൽ പ്രതി ചേർക്കുന്നത് നിയമ പരമായി നിലനിൽക്കുകയുള്ളൂ. റിപോർട്ട് ലഭിക്കുന്നതിന് മുമ്പ് പ്രതി ചേർക്കുന്നത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള പഴുതുകൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാനന്തവാടി സ്വദേശിനിയുടെ ശരീരത്തിനകത്ത് നിന്നാണ് തുണികഷണം പുറത്ത് വന്നത്. ചികിത്സാപിഴവ് ആരോപിച്ചതോടെ മാനന്തവാടി പൊലീസ് ഡോക്ടറെയും നേഴ്സിനെയും പ്രതിയാക്കി കഴിഞ്ഞ മാസം കേസ് എടുത്തിരുന്നു. ചികിത്സാ പിഴവ് ആരോപിച്ച് വിവിധ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തുകയും സംഭവം വിവാദമാകുകയും ചെയ്തിരുന്നു

Tags:    
News Summary - Piece of cloth found inside patient's body; Police say further action will be taken after receiving report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.