നല്ലൂർനാട് ഗവ. ട്രൈബൽ ആശുപത്രി ഐസൊലേഷൻ വാർഡ് ശിലാസ്ഥാപന ചടങ്ങ് ഒ.ആർ. കേളു എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മാനന്തവാടി: നല്ലൂര്‍നാട് ഗവ. ട്രൈബല്‍ ആശുപത്രിയില്‍ നിര്‍മിക്കുന്ന ഐസൊലേഷന്‍ ബ്ലോക്കിന്റെ ശിലാസ്ഥാപനം ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിച്ചു. ജില്ലയിലെ രണ്ടാമത്തെ ഐസൊലേഷന്‍ വാര്‍ഡാണ് നല്ലൂര്‍നാടിലേത്. എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടും സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബി ഫണ്ടും ഉൾപ്പെടുത്തി 1.79 കോടി രൂപ ചെലവഴിച്ചാണ് ഐസൊലേഷന്‍ ബ്ലോക്ക് നിര്‍മിക്കുന്നത്. ജില്ലയില്‍ മൂന്നു നിയോജക മണ്ഡലങ്ങളിലും ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഇതില്‍ ആദ്യത്തേതിന്റെ ശിലാസ്ഥാപനം മേപ്പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ നടന്നിരുന്നു.
പ്രീ ഫാബ് മാതൃകയില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഐസൊലേഷന്‍ ബ്ലോക്ക് കെ.എം.എസ്.സി.എല്ലാണ് നിര്‍മിക്കുന്നത്. വാര്‍ഡില്‍ 10 കിടക്കകള്‍ക്കു പുറമെ എമര്‍ജന്‍സി റിഹാബിലിറ്റേഷന്‍ മുറി, സെന്‍ട്രല്‍ സെക്ഷന്‍ മെഡിക്കല്‍ ഗ്യാസ് യൂനിറ്റ് എന്നിവ ഉണ്ടാകും. രോഗിയുമായി നേരിട്ട് സമ്പര്‍ക്കം വരാതെ നിരീക്ഷിക്കാന്‍ കഴിയുന്ന തരത്തിലാണ് നഴ്‌സിങ് സ്റ്റേഷന്‍ നിര്‍മിക്കുക. 50 സ്‌ക്വയര്‍ഫീറ്റ് വിസ്തീര്‍ണത്തിലുള്ള മുറി മരുന്നുകളും അനുബന്ധ വസ്തുക്കളും സൂക്ഷിക്കാന്‍ രൂപകല്‍പന ചെയ്തിട്ടുണ്ട്.
ഷിഫ്റ്റ് അടിസ്ഥാനത്തിലും രാത്രിയിലും ജോലി ചെയ്യേണ്ട ജീവനക്കാര്‍ക്ക് വിശ്രമിക്കാന്‍ ബാത്ത് റൂം സൗകര്യത്തോടെയുള്ള മുറിയും ഐസൊലേഷന്‍ വാര്‍ഡ് കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ട്. കേരള മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടം. തൃശൂര്‍ ജില്ല ലേബര്‍ കോണ്‍ട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റിയാണ് നിര്‍വഹണ ഏജന്‍സി.
ചടങ്ങില്‍ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി അധ്യക്ഷത വഹിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി. പ്രദീപ് മുഖ്യാതിഥിയായി. ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. സമീഹ സൈതലവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയർമാൻ കെ.വി. വിജോള്‍, ആരോഗ്യ സമിതി ചെയര്‍പേഴ്‌സൻ പി. കല്യാണി, ഗ്രാമപഞ്ചായത്തംഗം സുമിത്ര, നവകേരള കര്‍മ പദ്ധതി ആര്‍ദ്രം ജില്ല നോഡല്‍ ഓഫിസര്‍ ഡോ. പി.എസ്. സുഷമ, ട്രൈബല്‍ ആശുപത്രി മെഡിക്കല്‍ ഓഫിസര്‍ ഡോ. സാവന്‍ സാറ മാത്യു, ജില്ലമാസ് മീഡിയ ഓഫിസര്‍ ഹംസ ഇസ്മാലി തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.