മാനന്തവാടി: നഗരസഭ മത്സ്യമാർക്കറ്റ് ബൈലോയിൽ താൽക്കാലികമായി ഭേദഗതി വരുത്തിയതായി ഭരണസമിതി വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബൈലോ പ്രകാരം മത്സ്യമാർക്കറ്റിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ മത്സ്യവ്യാപാരം നടത്താൻ പാടില്ല.
ഭേദഗതി പ്രകാരം ഒന്നാം സോണായ തലശ്ശേരി റോഡിൽ കെ.എസ്.ഇ.ബി സബ് സ്റ്റേഷൻ പരിസരം, കോഴിക്കോട് റോഡിൽ കോടതി ജങ്ഷൻ, മൈസൂരു റോഡിൽ ഫോറസ്റ്റ് ഓഫിസ് വരെയും വള്ളിയൂർക്കാവ് റോഡിൽ സബ് കലക്ടറുടെ വസതി വരെയും താഴയങ്ങാടി റോഡിൽ ജ്യോതി ആശുപത്രിക്ക് മുൻവശം വരെയും തവിഞ്ഞാൽ റോഡിൽ എഫ്.സി.സി കോൺവെന്റ് വരെയും മത്സ്യവ്യാപാരം നടത്താൻ പാടില്ല. ഇതിന് പുറത്തേക്ക് വ്യാപാരം നടത്താം.
ഈ സ്ഥലങ്ങൾ കഴിഞ്ഞ് രണ്ട് കിലോമീറ്റർ ചുറ്റളവിൽ മത്സ്യവ്യാപാരം നടത്തുന്നതിന് സ്വന്തമായി കെട്ടിടം, മാലിന്യ സംസ്കരണ സൗകര്യം എന്നിവയുള്ളവർക്ക് ഒരു ലക്ഷം രൂപ ഫിക്സഡ് തുക നഗരസഭയിൽ അടച്ചെങ്കിൽ മാത്രമേ മത്സ്യ വ്യാപാരത്തിന് ലൈസൻസ് ലഭ്യമാവുകയുള്ളു. നഗരസഭ പരിധിയിലെ മൊത്ത മത്സ്യവ്യാപാരികൾ ബോക്സ് ഒന്നിന് 10 രൂപ നഗരസഭയിൽ അടക്കണം. തീരുമാനങ്ങൾ എപ്രിൽ ഒന്ന് മുതൽ നടപ്പിൽ വരും. നിലവിലെ മാർക്കറ്റിലെ മത്സ്യ-മാംസ മാർക്കറ്റ് സ്റ്റാളുകളിലെ ലേലം വ്യാഴാഴ്ച രാവിലെ 10 മണിക്ക് നഗരസഭയിൽ നടക്കും.
ഡെപ്യൂട്ടി ചെയർപേഴ്സൻ ജേക്കബ് സെബാസ്റ്റ്യൻ, കൗൺസിലർമാരായ അബ്ദുൽ ആസിഫ്, കെ.സി. സുനിൽകുമാർ, പി.വി. ജോർജ്, വിപിൻ വേണുഗോപാൽ, വി.ആർ. പ്രവീജ്, ബി.ഡി. അരുൺകുമാർ, അശോകൻ കൊയിലേരി എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.