കല്പറ്റ: മുതിർന്ന നേതാക്കളുടെ രാജിക്കിടെ, ജില്ല കോൺഗ്രസിെൻറ അടിയന്തര നേതൃയോഗങ്ങൾ ബുധൻ, വ്യാഴം ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച രാവിലെ ജില്ലയിലെ കെ.പി.സി.സി ഭാരവാഹികളുടെ യോഗമാണ് ചേരുന്നത്. കൽപറ്റ ഡി.സി.സി ഓഫിസിൽ നടക്കുന്ന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറി മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിക്കും.
വ്യാഴാഴ്ച രാവിലെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡൻറ് കെ. സുധാകരന് എം.പിയുടെ നേതൃത്വത്തിൽ ഡി.സി.സി ഭാരവാഹികളുടെ യോഗവും നടക്കും.
സ്ഥാനാര്‍ഥിമോഹികള്‍ ഒരുഭാഗത്ത് നെട്ടോട്ടമോടുമ്പോള്‍ ഒരു കൂട്ടര് പാര്‍ട്ടി വിട്ടുപോകുന്നതാണ് ജില്ലയിൽ കോണ്‍ഗ്രസിനെ വലക്കുന്നത്. ഇതിനിടെ ചേരുന്ന നേതൃയോഗത്തിന് ഏറെ രാഷ്ട്രീയ പ്രാധാന്യമുണ്ട്. ജില്ലയിലെ കെ.പി.സി.സി സെക്രട്ടറി എം.എസ്. വിശ്വനാഥൻ സി.പി.എമ്മുമായി ചർച്ച നടത്തിയതും ഗൗരവത്തോടെയാണ് നേതൃത്വം കാണുന്നത്.
ജില്ലയിൽ കോൺഗ്രസിൽ ഭിന്നതകളുണ്ടെന്ന തരത്തിലുള്ള പ്രചാരണം ശരിയല്ലെന്നും പാർട്ടിയിൽ ഒരുതരത്തിലുമുള്ള പ്രശ്നങ്ങൾ ഇല്ലെന്നും ഡി.സി.സി അധ്യക്ഷൻ ഐ.സി. ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.
ജനറൽ സീറ്റായ കൽപറ്റ മണ്ഡലത്തിൽ ജില്ലയിലെ ആരെയെങ്കിലും മത്സരിപ്പിക്കണമെന്ന പൊതുവികാരം പാർട്ടിപ്രവർത്തകർക്കിടയിലുണ്ട്. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
രണ്ടു സംവരണ മണ്ഡലങ്ങളും ഒരു ജനറല്‍ സീറ്റുമുള്ള വയനാട്ടില്‍ വനിതകളടക്കം നിരവധി നേതാക്കളാണ് സ്ഥാനാര്‍ഥിയാകാന്‍ രംഗത്തുള്ളത്.
കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്, വൈസ് പ്രസിഡൻറ് ടി. സിദ്ദീഖ് എന്നിവര്‍ കല്പറ്റയില് മത്സരിക്കാന്‍ എത്തുമെന്ന് അറിഞ്ഞതോടെ ഇറക്കുമതി വേണ്ടെന്ന പ്രചാരണം ഒരു വിഭാഗം ഉയർത്തുന്നുണ്ട്. സംവരണ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചവര്ക്കെതിരെ അന്തര്‍ധാര രൂപപ്പെടുത്താന്‍ ചിലര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം നേതൃയോഗത്തില്‍ ചര്‍ച്ചയാവും.
അതേസമയം, തിങ്കളാഴ്ച പാർട്ടിയിൽനിന്ന് രാജി പ്രഖ്യാപിച്ച കെ.കെ. വിശ്വനാഥൻ മാസ്റ്ററെ അനുനയിപ്പിക്കാനുള്ള നേതാക്കളുടെ ശ്രമങ്ങൾ ഒരു ഭാഗത്തു തുടരുന്നുണ്ട്.
കെ.പി.സി.സി സെക്രട്ടറി വേണുഗോപാൽ, വണ്ടൂർ എ.എൽ.എ അനിൽകുമാർ, ഇബ്രാഹിംകുഞ്ഞ് എന്നിവരൊക്കെ ചൊവ്വാഴ്ച കെ.കെ. വിശ്വനാഥനെ ഫോണിൽ വിളിച്ച് അനുനയ നീക്കങ്ങൾ നടത്തി.
അദ്ദേഹം പാർട്ടിയിൽതന്നെ തുടരുമെന്ന ഉറച്ചവിശ്വാസത്തിലാണ് ജില്ല നേതൃത്വം.
സുൽത്താൻ ബത്തേരി: നേതൃത്വത്തിെൻറ അനുനയ നീക്കങ്ങൾക്കിടെ, കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്ന് തിങ്കളാഴ്ച രാജി പ്രഖ്യാപിച്ച കെ.പി.സി.സി അംഗം കെ.കെ. വിശ്വനാഥൻ മാസ്റ്റർ. പൂതാടി പഞ്ചായത്തിൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ വലിയ പങ്കുവഹിച്ച പ്രവർത്തകനാണ് ഇദ്ദേഹം. പെെട്ടന്നുള്ള രാജിതീരുമാനം പ്രവർത്തകരിൽ അമ്പരപ്പുണ്ടാക്കിയിരിക്കുകയാണ്.
പതിറ്റാണ്ടുകളോളം എൽ.ഡി.എഫ് തുടർച്ചയായി ഭരിച്ച പൂതാടിയിൽ കോൺഗ്രസിനെ ശക്തിപ്പെടുത്തി അധികാരം പിടിച്ചെടുക്കാൻ രണ്ടായിരത്തിെൻറ തുടക്കം മുതൽ വിശ്വനാഥൻ മാസ്റ്റർ സജീവമായി രംഗത്തുണ്ടായിരുന്നു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി അംഗവും കെ.പി.സി.സി സെക്രട്ടറിയുമായ എം.എസ്. വിശ്വനാഥനും കോൺഗ്രസ് നേതൃത്വവുമായി ഇടഞ്ഞിരിക്കുകയാണ്. ബത്തേരി മണ്ഡലത്തിലെ നിയമസഭ സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുണ്ടായത്.
കഴിഞ്ഞ തവണ പിന്മാറിയത് ഇത്തവണ മത്സരിക്കാൻ അവസരം കൊടുക്കുമെന്ന നേതൃത്വത്തിെൻറ വാക്ക് വിശ്വസിച്ചാണെന്ന് പറയുന്നു. ഇത്തവണയും മത്സരിക്കാനാവില്ലെന്ന് ഉറപ്പായതോടെയാണ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയത്. കുറുമ സമുദായം കൂടുതലുള്ള ബത്തേരി മണ്ഡലത്തിൽ കുറുമ സമുദായക്കാരന് അവസരം കൊടുക്കണമെന്ന ആവശ്യം നേരേത്ത കെ.പി.സി.സി നേതൃത്വത്തിെൻറ മുന്നിലെത്തിയതാണ്. ബത്തേരി മുനിസിപ്പാലിറ്റിയിൽ ചെയർമാൻ സ്ഥാനാർഥിയായി യു.ഡി.എഫ് ഉയർത്തിക്കാട്ടിയത് എം.എസിനെയാണ്. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ടുള്ള ഒതുക്കൽ നയത്തിെൻറ ഭാഗമായിരുന്നു ഇതെന്നും സംസാരമുണ്ട്.
ജില്ല കോൺഗ്രസ് നേതൃയോഗം വിഷയം ചർച്ചചെയ്യും. യോഗത്തിലെ തീരുമാനമനുസരിച്ചായിരിക്കും ഭാവിനീക്കങ്ങളെന്ന് എം.എസ്. വിശ്വനാഥൻ പറഞ്ഞു.
അതേസമയം, സുൽത്താൻ ബത്തേരിയിലെ ഇടതു സ്ഥാനാർഥിയായി വിശ്വനാഥൻ വരാനുള്ള സാധ്യത സി.പി.എമ്മും തള്ളുന്നില്ല. എം.എസ് നയം വ്യക്തമാക്കിയാൽ മറ്റു കാര്യങ്ങൾ തീരുമാനിക്കുമെന്ന് സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. ബേബി പറഞ്ഞു. ബത്തേരിയിൽ കോൺഗ്രസിലെ മറ്റു ചില നേതാക്കളും അസംതൃപ്തരാണ്. വരുംദിവസങ്ങളിൽ കൂടുതൽ നാടകീയ സംഭവങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽനിന്നു ലഭിക്കുന്ന സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.